തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു
തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പൊലീസിന് ലഭിച്ച മൂന്ന് പരാതികളിൽ മാത്രം നഷ്ടമായത് ഒരു കോടിയിലേറെ രൂപയാണ്. വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘത്തിലെ ക്രമക്കേടിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നിക്ഷേപം സ്വീകരിച്ച് സെക്രട്ടറി മുങ്ങിയെന്നാണ് പരാതി.
കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി അനുകൂലിന് 37 ലക്ഷത്തി 95,000 രൂപ, തിരുവങ്ങാട് മഞ്ഞോടി സ്വദേശി കെസി ജലജയ്ക്ക് 55 ലക്ഷത്തി 70,000 രൂപ, മുഴുപ്പിലങ്ങാട് സ്വദേശി ജഷീനയ്ക്ക് 17 ലക്ഷം രൂപ എന്നിങ്ങനെയാണ് കിട്ടാനുള്ളത്. ഈ മൂന്ന് പേരുടെയും പരാതിയിൽ തലശേരി പൊലീസ് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തു. സഹകരണ സംഘം സെക്രട്ടറി ജോജിഷാണ് ഒന്നാം പ്രതി. സംഘം ഭരണാസമിതി രണ്ടാം പ്രതി. നിക്ഷേപിച്ച പണം തിരിച്ചെടുക്കാന്‍ ചിലര്‍ ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന കാര്യം പുറത്ത് വന്നത്. പണം തിരികെ കിട്ടാത്തതിനെത്തുടര്‍ന്ന് ഇവര്‍ ഭരണ സമിതി അംഗങ്ങളോട് കാര്യം പറഞ്ഞു. അപ്പോഴാണ് സെക്രട്ടറി സ്വന്തം നിലയില്‍ നിക്ഷേപം സ്വീകരിച്ച് വെട്ടിപ്പ് നടത്തിയതായി മനസിലായത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം. ഇക്കാര്യം കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























