രാജ്യം പൂര്‍ണ്ണമായി വില്‍ക്കപ്പെടുന്നതിന് മുമ്പ്, തകര്‍ക്കപ്പെടുന്നതിനു മുമ്പ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നാം കാണണം; മൂന്ന് വര്‍ഷത്തിന് ശേഷം ഫേസ്ബുക്കില്‍വി.എസിന്റെ മാസ്സ് എൻട്രി

മൂന്ന് വര്‍ഷത്തിന് ശേഷം ഫേസ്ബുക്കില്‍ മാസ്സ് എൻട്രി നടത്തി ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദൻ. രാജ്യം പൂര്‍ണമായും വില്‍ക്കപ്പെടുന്നതിന് മുമ്പ് മോദി രാജില്‍ നിന്ന് സ്വാതന്ത്ര്യം നേടണമെന്ന് വിഎസ് ഫേസ്ബുക്കിൽ ആഹ്വാനാം ചെയ്യുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ശേഷം സജീവമല്ലാതിരുന്ന തന്റെ അക്കൗണ്ടില്‍ നിന്നും മൂന്ന് വര്‍ഷത്തിന് ശേഷമാണ് വി.എസ് പോസ്റ്റ് ഇടുന്നത്. ആദ്യ പോസ്‌റ്റില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ബദല്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടിയുമാണ് വി.എസ് രംഗത്ത് വന്നത്. നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികള്‍ക്കും ശിങ്കിടി മുതലാളികള്‍ക്കും വിറ്റുകൊണ്ടിരിക്കുകയാണ് എന്നും വിഎസ് ഫേസ്ബുക്കിൽ കുറിച്ചു.
വിഎസിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ....
നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികള്‍ക്കും ശിങ്കിടി മുതലാളികള്‍ക്കും വിറ്റുകൊണ്ടിരിക്കുകയാണ്. തകരുന്ന സമ്ബദ് വ്യവസ്ഥയുടെയും കൊടികുത്തി വാഴുന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടെയും വിള്ളലുകളിലൂടെ, ഫിനാന്‍സ് മൂലധന ശക്തികള്‍ കടന്നു കയറി അധികാരമുറപ്പിക്കുകയാവും ഫലം. നൂറ്റാണ്ടുകള്‍ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നു. മത ജാതി വൈരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്ന വര്‍ഗ്ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നു തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്.
രാജ്യം പൂര്‍ണ്ണമായി വില്‍ക്കപ്പെടുന്നതിന് മുമ്ബ്, തകര്‍ക്കപ്പെടുന്നതിനു മുമ്പ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നാം കാണണം എന്ന് അവസാനിക്കുന്നു വിഎസിന്റെ ഫേസ്ബുക്‌പോസ്റ്റ്.
പഴയ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ തുടങ്ങി, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിലൂടെ ആയിരുന്നു വിഎസ് അച്യുതാനന്ദന്റെ ജീവത വഴികള്‍.15-ാം വയസ്സില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നുകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 1940 ല്‍ തന്റെ 17-ാം വയസ്സില്‍ വിഎസ് അച്യുതാനന്ദന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. പി കൃഷ്ണ പിള്ള ആയിരുന്നു വിഎസിന്റെ വഴികാട്ടി. 1946 ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്‍നിര പോരാളികളില്‍ ഒരാളായിരുന്നു വിഎസ്. ഇതേ തുടര്‍ന്ന് വിഎസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തിരുന്നു. പക്ഷേ, പാര്‍ട്ടി രഹസ്യങ്ങളെല്ലാം വിഎസില്‍ സുരക്ഷിതമായിരുന്നു. 1964 ല്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേര്‍ ചേര്‍ന്നാണ് സിപിഎം രൂപീകരിച്ചത്. ഇപ്പോള്‍ ആ 32 പേരില്‍ പാര്‍ട്ടിയില്‍ ജീവനോടെ ശേഷിക്കുന്നത് വിഎസ് അച്യുതാനന്ദന്‍ മാത്രമാണ്. കാര്‍ക്കശ്യക്കാരനായ നേതാവ് എന്ന രീതിയില്‍ ആയിരുന്നു വിഎസ് അച്യുതാനന്ദനെ കേരളം കണ്ടിരുന്നത്. പാര്‍ട്ടി അച്ചടക്കത്തിന്റെ വാള്‍മുന ഏത് വലിയ നേതാവിന് നേര്‍ക്കും വീശാന്‍ മാത്രം കരുത്തുള്ള നേതാവായിരുന്നു വിഎസ്. 1985 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. എന്നാല്‍ കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2009 ല്‍ വിഎസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കി. 1965 മുതല്‍ പാര്‍ലമെന്ററി രംഗത്തും വിഎസ് സജീവമായിരുന്നു. ആദ്യ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. പിന്നീട് 1967 ല്‍ ആദ്യ വിജയം. പിന്നീട് രണ്ട് തവണ കൂടി വിഎസിന് പരാജയത്തിന്റെ കൈപ്പുനീര്‍ കുടിക്കേണ്ടി വന്നു. 1977 ലും 1996 ലും ആയിരുന്നു അത്. 1996 ല്‍ സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്ന മാരാരിക്കുളത്തായിരുന്നു വിഎസിന് അടിപതറിയത്. മുഖ്യമന്ത്രി പദത്തിന് തൊട്ടടുത്ത് വച്ച് എല്ലാം തകര്‍ന്നുപോയ അവസ്ഥ. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയായിരുന്നു അന്ന് വിഎസിനെ പരാജയപ്പെടുത്തിയത്. പക്ഷേ, ഇതോടെ വിഎസ് പാര്‍ട്ടിയില്‍ വീണ്ടും ശക്തനായി. പാലക്കാട് സമ്മേളനത്തില്‍ സിഐടിയു വിഭാഗത്തെ വെട്ടി നിരത്തി. അന്ന് വിഎസിന്റെ വലംകൈ ആയിരുന്നു പിണറായി വിജയന്‍. ചടയന്‍ ഗോവിന്ദന്റെ മരണശേഷം പിണറായി വിജയനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നതിന് പിന്നിലും വിഎസ് തന്നെ ആയിരുന്നു. എന്നാല്‍, പിന്നീട് കേരളം കണ്ടത് വിഎസ്-പിണറായി ദ്വന്ദ്വങ്ങള്‍ക്കിടയില്‍ പെട്ട് കലഹിക്കുന്ന സിപിഎമ്മിനെയാണ്. ഒരിക്കല്‍ വിഎസിന് വേണ്ടി വെട്ടിനിരത്തല്‍ നടത്തിയ പിണറായി വിജയന്‍, പാര്‍ട്ടിയിലെ വിഎസ് പക്ഷത്തെ ആകെ വെട്ടിനിരത്തി. പരസ്പരം ഉള്ള കൊമ്പുകോര്‍ക്കല്‍ പരസ്യ പ്രസ്താവനകളിലേക്ക് എത്തിയപ്പോള്‍ രണ്ട് പേരേയും സിപിഎം പോളിറ്റ് ബ്യൂറോയില്‍ നിന്ന് മാറ്റി നിര്‍ത്തി. പിണറായി വിജയന്‍ തിരിച്ച് പോളിറ്റ് ബ്യൂറോയില്‍ എത്തിയെങ്കിലും വിഎസിന്റെ വഴി അടഞ്ഞുതന്നെ കിടന്നു. മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട് വിഎസ് അച്യുതാനന്ദന്‍. 1992 മുതല്‍ 1996 വരേയും, 2001 മുതല്‍ 2006 വരേയും , 2011 മുതല്‍ 2016 വരേയും. ഇതില്‍ 2001 മുതല്‍ 2006 വരെയുള്ള സമയത്താണ് വിഎസ് അച്യുതാനന്ദന്‍ എന്ന നേതാവ് ജനപിന്തുണയുള്ള ജനകീയ നേതാവായി ഉയരുന്നത്. പ്രതിപക്ഷ നേതാവ് എന്ന രീതിയില്‍ അദ്ദേഹം ഏറ്റെടുത്ത സമരങ്ങള്‍ ജനങ്ങള്‍ ഹൃദയത്തിലേറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha
























