സി.പി.എമ്മിനെ പോലെ അല്ല ബി.ജെ.പി ; പത്തനംതിട്ട സീറ്റില്‍ തര്‍ക്കമില്ലെന്ന് ബി.ജെ.പി മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്

പത്തനംതിട്ട സീറ്റില്‍ തര്‍ക്കമില്ലെന്ന് ബി.ജെ.പി മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പത്തനംതിട്ടയില്‍ നേരത്തേ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടിയിരുന്നുവെന്ന് കരുതുന്നില്ലെന്നും കുമ്മനം പറഞ്ഞു. സി.പി.എം നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ അതിശയമില്ല. അവര്‍ക്ക് പ്രഖ്യാപിക്കാന്‍ ഈ ഒരു സംസ്ഥാനമേയുള്ളൂ. അവര്‍ക്ക് എന്ത് വേണമെങ്കിലും ആകാം. എന്നാല്‍, ബി.ജെ.പിക്ക് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ടെന്നും, അത് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു.
"ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി, ആശയക്കുഴപ്പമൊന്നുമില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നോ നാളയോ പത്തനംതിട്ട സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഒറ്റഘട്ടമായി ഒരു രാഷ്ട്രീയപാര്‍ട്ടിയും പട്ടിക പ്രഖ്യാപിക്കാറില്ലെ"ന്നും കുമ്മനം പറഞ്ഞു. പ്രഖ്യാപനം ഒന്ന് രണ്ട് ദിവസം വൈകുന്നത് സാങ്കേതികം മാത്രമാണ്. പ്രഖ്യാപനം വൈകുന്നതില്‍ ഭിന്നതയുണ്ടെന്നുളളത് കുപ്രചരണമാണെന്നും കുമ്മനം പറഞ്ഞു. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ഇതില്‍ പ്രധാനമന്ത്രിയും അമിത് ഷായുമെല്ലാം ഉള്‍പ്പെടും. ഇവരുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക എന്നും കുമ്മനം വ്യക്തമാക്കി. ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയും പ്രഖ്യാപനങ്ങള്‍ ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മും കോൺഗ്രസും തമ്മിൽ രഹസ്യധാരണയിൽ എത്തിച്ചേർന്നിട്ടുണ്ടെന്നും ഇരുപാർട്ടികളും ഒരുമിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് പദ്ധതിയെന്നും കുമ്മനം പറഞ്ഞു. തമിഴ്നാട്ടിൽ സി.പി.ഐ.എമ്മും കോൺഗ്രസും തമ്മിൽ ഐക്യത്തിലാണ്. അത് പോലെയാണ് ഇവിടെയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അയ്യങ്കാളി സ്മാരകം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ‘വട്ടിയൂർകാവിൽ സി.പി.ഐ.എം. വോട്ടു മറിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സി.പി.ഐ.എം. അവിടെ മൂന്നാം സ്ഥാനത്തായത്. രാഷ്ട്രീയ കച്ചവടത്തിനാണ് യു.ഡി.എഫും എൽ.ഡി.എഫും ശ്രമിക്കുന്നത്. വടകരയിൽ മുരളീധരൻ തോറ്റുപോകും. ഉത്തരത്തിൽ ഇരിക്കുന്നത് പിടിക്കാനാണ് എം.എൽ.എമാർ മത്സരിക്കുന്നത്.
സി.പി.ഐ.എമ്മിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഇല്ല. രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ മാത്രമേ അവർ മത്സരരംഗത്തുള്ളു. എന്നാൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും മത്സരിക്കുന്ന ദേശീയ പാർട്ടിയെന്ന നിലയിൽ ബി.ജെ.പിയിൽ സ്ഥാനാർഥി പ്രഖ്യാപനം പല ഘട്ടങ്ങളിലായിരിക്കും.
നിലവിൽ സംസ്ഥാനത്ത് ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. എന്നാൽ എൽ.ഡി.എഫ്, യു.ഡി.എഫ്. തമ്മിലുള്ള ധാരണ എത്രത്തോളം ആഴത്തിലുള്ളതെന്ന് മനസിലാകേണ്ടതുണ്ട്. നമ്മുടെ മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയുമായി കൈകോർത്തിരുന്നു. രണ്ട് പേരുടെയും ലക്ഷ്യം ബി.ജെ.പിയെ തോൽപ്പിക്കുകയാണ്. എന്നാൽ തങ്ങളുടെ ലക്ഷ്യം ജയിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
പത്തനംതിട്ട ഒഴിച്ചിട്ട് ബി.ജെ.പി തങ്ങളുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതോടെ രാഷ്ട്രീയ ചര്‍ച്ചകളില്‍ വീണ്ടും അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങി. ഒറ്റപേര് മാത്രമേ പത്തനംതിട്ടയില്‍ കേന്ദ്രകമ്മിറ്റിക്ക് സമര്പ്പിച്ചിട്ടുള്ളൂവെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും സീറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടെന്ന് സ്ഥിരീകരിക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കെ.സുരേന്ദ്രന്റെ പേരാണ് സംസ്ഥാന നേതൃത്വം നല്കിയ ഒറ്റപ്പേരെന്ന് ഉറപ്പാണെങ്കിലും കേന്ദ്രകമ്മിറ്റിക്ക് മുന്നില്‍ മറ്റ് പല സാധ്യതകളും ഉണ്ടെന്നാണ് വിവരം.
രാജ്യസഭയില്‍ ബി.ജെ.പിക്ക് അനുകൂലമായ നിലപാടുകള്‍ എടുത്ത ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേരും ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. പത്തനംതിട്ടയിലെ ജാതി സാമുദായിക സമവാക്യങ്ങള്‍ ഈ ഉന്നതന് അനുകൂലമാകുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ബി.ജെ.പി അണികള്‍ നിരാശരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha
























