പണമൊഴുക്ക് തടയാന്‍ സംസ്ഥാനത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം; മൂന്നു മാസത്തിനിടെ പിടിച്ചെടുത്തത് അഞ്ചു കോടിയിലേറെ രൂപയും രണ്ടു കോടിയോളം വിലമതിക്കുന്ന സ്വർണ്ണവും; എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറുമാസത്തിനിടെ തിരുവനന്തപുരം സര്‍ക്കിളില്‍ മാത്രം പിടികൂടിയത് 45 കോടിയുടെ ഹാഷിഷ് ഓയിൽ
തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃതമായി പണം വിനിയോഗിക്കുന്നത് കണ്ടെത്താന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 14 ടീമുകളാണ് പ്രവര്‍ത്തിക്കുക. ഒരു യൂണിറ്റില്‍ 15 അംഗങ്ങളുണ്ടാവും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് നല്‍കി. രേഖകളില്ലാത്ത പണവും സ്വര്‍ണവും സംഘം പിടികൂടും. പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള പണവും മറ്റു വസ്തുക്കളും കണ്ടെത്താന്‍ ആദായനികുതി വകുപ്പും പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ അനധികൃതമായി സൂക്ഷിച്ച 5,71,26,200 രൂപ പിടികൂടിയിട്ടുണ്ട്. 1.73കോടി രൂപ വിലമതിക്കുന്ന 5799 ഗ്രാം സ്വര്‍ണവും പിടികൂടി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് റെയ്ഡ് നടത്തി പിടികൂടിയത്.
സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി എല്ലാ ദിവസവും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. 1177 അനധികൃത ആയുധം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 7898 ആയുധ ലൈസന്‍സുകള്‍ പൊലീസ് കരുതലില്‍ ലഭിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ 32 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള 1648 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 381 പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തൃപ്തി രേഖപ്പെടുത്തി.
അതേസമയം തലസ്ഥാന നഗരയില്‍ വന്‍ മയക്കുമരുന്നു വേട്ടയും നടന്നു. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പതിമൂന്നരക്കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 13 കോടി രൂപ വിലവരുന്നതാണ് ഹാഷിഷ് ഓയില്‍. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തുനിന്നാണ് തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനികുമാറും സംഘവും വാഹനം പിടികൂടിയത്. കാറിന്റെ ഡോര്‍ പാനലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. 8.40 ലക്ഷം രൂപയും പിടികൂടി. എട്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന ഇടുക്കി സ്വദേശികളായ അനില്‍ കുമാര്‍, ബാബു, തിരുവനന്തപുരം സ്വദേശികളായ ഷാജന്‍, ഷെഫീഖ്, ആന്ധ്രാ സ്വദേശി റാം ബാബു എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ആന്ധ്രയില്‍ നിന്ന് എത്തിച്ചതാണ് ഹാഷിഷ് ഓടിയില്‍ എന്നാണ് പ്രാധമിക വിലയിരുത്തില്‍. ആറുമാസത്തിനിടെ തിരുവനന്തപുരം സര്‍ക്കിളില്‍ മാത്രം പിടികൂടിയത് 45 കോടിയുടെ ഹാഷിഷ് ഓയിലാണ്. പ്രതികളെ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ സുല്‍ഫിക്കര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ഉഉബൈദ്, അഡിഷണല്‍ എക്സൈസ് കമ്മിഷണര്‍ വിജയന്‍, എക്സൈസ് കമ്മിഷണര്‍ ഋഷി രാജ് സിംഗ് എന്നിവര്‍ ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്കുള്ള ലഹരി കടത്തു തടയാന്‍ പ്രത്യേക പരിശോധന ആരംഭിച്ചൂവെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha