പിണറായിക്കും കോടിയേരിക്കും ധൈര്യമുണ്ടോ ; മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി. ലോക്സഭ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്‍റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‍റെ വിലയിരുത്തലാകുമെന്ന് പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ധൈര്യമുണ്ടോയെന്ന് ഉമ്മന്‍ചാണ്ടി വെല്ലുവിളിച്ചു. കണ്ണൂരില്‍ കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പൊതു പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയായിരുന്നു ഉമ്മന്‍ ചാണ്ടി.
2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് തന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ വിലയിരുത്തല്‍ കൂടിയാവുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അന്ന് കേരളത്തിലെ ഭൂരിപക്ഷം സീറ്റുകളും യുഡിഎഫ് നേടുകയും ചെയ്തു. അത്തരമൊരു പ്രഖ്യാപനം നടത്താന്‍ പിണറായിക്കോ കോടിയേരിക്കോ ധൈര്യമുണ്ടോ. ദേശീയതലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് ഏത് കൊച്ചുകുട്ടികള്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന് അത് ഇതുവരെ മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് കേരളത്തില്‍ ബിജെപിയുമായി കോണ്‍ഗ്രസ് ധാരണയുണ്ടെന്ന ബാലിശമായ ആരോപണം അദ്ദേഹം ഉന്നയിക്കുന്നത് എന്നും ഉമ്മൻചാണ്ടി പറഞ്ഞു.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് കണ്ടാണ് കോടിയേരി കോണ്‍ഗ്രസിനുമേല്‍ ബിജെപി ബന്ധം ആരോപിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ കോടിയേരി നേരത്തെ രംഗത്ത് വന്നിരുന്നു ആർഎസ്എസിനെ എതിരിടേണ്ട രാഹുൽ ഗാന്ധി ഒളിച്ചോടുകയാണ്. രാഹുലിനെ തോൽപ്പിക്കാനുള്ള അവസരം കേരളം അഭിമാനത്തോടെ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്‌പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
വയനാട് രാഷ്ട്രീയ പ്രബുദ്ധതയുള്ള മണ്ഡലമാണ്. അവിടെ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാവുന്നത് എൽ ഡി എഫിൽ യാതൊരു വിഹ്വലതയും ഉണ്ടാക്കില്ല. എന്നാൽ, വയനാട്ടിലേക്ക് രാഹുല്‍ മത്സരിക്കുവാനെത്തുന്നത് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ്.
അമേഠി സുരക്ഷിതമല്ലെന്ന‌് രാഹുൽ മനസിലാക്കിയിരിക്കുന്നു. പരാജയഭീതിയിൽനിന്നുണ്ടായ തീരുമാനമാണ് വയനാട്ടിലേക്കുള്ള വരവ്. യു പിയിൽ തോൽവി സമ്മതിച്ചാണ‌് രാഹുൽ ഗാന്ധി കേരളത്തിലേക്ക് വരുന്നത്.
ഇത്രയും ദിവസം ടി സിദ്ദിഖിന് വേണ്ടി ഉമ്മന്‍ ചാണ്ടിയും ഐ ഗ്രൂപ്പ് പ്രതിനിധികള്‍ക്ക് വേണ്ടി രമേശ് ചെന്നിത്തലയും വയനാടിനായി കടിപിടി കൂടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ അവിടെ സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചത്.
ഈ തീരുമാനം ഉമ്മന്‍ചാണ്ടിക്കേറ്റ കനത്ത പ്രഹരം കൂടിയാണ്. എ ഗ്രൂപ്പിനു വേണ്ടി ഉമ്മൻചാണ്ടി മണ്ഡലം ഉറപ്പിക്കുകയും ടി സിദ്ദിഖ് പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അസംതൃപ്തിയുള്ള ഐ ഗ്രൂപ്പുകാർ ഇതിനെതിരെ നിലപാടെടുത്തു. ഐ ഗ്രൂപ്പ‌് രഹസ്യ യോഗം ചേർന്ന് സിദ്ധിഖിനെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഈ ഘട്ടത്തിൽ കെ സി വേണുഗോപാൽ ഇടപെടുകയായിരുന്നു. വേണുഗോപാലാണ‌് ഈ തീരുമാനത്തിൽ സമ്മർദ്ദശക്തിയായത്. ഇതോടെ കോൺഗ്രസിലെ സംഘർഷം മൂർച്ചിക്കുമെന്നതിൽ തർക്കമില്ല. ഇടതുപക്ഷത്തിന് വയനാട്ടിൽ നല്ല നിലയിൽ കേന്ദ്രീകരിക്കാൻ കഴിയും.
ഇത്തവണ എൽഡിഎഫിന് നല്ല വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് വയനാട്. ആത്മവിശ്വാസത്തോടെ എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടും. അതേസമയം, യുഡിഎഫിന്‍റെ നില കൂടുതൽ പരിതാപകരമാവുകയാണു ചെയ്യുക. രാഹുലിനെ പ്രീതിപ്പെടുത്താനായി കോൺഗ്രസ‌് നേതാക്കളും പ്രവർത്തകരും വയനാട്ടിൽ കേന്ദ്രീകരിക്കുന്നതോടെ മറ്റു മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ കോൺഗ്രസിന് നേതാക്കളും പ്രവർത്തകരും ഇല്ലാതാകും.
രാഹുൽഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുകയാണല്ലൊ ജയിച്ചാൽ ഇതിൽ ഏതിൽ നിന്ന് രാജി വയ്ക്കുമെന്ന‌് ആദ്യമേ പ്രഖ്യാപിക്കാൻ തയ്യാറാവണം. ഇവിടെ നിന്ന് ജയിക്കുകയാണെങ്കിൽ വയനാട്ടിലെ വോട്ടർമാരോടൊപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകാൻ രാഹുലിന് കഴിയുമോ?
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് പരാജയപ്പെട്ടാല്‍ അതോടെ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും രാഷ്ട്രീയ അന്ത്യമാകുമെന്നതിൽ സംശയം വേണ്ട എന്നും കോടിയേരി ഫേസ്ബുക്‌പോസ്റ്റിൽ കുറിച്ചു.
https://www.facebook.com/Malayalivartha























