ചങ്ക് പറിച്ച് നല്‍കി പിസി... ബിജെപിയ്ക്ക് വന്‍ പിന്തുണയുമായി പി.സി. ജോര്‍ജ്; എന്‍ഡിഎ കേരളത്തില്‍ നാലു സീറ്റുകള്‍ നേടും; പത്തനം തിട്ടയില്‍ സുരേന്ദ്രന് വോട്ടു ചെയ്യും; തിരുവനന്തപുരത്ത് 20 ന് റോഡ് ഷോ നടത്തും

എന്‍ഡിഎയുടെ ഘടക കക്ഷിയായതോടെ കേരള ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ. പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. കോഴിക്കോട് കടപ്പുറത്ത് വിജയ് സങ്കല്പ് റാലിയിലാണ് അദ്ദേഹം പ്രവര്‍ത്തകരെ ആവേശത്തിലാക്കിയത്. കേരളത്തില്‍ എന്‍ഡിഎ നാലു സീറ്റുകള്‍ നേടുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്.
പത്തനം തിട്ടയില്‍ താന്‍ കെ സുരേന്ദ്രന് വോട്ടു ചെയ്യും. അദ്ദേഹം എംപിയായെന്ന് ഇപ്പോള്‍തന്നെ കണക്കാക്കിക്കോളൂ. തിരുവനന്തപുരത്ത് 20 ന് താന്‍ റോഡ് ഷോ നടത്തുന്നുണ്ട്. അവിടത്തെ സ്ഥാനാര്‍ത്ഥിയും ഇപ്പോഴേ എംപിയായെന്നു കണക്കാക്കാം. മറ്റു രണ്ടു സീറ്റുകള്‍ കൂടി നേടും. അത് ഏതൊക്കെയാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.
അതേസമയം ശബരിമല വിശ്വാസ സംരക്ഷണത്തിനുള്ള പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പ്രഖ്യാപിച്ചു. അതിനെ എതിര്‍ക്കാന്‍ ആര്‍ക്കുമാവില്ല. എന്‍ഡിഎ പ്രകടന പത്രികയില്‍ ശബരിമലയോടുള്ള പ്രതിബദ്ധത വ്യക്തമാക്കിയതില്‍ പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പാണിതെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.കെ കൃഷ്ണദാസ് പരിഹസിച്ചു. ദയനീയ പരാജയം മുന്‍കൂര്‍ സമ്മതിക്കുന്നതിനാലാണ് രാഹുല്‍ഗാന്ധി വയനാട് ചുരം കയറിയതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതക്കാര്‍ക്കും തുല്യ പരിഗണനയും സംരക്ഷണവും ലഭിച്ചത് മോദിയുടെ ഭരണകാലത്താണെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. രാഹുലിന്റെ റോഡ്‌ഷോയില്‍ വയനാട്ടുകാരല്ല മറ്റു ദേശക്കാരാണ് പങ്കെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും ആളുകളെ കൊണ്ടു വരേണ്ട ഗതികേടിലാണ് കോണ്‍ഗ്രസുകാര്‍ തുഷാര്‍ പറഞ്ഞു.
അയ്യപ്പസ്വാമിക്ക് താമര കൊണ്ട് പൂമാല തീര്‍ക്കാനാണ് ഭക്തര്‍ ഇക്കുറി പോളിങ് ബൂത്തില്‍ പോകുന്നതെന്ന് വടകരയിലെ സ്ഥാനാര്‍ത്ഥി വികെ സജീവന്‍ പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനായുള്ള ജയില്‍ വാസം പൂമാലയായാണ് കണക്കാക്കുന്നതെന്ന് കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവും വ്യക്തമാക്ക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് എന്‍.ഡി.എ സംഘടിപ്പിച്ച വിജയ് സങ്കല്പ് റാലി പതിനായിരങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് വന്‍ വിജയമായി എന്നാണ് റിപ്പോര്‍ട്ട്. അലതല്ലുന്ന ആവേശത്തിലായിരുന്നു ഇന്നലെ കോഴിക്കോട്. ചൂട് വകവയ്ക്കാതെ ഉച്ച മുതല്‍ പ്രവര്‍ത്തകര്‍ കോഴിക്കോട്ട് കടപ്പുറത്തേക്ക് ഒഴുകി.
മോദി മുദ്ര പതിപ്പിച്ച ടീഷര്‍ട്ടും, ബാഡ്ജും, ബാനറുമേന്തി യുവാക്കളാണ് സമ്മേളന നഗരിയില്‍ താരമായത്. വ്യത്യസ്ത രീതിയിലുള്ള മുദ്രാവാക്യങ്ങളും ആവേശമായി. ഛത്രപതി ശിവജിയുടെ ചിത്രം ആലേഖനം ചെയ്ത കാവിക്കൊടി തരംഗമായി. പ്രവര്‍ത്തകര്‍ കൂറ്റന്‍ കൊടികള്‍ ഉയര്‍ത്തിയും വീശിയുമാണ് മോദിയെ സ്വീകരിക്കാനെത്തിയത്.
ജനാവലിയുടെ കുത്തൊഴുക്കില്‍ നഗരം നിശ്ചലമായി. പാതയോരങ്ങളിലും കെട്ടിടങ്ങള്‍ക്ക് മുകളിലും ജനം നിറഞ്ഞു. പൊതുയോഗം തുടങ്ങുമ്‌ബോഴേക്കും കടപ്പുറം നിറഞ്ഞ് കവിഞ്ഞു. നേതാക്കള്‍ സംസാരിക്കുമ്‌ബോഴും ആളുകള്‍ പ്രകടനമായി എത്തിക്കൊണ്ടിരുന്നു.
വൈകിട്ട് ആറരയോടെ പ്രധാനമന്ത്രി കരിപ്പൂര്‍ വിമാനത്താവളത്തിലും ഏഴരയോടെ കടപ്പുറത്തെ വേദിയിലുമെത്തി. ഇതോടെ ആവേശം വാനോളമായി. കാതടപ്പിക്കുന്ന മുദ്രാവാക്യം വിളികളോടെ പ്രധാനമന്ത്രിക്ക് വരവേല്‍പ്പ്. തുടര്‍ന്ന് ഉദ്ഘാടന പ്രസംഗം. ഇടത് വലത് മുന്നണികളെ കണക്കിന് വിമര്‍ശിക്കുമ്‌ബോള്‍ കൈയടിച്ചും വിസില്‍ മുഴക്കിയും പ്രവര്‍ത്തകര്‍ ആവേശംകൊണ്ടു. പ്രസംഗത്തിന് ഇടവേളകള്‍ നല്‍കി പ്രവര്‍ത്തകരുടെ ആവേശം വര്‍ദ്ധിപ്പിക്കാനും പ്രധാനമന്ത്രി മറന്നില്ല.
കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ വേദിയില്‍ അണിനിരന്നു. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കാന്മാര്‍ക്ക് പുറമേ ഘടകകക്ഷി നേതാക്കളും വേദിയിലെത്തി.
വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ബീച്ചില്‍ ഒരുക്കിയിരുന്നത്. പത്ത് എസ്.പിമാര്‍, അഞ്ച് അഡിഷണല്‍ എസ്പിമാര്‍, 30 ഡി.വൈ.എസ്.പിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടായിരം പൊലീസുകാരെ വിന്യസിച്ചിരുന്നു.
https://www.facebook.com/Malayalivartha























