വയനാട് സീറ്റ് ഉമ്മന്‍ചാണ്ടിക്ക് വിട്ടുകൊടുത്ത ചെന്നിത്തലയ്ക്ക് നട്ടെല്ലില്ലെന്ന് കോഴിക്കോട്ടെ ഐ ഗ്രൂപ്പ് നേതാവ് വീരാന്‍കുട്ടി, സ്വന്തം ഗ്രൂപ്പിന്റെ സീറ്റ് നിലനിര്‍ത്താനാവാത്ത ചെന്നിത്തല വിശദീകരണം നല്‍കണമെന്നും ആവശ്യം

വയനാട് സീറ്റ് ഉമ്മന്‍ചാണ്ടിക്ക് വിട്ടുകൊടുത്ത ചെന്നിത്തലയ്ക്ക് നട്ടെല്ലില്ലെന്ന് കോഴിക്കോട്ടെ ഐ ഗ്രൂപ്പ് നേതാവ് വീരാന്‍കുട്ടി. സ്വന്തം ഗ്രൂപ്പിന്റെ സീറ്റ് നിലനിര്‍ത്താനാവാത്ത ചെന്നിത്തല വിശദീകരണം നല്‍കണമെന്നും ടി.സിദ്ധിഖ് സ്ഥാനാര്‍ത്ഥിയായതോടെ ഒഴിവ് വരുന്ന ഡി.സി.സി പ്രസിഡന്റ് സ്ഥാനം കോഴിക്കോട് ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ കോഴിക്കോട് അവര്‍ യോഗം ചേരുകയും ചെയ്തു. കോഴിക്കോട്, വയനാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണവുമായി സഹകരിക്കെണ്ടെന്നും യോഗം തീരുമാനിച്ചതായാണ് വിവരം ഐ ഗ്രൂപ്പിന് പരമ്പരാഗതമായി ഉണ്ടായിരുന്ന പല സീറ്റുകളും ഗ്രൂപ്പില്‍ മുമ്പുണ്ടാരുന്നവര്‍ ഗ്രൂപ്പിന്റേതെന്ന പേരില്‍ സ്വന്തമാക്കിയിരിക്കുകയാണ്. പാലക്കാട് വി.കെ ശ്രീകണ്ഠന്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, കണ്ണൂരില്‍ കെ.സുധാകരന്‍, ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ ഗ്രൂപ്പില്‍ സജ്ജീവമല്ല.
കൂടെ നില്‍ക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും സംരക്ഷിക്കാന്‍ ചെന്നിത്തല പലപ്പോഴും തയ്യാറാകുന്നില്ലെന്നും അവര്‍ക്ക് പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും പിന്തുണ നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. സോളാര്‍ വിവാദത്തെ തുടര്‍ന്ന് അടൂര്‍ പ്രകാശിന് കോന്നി സീറ്റ് നിഷേധിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയാണ് ശക്തമായി രംഗത്തെത്തിയത്. വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന് അദ്ദേഹം ശക്തമായി വാദിച്ചു. അപ്പോഴും ചെന്നിത്തല മൗനത്തിന്റെ മാളത്തിലായിരുന്നു. അതോടെ അടൂര്‍പ്രകാശ് ചെന്നിത്തലയുമായി അകന്നു. വയനാട് സീറ്റില്‍ ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ഹൈക്കമാന്‍ഡിന് മുന്നില്‍ വാദിച്ചതല്ലാതെ വിജയിക്കാന്‍ ചെന്നിത്തലയ്ക്കായില്ല. അവസാനം വിമാനത്തിന് സമയമായെന്ന് പറഞ്ഞ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
എറണാകുളത്ത് ഹൈബി ഈഡന് സീറ്റ് കിട്ടിയത് മാത്രമാണ് ഐ ഗ്രൂപ്പിന്റെ നേട്ടം. എന്നാല്‍ അതില്‍ ചെന്നിത്തലയ്ക്ക് വലിയ റോളില്ലെന്ന് അങ്ങാടിപ്പാട്ടാണ്. ഹൈക്കമാന്‍ഡും രാഹുല്‍ഗാന്ധിയും നടത്തിയ സര്‍വ്വേയും മണ്ഡലത്തിലെ ഏഴ് എം.എല്‍.എമാരും സിറ്റിംഗ് എം.പി കെ.വി തോമസിനെതിരെ ശക്തമായ നിലപാട് സീകരിക്കുകയും ചെയ്തത് തിരിച്ചടിയായതോടെയാണ് ഹൈബി സ്ഥാനാര്‍ത്ഥിയായത്. സി.പി.എം, മികച്ച രാജ്യസഭാ എം.പിയായിരുന്ന പി.രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്തിയായി കെ.വി തോമസ് പോരാ എന്ന് പൊതുവേ അഭിപ്രായം ഉയര്‍ന്നിരുന്നു. അല്ലാതെ കെ.വി വെട്ടി ചെന്നിത്തല സീറ്റ് പിടിച്ചെടുക്കുകയല്ലായിരുന്നു.
കോഴിക്കോട് ജില്ലയിലെ ഭൂമി ഇടപാടുകളില്‍ മധ്യസ്ഥനായി നിന്ന് സാമ്പത്തിക വെട്ടിപ്പ് നടത്തിയയാളെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. അത് വകവെയ്ക്കാതെ ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കുകയാണ് ചെയ്തത്. അതോടെ കോണ്‍ഗ്രസില്‍ ചേരിതിരിവായി. സിദ്ദിഖ് ഉള്‍പ്പെട്ട ഭൂമി ഇടപാടിനെപ്പറ്റി കെപിസിസിക്കും എഐസിസിക്കും പരാതി നല്‍കിയിരുന്നു. താമസിക്കാതെ മലപ്പുറം, കോഴിക്കോട് ജില്ലയിലെ സിദ്ദിഖ് വിരുദ്ധ കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച
നടത്തി രഹസ്യ യോഗം വിളിക്കുമെന്ന് അറിയുന്നു. താമരശേരിയില്‍ റിട്ട. മജിസ്‌ട്രേട്ടിന്റെ 22. 44 ഏക്കര്‍ ട്രസ്റ്റ് ഭൂമി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ തട്ടിയെടുക്കുകയും കോടികളുടെ സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. 2011ല്‍ അന്തരിച്ച റിട്ട. മജിസ്‌ട്രേട്ടിന്റെ ഭൂമി അദ്ദേഹത്തിന്റെ സഹോദരന്റെ പേരിലാക്കുന്നതിന് ഇടനിലക്കാരനായി നിന്ന് സിദ്ദിഖ് വെട്ടിപ്പ് നടത്തിയെന്ന്് കോണ്‍ഗ്രസുകാര്‍ തന്നെ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























