സ്ഥാനാര്‍ത്ഥി നിര്‍ണയും കീറാമുട്ടിയായി തുടര്‍ന്ന വടകരയിലും വയനാട്ടിലും ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് അറിഞ്ഞതോടെ ഉമ്മന്‍ചാണ്ടി നടത്തിയ മാസ്സ് നീക്കമാണ് കെ.മുരളീധരനെയും ടി.സിദ്ധിഖിനെയും കളത്തിലിറക്കിയത്

സ്ഥാനാര്‍ത്ഥി നിര്‍ണയും കീറാമുട്ടിയായി തുടര്‍ന്ന വടകരയിലും വയനാട്ടിലും ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് അറിഞ്ഞതോടെ ഉമ്മന്‍ചാണ്ടി നടത്തിയ മാസ്സ് നീക്കമാണ് കെ.മുരളീധരനെയും ടി.സിദ്ധിഖിനെയും കളത്തിലിറക്കിയത്. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പോലും ഇക്കാര്യം പരിഗണിച്ചിരുന്നില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുല്‍ഗാന്ധി പോയിരുന്നു. അതിനാല്‍ ആശയവിനിമയം അത്ര എളുപ്പമായിരുന്നില്ല. ഇതോടെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക്കിനെ കാര്യം ധരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് തര്‍ക്കമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം പുഷ്പം പോലെ പരിഹരിച്ചത്. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുമായി ആലോചിക്കാതെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ ഹൈക്കമാന്‍ഡിന് അതൃപിതിയുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നു. ഇക്കാര്യം മുകുള്‍ വാസ്‌നിക് നിഷേധിച്ചു.
സി.പി.എം പി. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ അത്രയും കരുത്തനായ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിനും വേണമെന്ന് മുസ്്‌ലിംലീഗും ആര്‍.എം.പിയും വാശിപിടിച്ചു. മുസ്്‌ലിംലീഗിന് ഏറെ സ്വാധീനമുള്ള നിയമസഭാ മണ്ഡലങ്ങളാണ് വടകര പാര്‍ലമെന്റ് മണ്ഡലത്തിന് കീഴിലുള്ളത്. ആര്‍.എം.പിക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് താനും. പി.ജയരാജനെ തോല്‍പ്പിക്കാന്‍ അവര്‍ സ്ഥാനാര്‍ത്ഥിയെ പോലും പിന്‍വലിച്ചിരുന്നു. അങ്ങനെ നിര്‍ണായകമായ നിമിഷത്തിലാണ് ഉമ്മന്‍ചാണ്ടി ഇടപെട്ടത്. അത് കേരള രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ച തീരുമാനമായി. ഇടത് ക്യാമ്പില്‍ വലിയ ആശങ്കയാണത് സൃഷ്ടിച്ചത്. കോലീബി സഖ്യം രൂപം കൊണ്ടെന്ന് പി.ജയരാജന്‍ ഉടനെ പ്രതികരിച്ചത് അതുകൊണ്ടാണ്.
കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചൊവ്വാഴ്ച ചേര്‍ന്നെങ്കിലും വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്തിരുന്നില്ല. അന്ന് ഉച്ചയോടെ കെ.പി.സി.സി നേതൃത്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇക്കാര്യം വാസ്തവമാണെന്നും പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി, മുകുള്‍ വാസ്‌നിക് എന്നിവരുമായി ഫോണില്‍ സംസാരിച്ച് അനുമതി നേടിയ ശേഷമായിരുന്നു പ്രഖ്യാപനമെന്നും കെ.പി.സി.സി നേതാക്കള്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചയും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ കെ.സി വേണുഗോപാലിനെയും കാര്യം അറിയിച്ചില്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും അതിനാലാണ് ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച രാത്രി നടത്താതിരുന്നത്.
ഇത്തവണയും ഉമ്മന്‍ചാണ്ടി തന്റെ കരുത്തുപയോഗിച്ച് ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി കാര്യങ്ങള്‍ സാധിച്ചെടുത്തെന്ന് പല നേതാക്കള്‍ക്കും ആക്ഷേപമുണ്ട്. എന്നാല്‍ താന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെങ്കില്‍ സഹകരിക്കില്ലെന്ന ശക്തമായ നിലപാട് ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരുന്നു. കേരളത്തിലെ ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പിനൊപ്പമാണ്. അക്കാര്യം രാഹുല്‍ഗാന്ധിക്കും സംസ്ഥാനത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനും അറിയാം. അതിനാല്‍ അതൃപ്തിയുണ്ടെങ്കിലും അത് പുറത്ത് അറിയിക്കാതെ തെരഞ്ഞെടുപ്പിന് മാത്രം മുന്‍തൂക്കം നല്‍കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി.
https://www.facebook.com/Malayalivartha
























