ഇനിയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാതെ ബി.ജെ.പി; മറ്റു പാര്‍ട്ടികള്‍ പ്രചരണം തുടങ്ങിയിട്ടും തങ്ങള്‍ക്ക് പറയാന്‍ പോലും ഒരു സ്ഥാനാര്‍ത്ഥിയില്ലാത്തതിന്റെ അമര്‍ഷത്തിൽ അണികള്‍

തെരെഞ്ഞെടുപ്പ് ഗോദ്ധയില്‍ എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയില്ല അതുകൊണ്ടുതന്നെ അണികളും അമര്‍ഷത്തിലാണ്. മറ്റു പാര്‍ട്ടികള്‍ പ്രചരണം തുടങ്ങിയിട്ടും തങ്ങള്‍ക്ക് പറയാന്‍ പോലും ഒരു സ്ഥാനാര്‍ത്ഥിയില്ലാത്തതിന്റെ അമര്‍ഷമാണ് അണികള്‍ക്ക്. അതേസമയം എടുത്തുചാടി പ്രഖ്യാപിച്ച ഇടതു പട്ടികയും ഗ്രൂപ്പുകള്‍ക്ക് വീതം വച്ച് നല്‍കിയ വലതു പട്ടികയെയും പൂട്ടാന്‍ തരത്തിലുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ഇത്രയും ചര്‍ച്ച വേണ്ടിവരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്താണങ്കിലും തിയതി പ്രഖ്യാപിച്ച് ഇത്രയായിട്ടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതിലുള്ള അമര്‍ഷം അണികള്‍ക്കുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി ഗോദയില്‍ ഇറങ്ങിയിരുന്നു. കുറച്ചൊക്കെ അനിശ്ചിതത്വങ്ങള്‍ ഉണ്ടായെങ്കിലും ഇടതുസ്ഥാനാര്‍ത്ഥികളെ നേരിടാന്‍ കണക്കിന് യു.ഡി.എഫും സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി. എന്നാല്‍ ഈ അവസാന നിമിഷവും ഒരൊറ്റ സ്ഥാനാര്‍ത്ഥിയെ പോലും ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ശബരിമല അടക്കം നിരവധി അനുകൂല വിഷയങ്ങള്‍ ഉണ്ടായിട്ടും കൃത്യമായ സമയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാത്തതില്‍ അണികള്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സ്ഥാനാര്‍ത്ഥികളെച്ചൊല്ലി തര്‍ക്കമുണ്ടാകുന്നത് ഗുണകരമാകില്ലെന്നാണ് ആര്‍.എസ്.എസ് നേതൃത്വത്തിന്റെയും നിലപാട്. സ്ഥാനാര്‍ത്ഥികളെ ആദ്യമേ തന്നെ പ്രഖ്യാപിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ അനുകൂല തരംഗം ഉണ്ടാക്കാന്‍ കഴിയുമായിരുന്ന അവസരം നഷ്ടമാക്കിയെന്നും ആര്‍.എസ്.എസിന് ആക്ഷേപമുണ്ട്.
ശബരിമല വിഷയം കേരളത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയതോടെയാണ് തിരിഞ്ഞുനോക്കാന്‍ ആളില്ലാതിരുന്ന പത്തനംതിട്ട ബി.ജെ.പി നേതാക്കളുടെ കണ്ണിലുടക്കിയത്. പാര്‍ട്ടിക്ക് തീരെ സാധ്യതയില്ലാതിരുന്ന പത്തനംതിട്ട ഇത്തവണ തങ്ങളെ തുണയ്ക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. എന്നാല്‍ പത്തനംതിട്ട സീറ്റിന് വേണ്ടി നേതാക്കന്മാര്‍ തമ്മിലടിക്കുന്നത് ശബരിമല വിഷയത്തിലൂടെ ഉണ്ടാക്കാമായിരുന്ന വോട്ടുകള്‍ നഷ്ടപ്പെടുത്തുമെന്ന് ആര്‍.എസ്.എസ് നേതൃത്വം കുറ്റപ്പെടുത്തുന്നു.അധികാര മോഹികളാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നേതാക്കള്‍ നടത്തിയതെന്നും ആക്ഷേപമുണ്ട്.അതേസമയം,പത്തനംതിട്ട സീറ്റിനായി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിരിക്കെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. മണ്ഡലത്തില്‍ കെ. സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഇന്നലെ മാറ്റിവച്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് ചേരും. സംസ്ഥാനം കൈമാറിയ പട്ടികയില്‍ അന്തിമ തീരുമാനം യോഗമെടുക്കുമെന്നും പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
കുമ്മനം രാജശേഖരന് തിരുവനന്തപുരവും ബി.ഡി.ജെ.എസിന് തൃശൂരും നല്‍കിയതോടെയാണ് ബി.ജെ.പി വിജയസാദ്ധ്യത കല്പിക്കുന്ന പത്തനംതിട്ടയില്‍ തര്‍ക്കമുണ്ടായത്. തൃശൂര്‍ സീറ്റില്‍ മത്സരിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി സമ്മതം അറിയിച്ചതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. കണ്ണന്താനത്തെ കൊല്ലത്തും കോണ്‍ഗ്രസ് വിട്ടെത്തിയ ടോം വടക്കനെ എറണാകുളത്തുമാണ് പരിഗണിക്കുന്നത്. തൃശൂര്‍ കൂടാതെ വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. കോട്ടയം കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിനാണ്. പി.സി. തോമസ് തന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയാകും. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവര്‍ പട്ടികയിലില്ലെന്നാണ് സൂചന.
അതേസമയം മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അറിയിച്ചു. തന്റെ മണ്ഡലം പത്തനംതിട്ടയാണ്. അതുകൊണ്ട് തന്നെ മത്സരിക്കാന്‍ അവിടെയാണ് താല്‍പര്യം. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ സഭകളുമായും എന്‍എസ്എസുമായും തനിക്ക് നല്ല ബന്ധമാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. പത്തനംതിട്ടയില്ലെങ്കില്‍ കോട്ടയവും തൃശൂരുമായിരുന്നു താല്‍പര്യം. കൊല്ലത്ത് ആരെയും പരിചയമില്ല. അതിലും ഭേദം തനിക്ക് മലപ്പുറം കിട്ടുന്നതാണ് നല്ലതെന്നാണ് കണ്ണന്താനം പറയുന്നത്.
https://www.facebook.com/Malayalivartha
























