പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചുവെന്ന സര്‍ക്കാര്‍ പറയുന്ന രേഖകള്‍ തെളിവായി സ്വീകരിക്കാന്‍ സുപ്രിം കോടതി തിരുമാനിച്ചതിലൂടെ റാഫേല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നെന്ന് ചെന്നിത്തല

റഫേല്‍ ഇടപാടില്‍ പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി പറഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കള്ളത്തരങ്ങള്‍ പൊളിഞ്ഞെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല. പുനപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പ്രശാന്ത് ഭൂഷന്‍ സമര്‍പ്പിച്ച രേഖള്‍ തെളിവായി സ്വീകരിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളിയതോടെ നരേന്ദ്രമോദിയുടെ സകല കള്ളങ്ങളും പൊളിഞ്ഞു.
റാഫേല്‍ ഇടപാടില്‍ പ്രധാമന്ത്രിയുടെ ഓഫീസ് സാമാന്തരമായി ഇടപട്ടതിന്റെ വ്യക്തമായ തെളിവുകള്‍ പ്രശാന്ത് ഭൂഷന്‍ സമര്‍പ്പിച്ച രേഖകളിലുണ്ട്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചുവെന്ന സര്‍ക്കാര്‍ പറയുന്ന രേഖകള്‍ തെളിവായി സ്വീകരിക്കാന്‍ സുപ്രിം കോടതി തിരുമാനിച്ചതിലൂടെ റാഫേല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നെന്ന് പ്രഥമ ദൃഷ്ട്യ സുപ്രിം കോടതി നീരീക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇനി സുപ്രിം കോടതിയുടെ ചോദ്യങ്ങള്‍ക്ക് നരേന്ദ്രമോദിയുടെ ഓഫീസും മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു. കോടതിയുടെ ഈ ഇടപെടല്‍ റാഫേല്‍ കരാറിന്റെ മറവില്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നടത്തിയ എല്ലാ കള്ളക്കളികളും പുറത്ത് കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപട്ടതില്‍ പ്രതിരോധ വകുപ്പ് സെക്രട്ടറി ശക്തമായ എതിര്‍പ്പറിയിച്ചിരുന്നു. പ്രതിരോധ മന്ത്രാലയവും റാഫേല്‍ കമ്പനിയുമായി നടത്തിയ ചര്‍ച്ചകളില്‍ മുന്നോട്ട് വച്ച കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മുന്നോട്ട് വയ്കുന്ന കാര്യങ്ങളെന്ന് അന്നത്തെ പ്രതിരോധ വകുപ്പ് സെക്രട്ടറി ജി മോഹന്‍കുമാര്‍ കുറിപ്പ് നല്‍കിയിരുന്നു. ഇതടങ്ങുന്ന രേഖകളാണ് സുപ്രിം കോടതിക്ക് മുന്നിലെത്തിയിട്ടുള്ളത്. ഈ രേഖകള്‍ തെളിവായി സ്വീകരിക്കപ്പെടുന്നതോടെ റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാര്‍ നടത്തിയത് കൊടിയ അഴിമതിയാണെന്ന് വ്യക്തമാതയാതും രമേശ് ചെന്നിത്തല പറഞ്ഞു.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഒന്നാം പ്രതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ നിര്‍ദ്ദേശിച്ചത് ഇന്ത്യാ സര്‍ക്കാരാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സാ ഒലാന്ദ് വ്യക്തമാക്കിയപ്പോഴേ പ്രധാന മന്ത്രിയുടെ കള്ളക്കളിയാണ് പുറത്തായതാത്. 2015 ഏപ്രില്‍ 10 ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പാരീസില്‍ വച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കരാര്‍ കാര്യം പ്രഖ്യാപിച്ചത്. റാഫല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ തെരഞ്ഞെടുത്തതെന്ന ബി.ജെ.പി സര്‍ക്കാരിന്റെ ഇതുവരെയുള്ള വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
വിമാന നിര്‍മ്മാണത്തില്‍ വൈദഗ്ധ്യമുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച.എന്‍.എല്ലിനെ തഴഞ്ഞാണ് പന്ത്രണ്ട് ദിവസം മുന്‍പ് മാത്രം രൂപീകരിച്ച റിലയന്‍സ് കമ്ബനിക്ക് ആയിരക്കണക്കിന് കോടികളുടെ കരാര്‍ നല്‍കിയത്. ഇതിലൂടെ പ്രധാന മന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു പി എ സര്‍ക്കാരിന്റെ കാലത്താണ് 126 റാഫേല്‍ പോര്‍ വിമാനങ്ങളും അവയുടെ സാങ്കേതിക വിദ്യയും ഇന്ത്യക്ക് കൈമാറുന്ന തരത്തില്‍ കരാറിന് ശ്രമിച്ചത്. പൊതുമേഖലാ സ്ഥാപനമായ ബാംഗ്‌ളൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ 108 എണ്ണം നിര്‍മിക്കുകയും ബാക്കി 18 എണ്ണം ഫ്രാന്‍സ് കൈമാറുകയും ചെയ്യണമെന്നായിരുന്നു പദ്ധതിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























