കാട്ടാന കയറിയ വീടിനകത്ത് അമ്മയും മകനും കഴിയേണ്ടി വന്നത് 4 മണിക്കൂര്‍!

അടുക്കള വാതിലിലൂടെ വീയിനുള്ളില്‍ കടന്ന കാട്ടാന അമ്മയെയും മകനെയും മുള്‍മുനയില്‍ നിര്‍ത്തിയതു 4 മണിക്കൂര്‍. മറയൂരില്‍ കീഴാന്തൂര്‍ സ്വദേശി പിറൈസൂഡി പിത്തന്റെ ഭാര്യ സെല്‍വറാണി, മകന്‍ അജയ് എന്നിവരാണ് വീടിനുള്ളില്‍ എത്തിയ കാട്ടാനയുടെ പിടിയില്‍ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗൃഹനാഥന്‍ സ്ഥലത്തില്ലായിരുന്നു.
ഇക്കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ വീട്ടുമുറ്റത്തെത്തിയ ഒറ്റയാന്‍ അടുക്കള വാതില്‍ തകര്‍ത്ത് കാലിത്തീറ്റ അകത്താക്കി. ഈ സമയം സെല്‍വറാണിയും മകനും തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. പെട്ടെന്ന് അവര്‍ ഉണര്‍ന്ന് വീടിന്റെ തട്ടിന്‍ പുറത്ത് അഭയം തേടി. അടുക്കളയില്‍ നിന്നു തിരിഞ്ഞ ഒറ്റയാന്‍ മുറിയുടെ ഭിത്തി തകര്‍ക്കാന്‍ ശ്രമിച്ചതായും, വരാന്തയിലെ അഴയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചിട്ട് ചവിട്ടിക്കീറിയതായും സെല്‍വറാണി പറഞ്ഞു.
തുടര്‍ന്നു മുറ്റത്തെ കുളത്തില്‍ ഇറങ്ങിയ ആന കയറാന്‍ പ്രയാസപ്പെടുന്നത് കണ്ട ഇവര്‍ ഒന്നര കിലോമീറ്ററോളം ഇരുട്ടത്ത് കാട്ടിലൂടെ ഓടി വെട്ടുകാട്ടിലെ റിസോര്‍ട്ടില്‍ അഭയം തേടുകയായിരുന്നു. ഒറ്റയാന്‍ വീടിന്റെ മേല്‍ക്കൂരയും ഭാഗികമായി തകര്‍ത്തു. കീഴാന്തൂര്‍ ഗ്രാമത്തില്‍ നിന്നു അല്‍പം മാറി ഗ്രാന്റീസ്, കാപ്പിത്തോട്ടങ്ങള്‍ക്ക് നടുവിലാണ് ഇവരുടെ ഓട് മേഞ്ഞ വീട്. കാലപ്പഴക്കത്താല്‍ വീട് ഏറെ ശോച്യാവസ്ഥയിലാണ്.
വേനലിന്റെ ആരംഭം മുതല്‍ ഇവിടെ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം ഇവരുടെ തെങ്ങ്, കമുക് തുടങ്ങിയ വിളകള്‍ പൂര്‍ണമായും നശിപ്പിക്കുകയും വെള്ളത്തിനായി സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. കാട്ടാനശല്യം രൂക്ഷമായ ഇവിടെ, കെട്ടുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്നതു ജീവന് ഭീഷണി ആണെന്നും പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പോലുള്ള ഭവന പദ്ധതികളില്‍ അപേക്ഷിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. സുരക്ഷിതമായ ഭവനം നിര്‍മിക്കാനുള്ള സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് ഈ കര്‍ഷക കുടുംബത്തിന്റെ ആവശ്യം.
https://www.facebook.com/Malayalivartha
























