അപ്രതീക്ഷിത നീക്കത്തിലൂടെ കെ.മുരളീധരനെ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിയാക്കിയതോടെ പ്രചരണത്തില്‍ ഏറെ മുന്നില്‍ പോയ ഇടത് ക്യാമ്പില്‍ ആശങ്ക

അപ്രതീക്ഷിത നീക്കത്തിലൂടെ കെ.മുരളീധരനെ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിയാക്കിയതോടെ പ്രചരണത്തില്‍ ഏറെ മുന്നില്‍ പോയ ഇടത് ക്യാമ്പില്‍ ആശങ്ക. പി.ജയരാജനെതിരെ മത്സരിക്കാന്‍ മുതിര്‍ന്ന നേതാക്കളും ബിന്ദുകൃഷ്ണയെയും ടി.സിദ്ധിഖിനെയും പോലുള്ള രണ്ടാംനിര നേതാക്കളും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മുരളീധരന്‍ സധൈര്യം ഈ ദൗത്യം ഏറ്റെടുത്തത്. അത് എതിര്‍ക്യാമ്പിനെ പോലും ഞെട്ടിച്ചു. അതാണ് കേരള രാഷ്ട്രീയം ചൊവ്വാഴ്ച ചര്‍ച്ച ചെയ്തത്. പി.ജയരാജനോളം കരുത്തനായ നേതാവാണ് കെ.മുരളീധരന്‍. മുരളീധരന്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ മൂന്ന് തവണ പയറ്റി തെളിഞ്ഞയാളാണ്. ജയരാജന്‍ ശക്തനാണെങ്കിലും ലോക്‌സഭയിലെ കന്നിയങ്കമാണ്. അതാണ് ഇടത് ക്യാമ്പിനെ പ്രതിരോധത്തിലാക്കുന്നത്.
പി. ജയരാജനെ എങ്ങനെയും തോല്‍പ്പിക്കണം എന്ന വാശിയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിത്വം പോലും പിന്‍വലിച്ച് യു.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍.എം.പി. അവര്‍ക്ക് വടകര മണ്ഡലത്തില്‍ ഏറെ സ്വാധീനമുണ്ട്. ഏതാണ്ട് മുപ്പതിനായിരത്തിലധികം വോട്ടുകളുമുണ്ട്. ഒഞ്ചിയം, ഏറാമല, ചോറോട് , ആയഞ്ചേരി, എടത്തേരി പഞ്ചായത്തുകളില്‍ ആര്‍.എം.പിക്കും വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളിനും ഏറെ സ്വാധീനമുണ്ട്. അത് ഉപയോഗിച്ചാണ് 2009ല്‍ പി. ജയരാജന്റെ സഹോദരി പി. സതീദേവിയെ ആര്‍.എം.പി പരാജയപ്പെടുത്തിയത്. പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പിലും മുല്ലപ്പള്ളി രാമചന്ദ്രനാണ് വിജയിച്ചത്. രണ്ടാംതവണ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി യു.ഡി.എഫിലായിരുന്നു. ഇത്തവണ അവര്‍ ഇടത് ക്യാമ്പിലാണ്. ഏതാണ്ട് 40,000 വോട്ടാണ് വീരന്റെ പാര്‍ട്ടിക്കുള്ളത്.
മുസ്്‌ലിംലീഗിനും ഏറെ സ്വാധീനമുള്ള മേഖലയാണ് വടകര. അവരുടെ പിന്തുണയോടെയാണ് ആര്‍.എം.പി ഒഞ്ചിയം പഞ്ചായത്ത് ഭരിക്കുന്നത്. അതുകൊണ്ടാണ് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കോലീബി സഖ്യം ഉണ്ടാകുമെന്ന് പി. ജയരാജന്‍ ആരോപിച്ചത്. ബി.ജെ.പിക്ക് ഇവിടെ വലിയ സ്വാധീനമില്ല. ഉള്ള വോട്ടുകള്‍ കോണ്‍ഗ്രസിന് മറിക്കുമെന്നാണ് സി.പി.എം ആരോപിക്കുന്നത്. ആ ആരോപണം ആശങ്കയില്‍ നിന്ന് ഉണ്ടായതാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആര്‍.എം.പി പിന്തുണയ്‌ക്കൊപ്പം വീരന്റെ പാര്‍ട്ടി കാല് വാരുക കൂടി ചെയ്താല്‍ പി.ജയരാജന് പിടിച്ച് നില്‍ക്കാനാവില്ല. വടകര സീറ്റ് വീരേന്ദ്രകുമാര്‍ ചോദിച്ചിരുന്നെങ്കിലും സി.പി.എം നല്‍കിയില്ല. മുമ്പ് വീരേന്ദ്രകുമാര്‍ അവിടെ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.
വ്യക്തിപരമായി മുരളീധരനും പി.ജയരാജനും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. എന്നാല്‍ ഇരുവരും സൗമ്യരാണ്. അരിയില്‍ ഷുക്കൂര്‍ വധവും ടി.പി കേസുമാണ് ജയരാജനെ വേട്ടയാടുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് പി. ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും എഫ്.ഐ.ആറിട്ടത്. ടി.പി വധക്കേസിന്റെ മുഖ്യസൂത്രധാരന്‍ ജയരാജനാണെന്നാണ് ആര്‍.എം.പി ആരോപിക്കുന്നത്. അതുകൊണ്ടാണ് അവര്‍ ഏത് വിധേനെയും ജയരാജനെ തറപറ്റിക്കാന്‍ നോക്കുന്നത്. എന്നാല്‍ സി.പി.എം വിട്ട് പോയ ടി.പിയെ കൂട്ടരെയും തിരികെ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ ഏറെ ശ്രമം നടത്തിയ ആളാണ് പി. ജയരാജന്‍. ആ വസ്തുത പലരും ബോധപൂര്‍വ്വം മറക്കുകയാണ്. മുരളീധരനെ സംബന്ധിച്ച് ക്ലീന്‍ ഇമേജാണുള്ളത്. അത് തന്നെയാണ് ഇടത് ക്യാമ്പ് നേരിടുന്ന പ്രധാന വെല്ലുവിളി.
https://www.facebook.com/Malayalivartha
























