ഇങ്ക്വിലാബ് വിളിക്കുന്ന സർക്കാർ ജീവനക്കാർ ജാഗ്രതൈ ; തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സർക്കാർ ജീവനക്കാരെ പിടിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വലവിരിച്ചു; ടീക്കാറാം മീണ പിന്നാലെയുണ്ട്

തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സർക്കാർ ജീവനക്കാരെ പിടിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വലവിരിച്ചു. സി പി എം വിശ്വാസികളായ ജീവനക്കാർ ഓഫീസിൽ നിന്നും മുങ്ങി തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ജീവനക്കാരെ തൂക്കാൻ ടീക്കാറാം മീണ നേരിട്ട് രംഗത്തിറങ്ങിയത്.
അതേസമയം സെക്രട്ടേറിയറ്റ് അടക്കമുള്ള സർക്കാർ ഓഫീസുകളിലെ ജീവനക്കാർ തെരഞ്ഞടുപ്പ് രംഗത്ത് സജീവമാണെന്നും റിപ്പോർട്ടുകളുണ്ട്. വിവിധ സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം കളത്തിൽ നിറഞ്ഞ നിരവധി സർക്കാർ ജീവനക്കാരുണ്ട്. ആരെങ്കിലും ഇവരുടെ ചിത്രവും മറ്റ് തെളിവുകളും തെരഞ്ഞടുപ്പ് കമ്മീഷനിൽ ഹാജരാക്കിയാൽ പണി പാളും.
സർക്കാർ ജീവനക്കാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനും സമൂഹ മാധ്യമങ്ങളിലടക്കം രാഷ്ട്രീയാഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ചു.
വാട്‌സ്ആപ്പ്, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ സ്വഭാവമുള്ള വാർത്തകൾ ഷെയർ ചെയ്യുന്നതിനും കമന്റ് ചെയ്യുന്നതിനും ഉദ്യോഗസ്ഥർക്ക് വിലക്കുണ്ട്.
പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന കാലയളവിൽ സർക്കാർ ഓഫിസുകളിലും പരിസരങ്ങളിലും പോസ്റ്ററുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ സ്ഥാപിക്കാൻ പാടില്ല. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട യാതൊരു ആവശ്യങ്ങൾക്കും ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ പാടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള ദിവസങ്ങൾക്കിടെ രാഷ്ട്രീയ കക്ഷി നേതാക്കളുമായോ അംഗങ്ങളുമായോ കൂടിക്കാഴ്ച നടത്താനോ പ്രചാരണത്തിന്റെ ഭാഗമാകാനോ പാടില്ല.
പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന കാലയളവിൽ പുതിയ പദ്ധതികൾ തുടങ്ങാൻ പാടില്ല. സർക്കാർ ഓഫിസുകളിലോ പരിസരങ്ങളിലോ നടക്കുന്ന ചടങ്ങുകളിൽ രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കരുത്. ഓഫിസിനുള്ളിലോ പുറത്തോ ജീവനക്കാർക്കിടയിലോ ഏതെങ്കിലും സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനും കർശന വിലക്കുണ്ട്.
പെരുമാറ്റച്ചട്ടം സംബന്ധിച്ച നിർദേശങ്ങളിൽ വീഴ്ചവരുത്തുന്നവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും തെരഞ്ഞടുപ്പ് കമ്മീഷൻ അറിയിച്ചു. ഓഫിസ് മേധാവികൾ ഇക്കാര്യത്തിൽ ജീവനക്കാർക്ക് ആവശ്യമായ മാർഗനിർദേശം നിർദേശം നൽകണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തിൽ പറയുന്നു
സർക്കാർ ജീവനകാർക്ക് പുറമേ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഘുലേഖകൾ, പോസ്റ്ററുകൾ, നോട്ടിസുകൾ തുടങ്ങിയവ അച്ചടിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫിസർകൂടിയായ ജില്ലാ കളക്ടർമാർ പ്രിന്റിങ് പ്രസുകൾക്കു നിർദേശം നൽകി.
ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 127എ അനുശാസിക്കുന്ന നടപടിക്രമം പാലിച്ചു മാത്രമേ അച്ചടിക്കാവൂ. അച്ചടിക്കുന്ന ലഘുലേഖ, പോസ്റ്റർ, നോട്ടിസ് എന്നിവയുടെ പുറത്ത് അച്ചടിക്കുന്ന വ്യക്തിയുടേയും പ്രസിദ്ധീകരിക്കുന്ന വ്യക്തിയുടേയും പേരും മേൽവിലാസവും നിർബന്ധമായി പതിച്ചിരിക്കണം. അച്ചടിക്കുന്ന വ്യക്തി ഈ രേഖയുടെ നാലു പകർപ്പുകൾ, പ്രസിദ്ധീകരിക്കുന്ന വ്യക്തിയുടെ തിരിച്ചറിയൽ വിശദാംശങ്ങൾ രേഖപ്പെടുത്തിയ പ്രസ്താവനയുടെ പകർപ്പ് സഹിതം ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർക്ക് അച്ചടിച്ച് മൂന്നു ദിവസത്തിനകം നൽകണമെന്നും കളക്ടർ നിർദേശിച്ചു.
മുമ്പില്ലാത്ത സജ്ജികരണങ്ങളാണ് തെരഞ്ഞടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. റ്റി.എൻ. ശേഷൻ ഇലക്ഷൻ കമ്മീഷൻ ആയിരുന്ന കാലത്തെ ക്രമീകരണങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് കേരളത്തിലെ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. അതു കൊണ്ടു തന്നെ സർക്കാർ ഉദ്യോഗസ്ഥർ ജാഗ്രതൈ! പിടി വീണാൽ പണി പോകും.
https://www.facebook.com/Malayalivartha
























