ടി.പി ചന്ദ്രശേഖരന്റെ ആത്മാവ് സി.പി.എമ്മിനെ വീണ്ടും വേട്ടയാടുന്നു... നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ തുടങ്ങിയ സി.പി.എമ്മിന്റെ പരാജയം വടകരയിലും ആവര്‍ത്തിക്കുമോ?

വടകരയില്‍ ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ആത്മാവ് സി.പി.എമ്മിന് വീണ്ടും തലവേദനയാകുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ തന്റെ പ്രചരണം തുടങ്ങിയത് ടി.പിയുടെ ശവകുടീരത്തില്‍ നിന്നാണ്. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകര ചര്‍ച്ച ചെയ്യുന്നതെന്ന് മുരളി ആദ്യമേ പറഞ്ഞിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൊലയാളിയായ പി. ജയരാജനെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തണമെന്ന വാശിയിലാണ് ആര്‍.എം.പി അതുകൊണ്ട് അവര്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പോലും പിന്‍വലിച്ചു. ഇത്് സി.പി.എമ്മിന് വലിയ തിരിച്ചടിയാണ്. 2009ല്‍ സി.പി.എം വിട്ട് ആര്‍.എം.പി രൂപീകരിച്ച ടി.പി ചന്ദ്രശേഖരന്‍ അന്ന് മുതല്‍ അവര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
സി.പി.എമ്മിന്റെ പുന്നാപുരം കോട്ടയായിരുന്ന വടകരയില്‍ സി.പി.എം പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ചതിന് കാരണം ടി.പിയായിരുന്നു. സിറ്റിംഗ് എം.പിയായിരുന്ന പി. സതീദേവി 2009ലെ തെരഞ്ഞെടുപ്പില്‍ ടി.പിയുടെ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടു. അതോടെ സി.പി.എമ്മിന് വൈരാഗ്യം മൂത്തു. അവര്‍ ടി.പിയെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നുമാണ് ആര്‍.എം.പി ആരോപിക്കുന്നത്. സഹോദരി സതീദേവിയെ പരാജയപ്പെടുത്തിയതിനുള്ള വ്യക്തിവൈരാഗ്യം പി.ജയരാജന് ടി.പിയോട് ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ കെ.കെ രമ ആരോപിക്കുന്നത്. അതുകൊണ്ട് ജയരാജനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീഴിത്തുക എന്നത് യു.ഡി.എഫിനേക്കാളും ആര്‍.എം.പിയുടെ ആവശ്യമാണ്.
മുല്ലപ്പള്ളി 2009ല്‍ വടകരയില്‍ നിന്ന് ജയിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം കിട്ടുമെന്നാണ് മുരളീധരന്‍ പറയുന്നത്. അതിനര്‍ത്ഥം ആര്‍എംപിയുടെ സേവനം കോണ്‍ഗ്രസിന് ഗുണമാകുമെന്നാണ്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പിന്തുണയോടെയാണ് ആര്‍.എം.പി ഒഞ്ചിയം പഞ്ചായത്ത് ഭരിക്കുന്നത്. സി.പി.എം ഭരിച്ചിരുന്ന ഏറാമല പഞ്ചായത്തിലെ പ്രസിഡന്റായിരുന്ന വേണുവിനെ മാറ്റി ജനതാദളിന് പ്രസിഡന്റ് സ്ഥാനം നല്‍കണണെന്ന് സി.പി.എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത് അംഗീകരിക്കാനാവാതെയാണ് ടി.പിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ടത്. അതിനും മുമ്പ് പാര്‍ട്ടിയിലെ വലതുപക്ഷവ്യതിയാനത്തിനെതിരെ ടി.പിയും വേണുവും അടക്കം രംഗത്തെത്തിയിരുന്നു. വി.എസ് പക്ഷക്കാരായിരുന്നു ടി.പിയും കൂട്ടരും.
സി.പി.എമ്മില്‍ നിന്ന് പുറത്ത് പോയി ആര്‍.എം.പി രൂപീകരിച്ച ടി.പി ഒഞ്ചിയം ചോറോട് ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലെ ഭരണം തിരിച്ച് പിടിച്ചു. മുപ്പതിനായിരത്തിലധികം വോട്ട് ആര്‍.എം.പിക്ക് വടകര മണ്ഡലത്തിലുണ്ട്. തങ്ങളുടെ കോട്ടപൊളിക്കാന്‍ ചന്ദ്രശേഖരനായതോടെയാണ് സി.പി.എം അദ്ദേഹത്തെ കൊന്നതെന്ന് കെ.കെ രമ ആരോപിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് ടി.പിയെ കൊന്നത്. തെരഞ്ഞെടുപ്പിന്റെ അന്ന് വി.എസ് കെ.കെ രമയെ കാണാന്‍ ഒഞ്ചിയത്ത് പോയിരുന്നു. ദേശീയനേതൃത്വം പോകരുതെന്ന് പറഞ്ഞിട്ടും അദ്ദേഹം കേട്ടിരുന്നില്ല. ആ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തോറ്റു. ഇപ്പോള്‍ വടകരയില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ടി.പി വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു... സി.പി.എമ്മിനേം കൊണ്ടേ പോകൂ... എന്നാണ് ആര്‍.എം.പി പ്രവര്‍ത്തകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























