ഭരണ തലത്തിലെ കള്ളകളി ചീഫ് സെക്രട്ടറി പൊളിച്ചതിൽ സർക്കാരിന് അമർഷം; വിഎസ് സർക്കാരിന്റെ കാലത്ത് ഭരണം ഉപേക്ഷിച്ച പോയ ചീഫ് സെക്രട്ടറി ലിസി ജേക്കബിന്റെ അവസ്ഥയിലേക്ക് സംസ്ഥാന ചീഫ് സെകട്ടറി ടോം ജോസും

വിഎസ് സർക്കാരിന്റെ കാലത്ത് പകുതി വഴിയിൽ ഭരണം ഉപേക്ഷിച്ച പോയ ചീഫ് സെക്രട്ടറി ലിസി ജേക്കബിന്റെ അവസ്ഥയിലേക്ക് സംസ്ഥാന ചീഫ് സെകട്ടറി ടോം ജോസും. കാർഷിക കടങ്ങൾ എഴുതി തള്ളുന്നത് സംബന്ധിച്ച് മന്ത്രിസഭ തീരുമാനിച്ച മോറട്ടോറിയത്തിന്റെ ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കാത്തതിലല്ല സർക്കാരിന് സങ്കടം. സർക്കാർ നടത്തിയ കള്ളകളി ചീഫ് സെക്രട്ടറി പൊളിച്ചതിലാണ് സർക്കാരിന് സങ്കടം.
തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ മോറട്ടോറിയം തീരുമാനിച്ചത്. കാർഷിക കടം എഴുതിതള്ളണമെന്ന് വ്യാപക ആവശ്യം ഉയർന്നപ്പോഴാണ് മോറട്ടേറിയത്തിന്റെ പേര് പറഞ്ഞ് സർക്കാർ രക്ഷപ്പെട്ടത്. മോറട്ടോറിയത്തിന്റെ കാലാവധി 2019 ഒക്ടോബർ 11 വരെ ഉണ്ടെന്ന് ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തെ അറിയിച്ചിരുന്നു. എന്നാൽ അത്തരം വർത്തമാനങ്ങൾ ഇവിടെ വേണ്ടെന്നും പറയുന്നത് അനുസരിച്ചാൽ മതിയെന്നുമാണ് മന്ത്രിമാർ പറഞ്ഞത്. പിന്നീട് ടോം ജോസ് ഒന്നും പറയാതെ ഉത്തരവിറക്കാൻ നിർദ്ദേശം നൽകി.
മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങൾ 48 മണിക്കൂറിനകം ഉത്തരവാക്കണമെന്നാണ് നിയമമെങ്കിലും മന്ത്രിസഭാ യോഗം കഴിഞ്ഞ് മണിക്കൂർ തികയുന്നതിന് മുമ്പ് ഇലക്ഷൻ പ്രഖ്യാപിച്ചു. ഇതാണ് യാഥാർഥ്യം. മന്ത്രിസഭായോഗത്തിന്റെ തീരുമാനം ഗൗരവമായെടുക്കാൻ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച സംഭവിച്ചു എന്ന കാര്യം ചീഫ് സെക്രട്ടറി സമ്മതിച്ചു. എന്നാൽ അതുകൊണ്ട് കർഷകർക്ക് യാതൊരു ബുദ്ധിമുട്ടും സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറി പറയുന്നത്. അവിടെയാണ് കുഴപ്പം സംഭവിച്ചത്.
കർഷകരെ കൈയിലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചത്. ചീഫ് സെക്രട്ടറി അത്തരമൊരു നീക്കത്തെ ഇല്ലാതാക്കി എന്ന പരാതിയാണ് സർക്കാർ ഉന്നയിക്കുന്നത്. ഒക്ടോബർ 11 വരെയുള്ള മോറട്ടോറിയം തീരുമ്പോൾ പോരേ അടുത്ത ഉത്തരവ് എന്നാണ് ചീഫ് സെക്രട്ടറി ചോദിക്കുന്നത്. സാധാരണ ഗതിയിൽ ഇതാണ് പതിവ്.
ടോം ജോസ് മുഖ്യമന്ത്രിയുമായി അടുപ്പം പുലർത്തുന്ന ചീഫ് സെക്രട്ടറിയാണ്. എന്നാൽ മന്ത്രിമാരുമായി അദ്ദേഹം അത്ര നല്ല ബന്ധത്തിലല്ല. പ്രത്യേകിച്ച് സി പി ഐ മന്ത്രിമാരുമായി അത്ര രസത്തിലല്ല. അതിന്റെ വിഷമമാണ് മന്ത്രി സുനിൽ കുമാർ കാണിച്ചത്. സുനിൽ കുമാർ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അതിന്റെ ജാള്യത മന്ത്രിസഭായോഗത്തിനെത്തിയ സുനിൽ കുമാറിന് ഉണ്ടായിരുന്നു. സുനിൽ കുമാറിനെതിരെ ചീഫ് സെക്രട്ടറിയും രംഗത്തെത്തി എന്നതാണ് രസകരമായ മറ്റൊരു കാര്യം. സാധാരണ ഒരു മന്ത്രിക്കെതിരെ ചീഫ് സെക്രട്ടറി സംസാരിക്കാറില്ല.
നിരവധി ആരോപണങ്ങൾ നേരിട്ട ഉദ്യോഗസ്ഥനാണ് ടോംജോസ്. അദ്ദേഹം ചീഫ് സെക്രട്ടറിയാകുന്നതിന് മുമ്പാണ് അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടത്.2010 ൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ മഹാരാഷ്ട്രയിൽ 50 ഏക്കർ എസ്റ്റേറ്റ് വാങ്ങിയിരുന്നു എന്ന ആരോപണം വിജിലൻസ് അന്വേഷിച്ചിരുന്നു. 2013 ൽ ഇതിനെതിരെ വകുപ്പുതല അന്വേഷണം നടന്നു. എസ്റ്റേറ്റ് വിറ്റയാൾ നിർദ്ധനനായിരുന്നു എന്നാണ് കണ്ടെത്തൽ. അയാൾക്ക് സ്വന്തമായി 10 സെന്റ് പോലും ഉണ്ടായിരുന്നില്ല. വിൽപ്പനയുമായി ബന്ധപ്പെട്ട് രേഖകളിൽ ക്രമക്കേടുകൾ നടന്നിരുന്നു എന്നാണ് വിജിലൻസ് കണ്ടെത്തിയത് . ഐ. എ. എസ്. അസോസിയേഷൻ സെക്രട്ടറിയായിരിക്കെയാണ് വിജിലൻസ് അന്വേഷണം നടന്നത്. തൊഴിൽ വകുപ്പ് സെക്രട്ടറിയായിരിക്കെ പ്രഖ്യാപിച്ച അന്വേഷണം ജേക്കബ് തോമസിനെ വിജീലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കിയതോടെ ഇല്ലാതായി .
ടോം ജോസിന് സർക്കാരിന് ഗണ്യമായ സ്വാധീനമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. പട്ടയ ഭൂമിയിലെ ഖനന ഉത്തരവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ടോം ജോസിനെതിരെ സി പി ഐ രംഗത്തെത്തിയിരുന്നു. സി പി ഐ മന്ത്രിമാർ തന്നെയാണ് ഇതിനു പിന്നിലും ഉണ്ടായിരുന്നത്. റവന്യൂമന്ത്രി അറിയാതെയായിരുന്നു റവന്യു സെക്രട്ടറി ഉത്തരവ് ഇറങ്ങിയത്. ഉത്തരവ് മരവിപ്പിക്കാൻ റവന്യുമന്ത്രി നിർദ്ദേശം നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. ടോം ജോസിന് ഉദ്യോഗസ്ഥർക്കിടയിൽ വൻ സ്വാധീനമുണ്ട്. സി പി എം മന്ത്രിമാർ നിർദ്ദേശിക്കുന്ന ഉത്തരവുകൾ ചീഫ് സെക്രടറി അപ്പോൾ തന്നെ നടപ്പിലാക്കുമെന്നാണ് പരാതി . എന്നാൽ സി പി ഐ മന്ത്രിമാരുടെ ഉത്തരവുകൾ അനുസരിക്കാൻ ടോം ജോസ് തയ്യാറാകുന്നില്ലെന്നും മന്ത്രിമാർ പറയുന്നു.
https://www.facebook.com/Malayalivartha
























