പ്രത്യേകിച്ച് ജോലികളില്ല; മുംബയ് - കൊച്ചി റൂട്ടില്‍ ഇടയ്ക്കിടയ്ക്ക് വിമാനയാത്രകള്‍; ആർഭാട ജീവിതം:- 36കാരൻ പിടിയിലായത് നിസാന്‍ സണ്ണി, ഐ-ടെന്‍ ബ്രാൻഡ് കാറുകൾ വാടകയ്ക്ക് എടുത്ത് മറിച്ചുവില്‍ക്കുന്നതിനിടെ...
തട്ടിപ്പുകാരൻ കുടുക്കി പോലീസ്. വിലകൂടിയ കാറുകള്‍ വാടകയ്ക്ക് എടുത്ത ശേഷം മറിച്ചുവിറ്റ് തട്ടിപ്പു നടത്തുന്ന കണ്ണൂര്‍ തളിപ്പറമ്ബ് കാക്കോട്ടയ്ക്കാത്ത് ഫൈസല്‍ ഹസനെയാണ് (36) തൊടുപുഴ എസ്.ഐ എം.പി. സാഗറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളം പള്ളുരുത്തിയില്‍ നിന്ന് പിടികൂടിയത്. തൊടുപുഴ സ്വദേശിയുടെ നിസാന്‍ സണ്ണി, ഐ-ടെന്‍ എന്നീ ബ്രാന്‍ഡുകളിലുള്ള രണ്ട് കാറുകള്‍ വാടകയ്ക്ക് എടുത്ത ശേഷം തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാറുകള്‍ രണ്ടും പൊലീസ് കണ്ടെടുത്തു.
വിവിധ സ്റ്റേഷനുകളിലായി സമാനമായ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. വിലകൂടിയ കാറുകള്‍ വാടകയ്ക്ക് എടുത്തശേഷം ഉടമയ്ക്ക് തിരികെ നല്‍കാതെ വിലപേശി പണം തട്ടുന്ന വന്‍ സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും വിലപേശലിന് വഴങ്ങാത്ത ഉടമകളുടെ വാഹനം മറിച്ചുവില്‍ക്കുകയാണ് ചെയ്യന്നതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കണ്ണൂരില്‍ ആറ് ക്രിമിനല്‍ കേസുകളും ഇയാളുടെ പേരിലുണ്ട്. പ്രത്യേകിച്ച് ഒരു ജോലിയുമില്ലാതെ ആര്‍ഭാട ജീവിതം നയിച്ചുവന്നിരുന്ന പ്രതി ഇടയ്ക്കിടെ മുംബയ് - കൊച്ചി റൂട്ടില്‍ വിമാനയാത്രകള്‍ നടത്താറുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ അന്തര്‍സംസ്ഥാന മാഫിയ ബന്ധങ്ങളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ബംഗളൂരുവില്‍ ഡാന്‍സ് ബാര്‍ നടത്തുകയാണെന്നാണ് ഫൈസല്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്.
എന്നാല്‍ ഇത് കളവാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. അന്വേഷണ സംഘത്തിലെ എ.എസ്.ഐ അബി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്‍.എസ്. ഷാജി, സിവില്‍ പൊലീസ് ഓഫീസര്‍ നിസാം, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ അനിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha