ഒരുവശത്ത് അറബികടലും മറുവശത്ത് തമിഴ്‌നാടും അതിര്‍ത്തിയായ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ആര്‍.എസ്.പിക്കാണ് മുന്‍തൂക്കം, ഇടതിനൊപ്പവും വലതിനൊപ്പവും ആര്‍.എസ്.പി മിന്നും വിജയങ്ങള്‍ ആവര്‍ത്തിച്ചു

ഒരുവശത്ത് അറബികടലും മറുവശത്ത് തമിഴ്‌നാടും അതിര്‍ത്തിയായ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ആര്‍.എസ്.പിക്കാണ് മുന്‍തൂക്കം. ഇടതിനൊപ്പവും വലതിനൊപ്പവും ആര്‍.എസ്.പി മിന്നും വിജയങ്ങള്‍ ആവര്‍ത്തിച്ചു. അനിഷേധ്യനായ നേതാവ് എന്‍. ശ്രീകണ്ഠന്‍ നായര്‍ മുതല്‍ എന്‍.കെ പ്രേമചന്ദ്രന്‍ വരെ ആര്‍.എസ്.പി പ്രതിനിധികളായി പാര്‍ലമെന്റിലെത്തി. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് കൊല്ലം. ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം. ചവറ, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലായി തീരദേശ മേഖല വ്യാപിച്ച് കിടക്കുന്നു. പുനലൂര്‍, ചടയമംഗലം, കുണ്ടറ മണ്ഡലങ്ങള്‍ ജില്ലയിലെ കാര്‍ഷിക കേന്ദ്രങ്ങളാണ്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യാപാരികളുടെ സ്വാധീനവും നിര്‍ണായകമാണ്.
12,59,400 ആണ് മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍. പുരുഷന്മാര്‍: 5,99,797. വനിതകള്‍: 6,59,597. ട്രാന്‍സ്‌ജെന്‍ഡര്‍ : 6. ഏറ്റവും ഒടുവില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന വോട്ടര്‍മാരുടെ കണക്കും കൂടി വരുമ്പോള്‍ നേരിയ വ്യത്യാസം വരാം.2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12,19,415 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. 8,79,056 പേരാണ് പോള്‍ ചെയ്തത്. 72.10 ആയിരുന്നു പോളിംഗ് ശതമാനം. 4,08,528 (46.4%) വോട്ട് നേടി യു.ഡി.എഫിലെ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്‍ വിജയിയായി. 37,649 വോട്ട് ആയിരുന്നു ഭൂരിപക്ഷം. എല്‍.ഡി.എഫിലെ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് 3,70,879 (42.18 %) വോട്ട് ലഭിച്ചു. ബി.ജെ.പിയിലെ പി.എം വേലായുധന്‍ 58,671 (6.67) ശതമാനം വോട്ടും സ്വന്തമാക്കി.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചവറ, കുണ്ടറ, കൊല്ലം, ഇരവിപുരം നിയസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് ആണ് ലീഡ് നേടിയത്. എം.എ ബേബി ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ കുണ്ടറയില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു. എന്നിട്ടും എന്‍.കെ പ്രേമചന്ദ്രന്‍ 6,911 വോട്ടിന്റെ ലീഡ് കുണ്ടറ മണ്ഡലത്തില്‍ സ്വന്തമാക്കി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് എം.എല്‍.എമാരാണ് 2016ല്‍ വിജയിച്ചത്. ചവറയില്‍ വിജയന്‍പിള്ള, പുനലൂരില്‍ രാജു, കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ, ചടയമംഗലത്ത് മുല്ലക്കര രത്‌നാകരന്‍, കൊല്ലത്ത് മുകേഷ്, ഇരവിപുരത്ത് എം. നൗഷാദ്, ചാത്തന്നൂര്‍ ജി.എസ് ജയലാല്‍, ഇവരില്‍ മുകേഷ് ഒഴികെയുള്ളവര്‍ക്ക് നല്ല ജനപിന്തുണയുണ്ട്. ഇടത്പക്ഷത്തിനൊപ്പം നിന്ന് പാര്‍ലമെന്റിലെത്തിയിരുന്ന ആര്‍.എസ്.പി മറുകണ്ടം ചാടിയപ്പോഴും വിജയം ആവര്‍ത്തിച്ചു. ആ വിജയം ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് വിജയിരുത്തല്‍. സംസ്ഥാനത്ത് ആദ്യം പ്രചരണം തുടങ്ങിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും പ്രേമചന്ദ്രനാണ്.
കഴിഞ്ഞ തവണ പ്രേമചന്ദ്രന്‍ മുന്നണി വിട്ടപ്പോള്‍ പിണറായി പരനാറി എന്ന് വിളിച്ചത് വലിയ വിവാദമായിരുന്നു. കഴിഞ്ഞയാഴ്ച കൊല്ലം പ്രസ്‌ക്ലബില്‍ നടത്തിയ മീറ്റ് ദ പ്രസിലും പിണറായി പഴയനിലപാടില്‍ ഉറച്ച് നിന്നിരുന്നു. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കാതിരിക്കാന്‍ പ്രധാനമന്ത്രിയെ കളത്തിലിറക്കി പ്രേമചന്ദ്രന്‍ മേല്‍കൈ നേടിയിരുന്നു. അന്ന് മുതല്‍ അദ്ദേഹത്തെ സംഘിയാക്കാന്‍ സി.പി.എം ശ്രമം നടത്തിയിരുന്നു. പ്രേമചന്ദ്രന് അഭിവാദ്യം അര്‍പ്പിച്ച് ബി.ജെ.പി പ്രാദേശിക നേതാവ് ഫഌക്‌സ് ബോര്‍ഡ് വെച്ചതും വിവാദമായിരുന്നു. പ്രേമചന്ദ്രനെ തോല്‍പ്പിക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയ കെ.എന്‍ ബാലഗോപാലിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. അദ്ദേഹം രാജ്യസഭാ എം.പി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു. മാത്രമല്ല എന്‍.എസ്.എസുമായും നല്ല ബന്ധമാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.വി സാബുവാണ്.
https://www.facebook.com/Malayalivartha























