ഇടതും വലതും മാറി മാറി അങ്കംവെട്ടി വിജയിച്ചിട്ടുണ്ടെങ്കിലും തൃശൂരിന് യു.ഡി.എഫ് മനസാണെന്നാണ് വിലയിരുത്തല്‍, പലപ്പോഴും യു.ഡി.എഫ് പരാജയപ്പെടാന്‍ കാരണം പാളയത്തിലെ പടയാണെന്നും ആക്ഷേപമുണ്ട്

ഇടതും വലതും മാറി മാറി അങ്കംവെട്ടി വിജയിച്ചിട്ടുണ്ടെങ്കിലും തൃശൂരിന് യു.ഡി.എഫ് മനസാണെന്നാണ് വിലയിരുത്തല്‍. പലപ്പോഴും യു.ഡി.എഫ് പരാജയപ്പെടാന്‍ കാരണം പാളയത്തിലെ പടയാണെന്നും ആക്ഷേപമുണ്ട്. ഇത്തവണ ടി.എന്‍ പ്രതാപനിലൂടെ പഴയ പ്രതാപം തിരിച്ച് പിടിക്കാനുള്ള പരിശ്രമത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ പി.സി ചാക്കോയും കെ.പി ധനപാലനും സീറ്റ് മാറി ചാലക്കുടിയിലും തൃശൂരിലും മത്സരിച്ചതാണ് വിനയായത്. ഇത്തവണ പ്രതാപനെ തന്നെ തൃശൂരില്‍ വേണമെന്ന് ജില്ലയിലെ നേതാക്കളും പ്രവര്‍ത്തകരും വാശിപിടിക്കുകയായിരുന്നു. അതി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ വഴങ്ങി. സി.പി.ഐയിലെ നേതാക്കള്‍ തമ്മിലുള്ള പടലപ്പിണക്കമാണ് എല്‍.ഡി.എഫിന് തിരിച്ചടിയായത്. സിറ്റിംഗ് എം.പി സി.എന്‍ ജയദേവന് സീറ്റും നല്‍കിയില്ല.
പ്രളയകാലത്ത് എം.പിയായ സി.എന്‍ ജയദേവനെ കാണാനില്ലെന്ന് പറഞ്ഞ് ജില്ലയിലെ മറ്റൊരു സി.പി.ഐ നേതാവായ കെ.പി രാജേന്ദ്രന്റെ ബന്ധു ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടത് വിവാദമായിരുന്നു. പാര്‍ട്ടി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞെങ്കിലും എങ്ങുമെത്തിയില്ല. സ്ഥാനാര്‍ത്ഥിയായ രാജാജി മാത്യു ക്രിസ്ത്യാനിയാണെങ്കിലും അദ്ദേഹത്തിന് സഭകളുമായി വലിയ അടുപ്പമില്ല. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തൃശൂര്‍ ലോക്സഭ മണ്ഡലം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളും എല്‍.ഡി.എഫിനാണ് ലഭിച്ചത്.
2014ല്‍ കഴിഞ്ഞ തവണ 38,277 വോട്ട് ഭൂരിപക്ഷത്തിലാണ് അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന സി എന്‍ ജയദേവന്‍ ലോക്സഭയിലെത്തിയത്. തൃശൂരിലെ ആദ്യ തെരഞ്ഞെടുപ്പില്‍ സി.പി.ഐക്ക് അടിപതറിയിരുന്നു. ജോസഫ് മുണ്ടശ്ശേരിയെയാണ് അന്ന് മലര്‍ത്തിയടിച്ചാണ്. 1951ല്‍ സി.പി.ഐ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ മുണ്ടശ്ശേരിയെ തോല്‍പിച്ചത് കോണ്‍ഗ്രസിലെ ഈയ്യുണ്ണി ചാലക്കയായിരുന്നു. 40.66 ശതമാനം വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചപ്പോള്‍ 32.60 ശതമാനം മാത്രമാണ് മുണ്ടശ്ശേരിക്കു ലഭിച്ചത്. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അന്ന് തൃശൂര്‍ മണ്ഡലം. മണ്ഡലത്തിലെ ആദ്യ ജയം കോണ്‍ഗ്രസിനായിരുന്നെങ്കില്‍ ഐക്യ കേരളം രൂപീകരിച്ചതോടെ കഥ മാറി. തുടര്‍ച്ചയായി അഞ്ചു തവണയാണ് സി.പി.ഐ പ്രതിനിധികള്‍ പാര്‍ലമെന്റിലെത്തിയത്.
1957ല്‍ കോണ്‍ഗ്രസിന്റെ ബാലകൃഷ്ണ മാരാരെ തോല്‍പ്പിച്ച് സി.പി.ഐ അക്കൗണ്ട്തുറന്നു. കൃഷ്ണനാണ് അന്ന് സി.പി.ഐക്കു വേണ്ടി പടനയിച്ചത്. 62ലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഭജനത്തിന് ശേഷം നടന്ന 67 ലെ തെരഞ്ഞെടുപ്പിലും സി.പി.ഐ പ്രതിനിധി പാര്‍ലമെന്റിലെത്തി. 67ല്‍ സി.പി.എം ഉള്‍പ്പെട്ട സപ്തകക്ഷി മുന്നണി രൂപീകരിച്ചാണ് കോണ്‍ഗ്രസിനെ സി.പി.ഐ തോല്‍പ്പിച്ചത്. എന്നാല്‍ 71ല്‍ എതിര്‍പക്ഷത്തായിരുന്ന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നായിരുന്നു സി.പി.ഐയുടെ മത്സരം. സി.പി.എമ്മിലെ കെ.പി അരവിന്ദാക്ഷനായിരുന്നു മുഖ്യ എതിരാളി. 77ലും കോണ്‍ഗ്രസ് പാളയത്തില്‍ നിന്നായിരുന്നു സി.പി.ഐയുടെ വിജയം. മുഖ്യ എതിരാളി സി.പി.എം തന്നെ. എന്നാല്‍ കോണ്‍ഗ്രസ് പാളയമുപേക്ഷിച്ച സി.പി.ഐ 80ല്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. കെ.എ രാജനെയാണ് അന്നു മണ്ഡലം തുണച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൃത്യമായി പ്രതികാരം വീട്ടി. 39 ശതമാനമായിരുന്ന വോട്ട് 51.92 ശതമാനമായി ഉയര്‍ത്തി പി.എ ആന്റണി ജയിച്ചു കയറി.
89ല്‍ സി.പി.ഐയുടെ മീനാക്ഷി തമ്പാനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ പി.എ ആന്റണി വീണ്ടും പാര്‍ലമെന്റിലെത്തി. 91ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പി.സി ചാക്കോയായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. സി.പി.ഐക്ക് വേണ്ടി പോരിനിറങ്ങിയത് കെ.പി രാജേന്ദ്രനും. മത്സരഫലം വന്നപ്പോള്‍ വിജയം ചാക്കോക്കൊപ്പമായിരുന്നു. എന്നാല്‍ പിന്നീട് കെ. കരുണാകരന് കാലിടറി. സി.പി.ഐയിലെ വി.വി രാഘവനെയാണ് അന്ന് മണ്ഡലം തുണച്ചത്. 98ല്‍ സീറ്റ് തിരിച്ചുപിടിക്കാനിറങ്ങിയ മകന്‍ കെ മുരളീധരനേയും മണ്ഡലം തുണച്ചില്ല. വി.വി രാഘവനോട് മുരളീധരന്‍ നിസാര വോട്ടിന് തോറ്റു. കൃത്യം ഒരു വര്‍ഷത്തിനു ശേഷം നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എ.സി ജോസിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. 2004ല്‍ മണ്ഡലം വീണ്ടും കോണ്‍ഗ്രസിനു നഷ്ടമായി. സി.പി. ഐയിലെ സി.കെ ചന്ദ്രപ്പനൊപ്പമായിരുന്നു വിജയം. 2009ല്‍ പി.സി ചാക്കോയിലൂടെ മണ്ഡലം വീണ്ടും കോണ്‍ഗ്രസിന്റെ അക്കൗണ്ടിലെത്തി. 2014ല്‍ ചാലക്കുടിയിലേക്ക് മാറിയ പി.സി ചാക്കോക്ക് പകരം ചാലക്കുടിയിലെ എം.പിയായ കെ.പി ധനാപലന്‍ തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായെത്തി. എന്നാല്‍ വിജയം സി.എന്‍ ജയദേവനായിരുന്നു. സി.പി.ഐക്ക് രാജ്യത്തു ലഭിച്ച ഏക മണ്ഡലമായിരുന്നു തൃശൂരിലേത്.
https://www.facebook.com/Malayalivartha
























