ഒരു വര്‍ഷം മുമ്പും സ്കൂളിലേയ്ക്ക് പോകുംവഴി എന്റെ പെണ്‍മക്കളെ പിച്ചിച്ചീന്താൻ അവർ ശ്രമിച്ചു; ഉള്ളുപൊള്ളുന്ന വെളിപ്പെട്ടുത്തൽ നടത്തി ഓച്ചിറയിൽ യുവാക്കൾ തട്ടികൊണ്ടുപോയ പെൺകുട്ടിയുടെ മാതാപിതാക്കൾ...
ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ്. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബാംഗ്ലൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.
അതേ സമയം ഓച്ചിറയില്‍ എത്തിയതിന് ശേഷം തനിക്കും കുടുംബത്തിനുമുണ്ടായിട്ടുള്ളത് നടുക്കുന്ന അനുഭവങ്ങളാണെന്ന് പെൺകുട്ടിയുടെ വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കൾ വെളിപ്പെടുത്തുന്നു. ഒരു വര്‍ഷം മുന്‍പ് തന്റെ പെണ്‍മക്കള്‍ക്ക് നേരെ പീഡനശ്രമം നടന്നിരുന്നു. സ്‌ക്കൂളിലേക്ക് പോകും വഴി ശല്യം ചെയ്യുകയും കടന്നു പിടിക്കുകയുമുണ്ടായി. അന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനില്‍ പരാതിപെട്ടപ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞത് പെണ്‍മക്കളെ ആണ്‍കുട്ടികളായി തോന്നുന്ന വിധത്തില്‍ വളര്‍ത്തിയാല്‍ മതിയെന്നായിരുന്നു.
അതിനായുള്ള മാര്‍ഗ്ഗവും പൊലീസ് പറഞ്ഞു കൊടുത്തു. മുടി പറ്റെ വെട്ടി, ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ചാല്‍ മതി എന്നായിരുന്നു. ഇതിന്‍ പ്രകാരം കുട്ടികളുടെ മുടി വെട്ടി ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ചായിരുന്നു പുറത്ത് വിട്ടിരുന്നത്. ഇയാള്‍ക്ക് ഏഴ് കുട്ടികളുള്ളതില്‍ അഞ്ച് പേര്‍ പെണ്‍ കുട്ടികളും രണ്ട് പേര്‍ ആണ്‍കുട്ടികളുമാണ്. ഇതര സംസ്ഥാനക്കാരനായതിനാലും മറ്റുള്ളവരുടെ പിന്‍തുണ ഇല്ലാത്തതിനാലും പൊലീസ് അനാസ്ഥ കാട്ടുകയാണ് ഈ കുടുംബത്തോട്.
പെണ്‍കുട്ടിയുമായി തട്ടിക്കൊണ്ടുപോയ സംഘം ബാംഗ്ലൂരില്‍ ഉണ്ട് എന്നാണ് വിവരം. പൊലീസ് ഇവരെ പിന്‍തുടരുകയാണ്. സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകന്‍ റോഷന്‍, റോഷന്റെ സുഹൃത്തുക്കളായ പ്യാരി, വിപിന്‍, അനന്തു എന്നിവരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ഇവര്‍ കഞ്ചാവ് മാഫിയയുടെ കണ്ണികളാണ്.
പ്യാരി എന്നയാള്‍ക്കെതിരെ കഴിഞ്ഞാഴ്ച ഓച്ചിറ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അയല്‍വാസിയായ പതിനേഴുകാരിയെ വീട്ടില്‍ കയറി കടന്നുപിടിച്ചു എന്നതാണ് കേസ്. ഈ കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ കൂടി ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രിയാണ് പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയത്. ഇന്നലെ രാവിലെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്.
ഓച്ചിറ - വലിയകുളങ്ങര പ്രദേശത്താണ് ഇവർ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവർ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയത്. തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഇന്നലെ രാത്രി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കായംകുളത്ത് നിന്നാണ് അക്രമികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha