ഞെട്ടുന്നത് വീണ്ടും സിപിഎം... തെരഞ്ഞെടുപ്പുകളെ എന്നും സ്വാധീനിക്കുന്ന സമുദായങ്ങള്‍ സമദൂരം മാറ്റിയതോടെ വെട്ടിലായി മുന്നണികള്‍; സമുദായത്തെ ഒപ്പം കൂട്ടാന്‍ സമവാക്യവുമായി നേതാക്കള്‍; സുകുമാരന്‍ നായരുടെ നിലപാട് മധ്യ കേരളത്തിന്റെ ഗതി നിര്‍ണയിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സമവായങ്ങള്‍ മാറി മറിയുകയാണ്. വലിയ വോട്ട് ബാങ്കുകളായ സമുദായങ്ങളെ ഒപ്പം കൂട്ടാന്‍ സ്ഥാനാര്‍ത്ഥികള്‍ ഒറ്റയ്ക്കായും മുന്നണികള്‍ കൂട്ടം കൂട്ടമായും രംഗത്തിറങ്ങുകയാണ്.
അതേസമയം പരസ്യമായി സമദൂരം പറയുമ്പോഴും പൊതു തെരഞ്ഞെടുപ്പില്‍ ആരെ സഹായിക്കണമെന്ന രഹസ്യ നിര്‍ദേശവുമായി വിവിധ സഭാ, സമുദായ നേതൃത്വങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്‍.എസ്.എസും ഓര്‍ത്തഡോക്‌സ് സഭയും തെരഞ്ഞെടുപ്പില്‍ സമദൂരനിലപാട് സ്വീകരിക്കുമെന്നാണു പ്രഖ്യാപിച്ചത്. എന്നാല്‍, ഇരുവിഭാഗവും ഇക്കുറി ഇടതുമുന്നണിക്കെതിരാണെന്ന് നേതാക്കളുടെ പ്രതികരണങ്ങളില്‍നിന്നു വ്യക്തം.
ശബരിമല വിഷയത്തില്‍ ഇടതുസര്‍ക്കാരിന്റെ നിലപാടിനെതിരായ വിധിയെഴുത്താകും ഇത്തവണയെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സഭാത്തര്‍ക്കത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന നീതിനിഷേധം വിശ്വാസികളെ ആഴത്തില്‍ മുറവേല്‍പ്പിച്ചെന്നും അതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ പറയുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭ ഇടതുസ്ഥാനാര്‍ഥി സജി ചെറിയാനെ പരസ്യമായി പിന്തുണച്ചിരുന്നു.
സജിയെ പിന്തുണച്ചാല്‍ സഭാ കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കാമെന്നായിരുന്നു സി.പി.എം. വാഗ്ദാനം. എന്നാല്‍, പാലം കടന്നതോടെ അതു മറന്നുപോയി. യാക്കോബായ വിഭാഗത്തെ പിണക്കി കോടതിവിധി നടപ്പാക്കാനാവില്ലെന്നു സര്‍ക്കാര്‍ മലക്കംമറിഞ്ഞതോടെ ഓര്‍ത്തഡോക്‌സ് സഭ ഇടതുചായ്‌വ് ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണു മന്ത്രിസഭാ ഉപസമിതി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതെന്നും രാഷ്ട്രീയമുതലെടുപ്പിന് ഇനി ഓര്‍ത്തഡോക്‌സ് സഭയെ കിട്ടില്ലെന്നുമാണു നേതൃത്വത്തിന്റ നിലപാട്. സഭാത്തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗം ഓര്‍ത്തഡോക്‌സ് വിഭാഗം ബഹിഷ്‌കരിക്കുകയുംചെയ്തു. ഓര്‍ത്തഡോക്‌സുകാര്‍ സര്‍ക്കാരിനെതിരേ രംഗത്തുവന്നതോടെ യാക്കോബായക്കാര്‍ക്കു 'ശത്രുവിന്റെ ശത്രു മിത്രമായി'. പ്രതിസന്ധികളില്‍ സഹായിച്ചവരെ മറക്കില്ലെന്നാണിപ്പോള്‍ യാക്കോബായ സഭയുടെ നിലപാട്. സഭയുടെ പോരാട്ടത്തില്‍ സംസ്ഥാനസര്‍ക്കാരില്‍നിന്ന് അര്‍ഹമായ സഹായം ലഭിച്ചിട്ടുണ്ടെന്നു യാക്കോബായ സഭാ വൈദിക ട്രസ്റ്റി ഫാ. സ്ലീബാ പോള്‍ വട്ടവേലില്‍ ചൂണ്ടിക്കാട്ടുന്നു.
സിറോ മലബാര്‍ സഭയില്‍ ഒറ്റപ്പെട്ട ചില ഇടത് അനുകൂലികളുണ്ടെങ്കിലും പൊതുവികാരം യു.ഡി.എഫിന് ഒപ്പമാണ്. ലത്തീന്‍ സഭയാകട്ടെ ഇതുവരെ പരസ്യമായ രാഷ്ട്രീയനിലപാട് സ്വീകരിച്ചിട്ടില്ല. സഹായിക്കുന്നവരെ തിരിച്ചും സഹായിക്കണമെന്ന നിര്‍ദേശമാണു വിശ്വാസികള്‍ക്കു നല്‍കിയിട്ടുള്ളത്. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരസ്യപിന്തുണ ഇടതുമുന്നണിക്കാണ്. എന്നാല്‍ എസ്.എന്‍.ഡി.പി. യോഗം മുന്‍കൈയെടുത്തു രൂപീകരിച്ച ബി.ഡി.ജെ.എസാകട്ടെ ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എയുടെ ഭാഗവും. വെള്ളാപ്പള്ളിയുടെ മകനും എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമാണ്. ഈ സാഹചര്യത്തില്‍ ഈഴവസമുദായം ആരെ പിന്തുണയ്ക്കുമെന്നു കാത്തിരുന്നു കാണണം. ശബരിമല യുവതീപ്രവേശവിവാദത്തില്‍ കെ.പി.എം.എസ്. സര്‍ക്കാരിനൊപ്പമായിരുന്നു. എന്നാല്‍, സംഘടനയില്‍ ഒരുവിഭാഗം യു.ഡി.എഫിനെ അനുകൂലിച്ച് രംഗത്തുവന്നിട്ടുണ്ട്.
മുസ്ലിം സമുദായത്തിലെ സമസ്ത ഇ.കെ. വിഭാഗം യു.ഡി.എഫിനൊപ്പവും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന എ.പി. വിഭാഗം കാലങ്ങളായി ഇടതുമുന്നണിക്കൊപ്പവുമാണ്. എന്നാല്‍, അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തിയതു രാഷ്ട്രീയവൃത്തങ്ങളില്‍ സജീവചര്‍ച്ചയായി. ജമാഅത്തെ ഇസ്ലാമി ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന നിലപാടിലാണെങ്കിലും ബി.ജെ.പിയെ പരാജയപ്പെടുത്തുക മാത്രമാണു ലക്ഷ്യമെന്നു ജമാഅത്തെയുടെ രാഷ്ട്രീയകക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി പറയുന്നു. അതുകൊണ്ടുതന്നെ ഇക്കുറി പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























