ആലപ്പുഴയില്‍ ഷാനിമോൾ ഉസ്മാന് കൊടുത്തത് തോൽക്കുന്ന സീറ്റ്; ഷാനിമോളെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴയില്‍ ഷാനിമോൾ ഉസ്മാന് കൊടുത്തത് തോൽക്കുന്ന സീറ്റാണെന്ന ആരോപണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . ഷാനിമോളെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.
'നല്ലതല്ലേ ആ പെണ്ണ്. ആ പെണ്ണിനെ കെട്ടിക്കാന്‍ പോയപ്പോളും ഞാനുണ്ട്. ആ പെണ്ണിന്റെ മകളെ കെട്ടിക്കാന്‍ പോയപ്പോളും ഞാനുണ്ട്. ഉസ്മാന്റെ കല്യാണം വന്നപ്പോള്‍ എന്റെ കാറിലാണ് പോയത്. ആ കൊച്ചിനെ കൊണ്ടുപോയി തോല്‍ക്കണ സീറ്റിലിട്ടത് ശരിയായില്ല. ആലപ്പുഴയെ സംബന്ധിച്ച് രണ്ട് പുലികളുണ്ട്. ഒരു പുലി അവിടെ കിടപ്പുണ്ട് എന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം ആലപ്പുഴയിൽ ആരിഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തുഷാർ അച്ചടക്കമുള്ള പ്രവർത്തകനാണെന്നാണെന്നാണ് വിശ്വാസമെന്നും വെള്ളാപ്പള്ളി വിശദമാക്കി.തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എസ്‌എന്‍ഡിപി കേഡല്‍ സംവിധാനമുള്ള സംഘടനയാണ്. അതിന്റെ അച്ചടക്കമുള്ള ഒരു സംവിധാനത്തിലെ പ്രവര്‍ത്തകനായി തുഷാര്‍ പ്രവര്‍ത്തിക്കുമെന്നാണ് തന്റെ പ്രതീക്ഷ. മത്സരിക്കണമെങ്കില്‍ എസ്‌എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയ ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റുമായി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തി. ഇന്നസെന്റ് വെള്ളാപ്പള്ളിയുടെ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എന്‍എസ്എസ് ആസ്ഥാനത്ത് പിന്തുണ അഭ്യര്‍ഥിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റ് പറഞ്ഞു. ചാലക്കുടിയിലെ എന്‍എസ്എസ് ഘടകങ്ങളുമായി സംസാരിക്കും. ചാലക്കുടിയിലെ മല്‍സരം എളുപ്പമാവില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് വരേണ്ട ആവശ്യമില്ലെന്നും കെ സി വേണുഗോപാല്‍ മത്സരിച്ചാല്‍ ആറ് നിലയില്‍ പൊട്ടിത്തെറിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. ആലപ്പുഴയില്‍ ആരിഫ് ജയിക്കും. ആരിഫ് തൊറ്റാല്‍ താന്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നും ആയിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. ആലപ്പുഴയില്‍ സമുദായത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് അവിടുത്തെ കോണ്‍ഗ്രസുകാര്‍. അവര്‍ ആലപ്പുഴയിലേക്ക് വരേണ്ടതില്ലെന്നും വെള്ളപ്പള്ളി കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ മത്സരിക്കുന്നതില്‍നിന്ന് കെ സി വേണുഗോപാല്‍ പിൻമാറിയത് പേടിച്ചാണ്. തന്നെ നശിപ്പിക്കാൻ വേണുഗോപാൽ ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 44 ശതമാനം ഈഴവ വോട്ടുകളുള്ള മണ്ഡലമാണ് ആലപ്പുഴ. എന്നാല്‍ അവിടേക്ക് അടൂര്‍ പ്രകാശ് വരുന്നത് ആത്മഹത്യാപരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്നാൽ ആലപ്പുഴയിൽ എ എം ആരിഫ് തോറ്റാൽ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശനെതിരെ മുൻ ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എ എ ഷുക്കൂർ രംഗത്ത് വന്നിരുന്നു. വെള്ളാപ്പള്ളിക്ക് വേഗം തന്നെ തല മൊട്ടയടിക്കേണ്ടി വരുമെന്ന് ഷുക്കൂർ പരിഹസിച്ചു. അദ്ദേഹത്തിന് അല്ലെങ്കിലും തലയിൽ അധികം മുടിയില്ലല്ലോ, പെട്ടെന്ന് തന്നെ വടിച്ച് കളയാമല്ലോ എന്നും ഷുക്കൂർ പറഞ്ഞു.
https://www.facebook.com/Malayalivartha