ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി അടുയൊഴുക്ക് ശക്തമാണ്. സിറ്റിംഗ് എം.പി ഇന്നസെന്റ് രണ്ടാമൂഴത്തില്‍ സി.പി.എം ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ യു.ഡി.എഫ് കണ്‍വീനര്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി അടുയൊഴുക്ക് ശക്തമാണ്. സിറ്റിംഗ് എം.പി ഇന്നസെന്റ് രണ്ടാമൂഴത്തില്‍ സി.പി.എം ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹാന്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രണ്ട് പേരുടെയും വോട്ടില്‍ വിള്ളല്‍ വീഴ്ത്താന്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി മുന്‍ ഡി.ജി.പി ജേക്കബ് തോമസും എത്തുന്നു. അതിന് പുറമേ എന്‍.ഡി.എയും മത്സരരംഗത്തുണ്ട്. പനമ്പിള്ളി ഗോവിന്ദമേനോനും ശിഷ്യന്‍ കെ. കരുണാകരനും ഉള്‍പ്പെടെ പ്രമുഖര്‍ ജയിച്ച പഴയ മുകുന്ദപുരം മണ്ഡലമാണ് ഇപ്പോഴത്തെ ചാലക്കുടി. ആലുവാ പുഴയുടെയും ചാലക്കുടി പുഴയുടെയും തീരഭൂമി.
തൃശൂര്‍ ജില്ലയിലാണ് ചാലക്കുടിയെങ്കിലും ഭൂരിഭാഗം മണ്ഡലങ്ങളും എറണാകുളത്താണ്. എറണാകുളത്തെ നാല് അസംബ്ലി മണ്ഡലങ്ങളും തൃശൂരിലെ മൂന്ന് മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ചാലക്കുടി. കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി. അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട് അസംബ്ലി മണ്ഡലങ്ങളില്‍ ഏഴില്‍ നാലും യു.ഡി.എഫിന്റെ കയ്യിലാണ്. കോണ്‍ഗ്രസിന് ആഴത്തില്‍ വേരോട്ടമുള്ള ചാലക്കുടിയില്‍ 2014ലെ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി ഇറങ്ങിയ ഇന്നസെന്റ് പി.സി ചാക്കോടെ തോല്‍പ്പിച്ച് അട്ടിമറി ജയം നേടുകയായിരുന്നു. 13884 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇന്നസെന്റിന് ലഭിച്ചത്.
പാര്‍ലമെന്റിലെ ചര്‍ച്ചകളിലും മറ്റും ഇന്നസെന്റ് അത്ര സജ്ജീവമല്ലായിരുന്നെങ്കിലും മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏറെ മുന്നിലാണ്. മുന്‍.എം.പി പാഴാക്കിയ ഫണ്ട് വരെ അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചെലവഴിച്ചു. ഇന്നസെന്റ് ഇങ്ങിനെ പോയാല്‍ സ്ഥിരംകുറ്റിയാകുമോ എന്ന് ചാലക്കുടിയിലെ സി.പി.എമ്മുകാര്‍ ഭയന്നു. അങ്ങനെയാണ് ഇന്നസെന്റിന് വിജയസാധ്യതയില്ലെന്ന നിലപാടില്‍ അവരെത്തിയത്. ഇന്നസെന്റ് ജയിച്ചാലും തോറ്റാലും ഉത്തരവാദിത്വം നേതൃത്വത്തിനായിരിക്കുമെന്നും അവര്‍ ഒരുമുഴം മുന്നേ എറിഞ്ഞു. പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇതൊന്നും വകവെക്കാതെ അരിവാള്‍ ചുറ്റിയ നക്ഷത്രം ചിഹ്‌നത്തില്‍ ഇന്നസെന്റിന് സീറ്റ് നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കൊടിയേരിയും മണ്ഡലത്തില്‍ പ്രത്യേകം ഓടിയെത്തി പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി ഇന്നസെന്റിനെതിരെ സഖാക്കള്‍ സംസാരിക്കരുതെന്നും പ്രവര്‍ത്തിക്കരുതെന്നും അന്ത്യശാസനം നല്‍കിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. മുന്‍രാജ്യസഭാംഗം പി. രാജീവിനെയും മുന്‍ എം.എല്‍.എ സാജുപോളിനെയുമാണ് സി.പി.എം സ്ഥാനാര്‍ത്ഥിയായി മണ്ഡലം കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഈ പേരുകള്‍ വെട്ടിയ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തോടെ, കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത പരുവത്തിലാണ് സഖാക്കള്‍. എല്‍.ഡി.എഫിലെ ഇ. ബാലാനന്ദന്‍, ടി.സി.എന്‍ മേനോന്‍, ലോനപ്പന്‍ നമ്പാടന്‍ എന്നിവരാണ് ഇതിന് മുമ്പ് ഇവിടെ ജയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ കെ. മോഹന്‍ദാസും ഒരിക്കല്‍ മുകുന്ദപുരം യു.ഡി.എഫ് എം.പിയായിട്ടുണ്ട്.
കോണ്‍ഗ്രസിലെ പനമ്പിള്ളി ഗോവിന്ദമേനോനും കെ. കരുണാകരനും എ.സി. ജോര്‍ജും സാവിത്രി ലക്ഷ്മണനും പി.സി. ചാക്കോയും എ.സി. ജോസും വിജയിച്ചിട്ടുള്ള മണ്ഡലത്തില്‍, സോളാര്‍ വിവദത്തെ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച ബെന്നിബഹാന്‍ മത്സരത്തിനെത്തുമ്പോള്‍ കടുത്തവെല്ലുവിളിയാണ് നേരിടുന്നത്. സിറ്റിംഗ് എം.പിമാരായിരുന്ന കെ.പി. ധനപാലനെ തൃശൂരിലേക്കും പി.സി. ചാക്കോയെ ചാലക്കുടിയിലേക്കും മാറ്റിയുള്ള സ്ഥാനാര്‍ത്ഥി പരീക്ഷണം യു.ഡി.എഫിന് കഴിഞ്ഞതവണ വലിയ തിരിച്ചടിയാണ് നല്‍കിയത്.
മൊത്തം പതിനൊന്ന് ലക്ഷത്തില്‍ പരം (11,85,268) വോട്ടര്‍മാരില്‍ പകുതിയിലേറെയും (6,07,646) സ്ത്രീകളാണ്. പുരുഷ വോട്ടര്‍മാര്‍ 5,77,615 പേരുമുണ്ട്. ട്രാന്‍സ്‌ജെന്റര്‍മാര്‍ ഏഴുപേര്‍. 35894 പുതിയ വോട്ടര്‍മാര്‍്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം യു.ഡി.എഫിന് അനുകൂലമാണ്. ഇന്നസെന്റിന് 2014ല്‍ ലീഡ് നല്‍കിയ പെരുമ്പാവൂര്‍, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളില്‍ ഇക്കുറി യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചത്. അങ്കമാലി, ആലുവ മണ്ഡലങ്ങളിലും യു.ഡി.എഫിന് വന്‍ഭൂരിപക്ഷമുണ്ട്. തൃശൂര്‍ ജില്ലയിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങളും ഇടതുപക്ഷത്തിനനുകൂലമാണ്.
https://www.facebook.com/Malayalivartha
























