മലയാളികളെ ഏവരെയും ഞെട്ടിച്ചുകൊണ്ട് സംസ്ഥാനത്ത് വീടുകളിൽ ഇപ്പോഴും ധാരാളം പ്രസവങ്ങൾ നടക്കുന്നതായി കണ്ടെത്തൽ; അതും വ്യാജന്മാരിലൂടെ ; ദൈനം ദിനം നിരവധി സ്ത്രീകൾ ഇതിനു ഇരകൾ ; ഡോക്ടർമാരെക്കാളും വിശ്വാസം വ്യാജന്മാരെ ; നടപടിയെടുക്കാൻ കഴിയാതെ ആരോഗ്യവകുപ്പ്

പ്രസവം പുറം ലോകം അറിയാതിരിക്കാനായി തമിഴ് നാട്ടിൽ യൂ ട്യൂബ് വീഡിയോ നോക്കി പ്രസവിച്ച് അധ്യാപിക മരിച്ച സംഭവമറിഞ്ഞ് ഞെട്ടിയ മലയാളികൾക്ക് ഇതാ ഞെട്ടിക്കുന്ന ഒരു വാർത്ത കൂടി. സംസ്ഥാനത്ത് കഴിഞ്ഞ വർഷം വീടുകളിൽ നടന്നത് 740 പ്രസവം. നൂറുകണക്കിന് സ്പെഷ്യലിസ്റ്റ് ആശുപത്രികളുള്ള നാട്ടിലാണ് വീടുകളിലെ പ്രസവം ഇപ്പോഴും തുടരുന്നത്.
ഇതിൽ ഏറ്റവും വലിയ തോതിൽ പ്രസവം നടക്കുന്നത് സിദ്ധൻമാരുടെയും വ്യാജ വൈദ്യൻമാരുടേയും സ്വാധീനത്തിലൂടെയാണ് .ഇതിനു പുറമേ , മറിയംപൂവ്’ എന്ന വിദേശപൂവിന്റെ പേരിലും ഈ മേഖലയിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി ആരോഗ്യവകുപ്പിന് വിവരം ലഭിച്ചു.
ഇതിനുപിന്നിൽ നാലു തരക്കാരാണുള്ളതെന്ന് ആരോഗ്യവകുപ്പധികൃതർ പറയുന്നു. ഒരു കൂട്ടർ പ്രകൃതി ചികിത്സകരെന്ന് അവകാശപ്പെടുകയും യോഗ്യതയില്ലാതെ ചികിത്സിക്കുകയും ചെയ്യുന്നവരാണ്. മറ്റൊരു വിഭാഗം സിദ്ധൻമാരെന്ന പേരിൽ പാവപ്പെട്ട സ്ത്രീകളെ പറ്റിക്കുന്നു. വേറൊരു ഒരു വിഭാഗമാകട്ടെ , വീടുകളിൽ പ്രസവസൗകര്യമൊരുക്കുന്നത് കച്ചവടമാക്കി മാറ്റിയവരാണ്. അടുത്ത വിഭാഗമാണ് മറിയംപൂവെന്ന പേരിൽ പുതിയ തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ നാലുവിഭാഗക്കാരും സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും സജീവമാണെന്ന് ആരോഗ്യവകുപ്പിന് ബോധ്യമായി . എന്നാൽ, കൃത്യമായ തെളിവോ പരാതിയോ ഇല്ലാത്തതിനാൽ നടപടിയെടുക്കാൻ കഴിയാത്ത അവസ്ഥയിലാണവർ . അതേസമയം , ശാസ്ത്രീയമായ പ്രസവ ശുശ്രൂഷയും പരിചരണവും വീട്ടിൽ ലഭ്യമാക്കുന്ന കേസുകൾ വളരെ കുറവാണ്.
ജനസംഖ്യയും പ്രസവനിരക്കും കൂടുതലുള്ളതിനാൽ സ്വാഭാവികമായും മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം വീട്ടുപ്രസവം നടന്നിട്ടുള്ളത്-215. തൊട്ടുപിന്നിൽ വയനാടും (152) കണ്ണൂരും (75). കോട്ടയം (5), തൃശ്ശൂർ(9) ജില്ലകളിലാണ് ഏറ്റവും കുറവ്.
മലപ്പുറത്ത് ഈ നാലുവിഭാഗക്കാരും സജീവമാണെന്ന് ബോധ്യപ്പെട്ടതായി ഡി.എം.ഒ. ഡോ. കെ. സക്കീന അറിയിച്ചു . വളാഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സിദ്ധനെക്കുറിച്ച് വിവരമുണ്ട്. ആരും പരാതി നൽകാത്തതിനാൽ ഒന്നും ചെയ്യാനാവുന്നില്ല. ഇവരുടെ ചികിത്സകൊണ്ട് ആരോഗ്യപ്രശ്നമുണ്ടായ ചില സ്ത്രീകൾ ഡോക്ടർമാരെ സമീപിച്ചിട്ടുണ്ട്.
പ്രതീക്ഷിക്കുന്ന സമയത്തിന് മുമ്പേ പ്രസവവേദനയും രക്തസ്രാവവും ഉണ്ടായ കേസുകൾ കൂടിയപ്പോഴാണ് ജില്ലാ ആരോഗ്യ അധികൃതർ ഇക്കാര്യം ശ്രദ്ധിച്ചത്. അങ്ങനെയാണ് പ്രസവം എളുപ്പമാവാനുള്ള മരുന്നെന്ന് പറഞ്ഞ് ചില വ്യാജൻമാർ നൽകിയ മരുന്നുകൾ കഴിച്ചവിവരം സ്ത്രീകൾ പറയുന്നത്. ഇത്തരം ചില ഗുളികകൾ സംഘടിപ്പിച്ച് പരിശോധനയ്ക്കയച്ചെന്നും എന്നാൽ ആവശ്യമായ അളവില്ലാത്തതിനാൽ ഫലം ലഭ്യമായില്ലെന്നും ഡോ. സക്കീന പറഞ്ഞു. ഒരിലയിൽ പ്രത്യേക ചെടിയുടെ നീര് പുരട്ടിയശേഷം കലക്കിക്കുടിക്കാൻ പറയുന്ന സംഭവവുമുണ്ട് . ഇതിനെല്ലാം വലിയ തുകയാണ് ഈടാക്കുന്നത്. സ്ത്രീകൾ ഇക്കാര്യം പുറത്തുപറയുന്നുമില്ല.
കഴിഞ്ഞവർഷം മലപ്പുറം ജില്ലയിലെ ഗൈനക്കോളജിസ്റ്റുകളുടെ യോഗത്തിലാണ് ഈ പൂവിനെപ്പറ്റി ആദ്യമായി കേൾക്കുന്നതെന്ന് ഡോ. കെ. സക്കീന പറഞ്ഞു. അന്വേഷിച്ചപ്പോൾ ജാതി-മത ഭേദമെന്യേ വിദ്യാഭ്യാസമുള്ളവർപോലും ഈ പൂവ് ഉപയോഗിക്കുന്നതായി ബോധ്യപ്പെട്ടു. ഗർഭിണികളായ സ്ത്രീകളുടെ യോഗങ്ങളിൽ മറിയംപൂവിനെക്കുറിച്ച് കേട്ടവർ കൈപൊക്കാൻ ആവശ്യപ്പെട്ടപ്പോൾ മിക്കവരും കൈപൊക്കി. എന്നാൽ , ഉപയോഗിക്കുന്നകാര്യം ആരും തുറന്നുപറയുന്നില്ല. ഡോക്ടർമാരെകാളും കൂടുതലും വിശ്വാസം മറിയം പൂവിനെയാണ്.
ഗൾഫിൽനിന്ന് വരുന്നവരാണ് ഈ പൂവ് കൊണ്ടുവരുന്നത്. ഉണങ്ങിയ വള്ളിക്കൂടുപോലെ തോന്നിക്കുന്നതാണിത്. ഈ വള്ളിക്കൂടിനുള്ളിലാണ് കൊച്ചുകൊച്ചു പൂക്കളുള്ളത്. ഇത് പാത്രത്തിൽ വെള്ളംനിറച്ച് അതിലിട്ട് ഗർഭിണിയുടെ കട്ടിലിന് ചുവട്ടിൽ വെക്കും. വേദന തുടങ്ങിയാൽ കുടിക്കാൻ കൊടുക്കും. പൂവ് വിടർന്നാൽ സുഖപ്രസവമായിരിക്കുമെന്നാണ് തട്ടിപ്പുകാർ പറഞ്ഞുകൊടുക്കുന്നത്.
എന്തെങ്കിലും സങ്കീർണത കാരണം സിസേറിയൻ വേണമെന്ന് ഡോക്ടർമാർ പറഞ്ഞാൽ സ്ത്രീകൾ ആദ്യം പൂ വിടർന്നോ എന്ന് നോക്കും. വിടർന്നെങ്കിൽ ഡോക്ടർമാർ പറഞ്ഞത് കേൾക്കാതെ സ്ഥലംവിട്ട് മറ്റു ഡോക്ടർമാരെ സമീപിക്കാൻ ശ്രമിക്കും. ഇങ്ങനെ പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
സ്വകാര്യ ആശുപത്രികൾ സിസേറിയന്റെ പേരിൽ തട്ടിപ്പുനടത്തുകയാണെന്ന് പ്രചരിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകൾ തുടരുന്നത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട് തുടങ്ങി പല ജില്ലകളിലും ഈ പൂവുകൊണ്ടുള്ള തട്ടിപ്പുനടക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങൾ വഴിയാണ് മറിയംപൂവിന്റെ മാഹാത്മ്യത്തെക്കുറിച്ച് പ്രചാരണം നടത്തുന്നത്. അതേസമയം, ഇതെല്ലാം തട്ടിപ്പാണെന്നും ഇതിൽ വീഴരുതെന്നും ചില മതപുരോഹിതൻമാർ തന്നെ സാമൂഹിക മാധ്യമങ്ങൾ വഴി മുന്നറിയിപ്പും നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha
























