ചിന്തിപ്പിച്ചും ചിരിപ്പിച്ചും കേരളത്തിന്റെ ഭരണ, സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന ഡോ. ഡി.ബാബുപോളിന് അന്ത്യാഞ്ജലി

നിറകുടം തുളുമ്പില്ല എന്ന പ്രയോഗത്തെ തീർത്തും അന്വർത്ഥമാക്കുന്ന വ്യക്തിത്വമാണ് ബാബുപോളിന്റേത് ..സൂര്യന് കീഴിലുള്ള എന്തിനെ കുറിച്ചും അവബോധം .. പ്രഗത്ഭനായ ഭരണാധികാരി, എഴുത്തുകാരന്‍, ചിരിയും ചിന്തയും സമന്വയിപ്പിച്ച പ്രഭാഷകന്‍, ഔദ്യോഗിക ജീവിത്തിനൊപ്പം സഭാപ്രവര്‍ത്തനത്തിലും മുഴുകിയ വിശ്വാസി, അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെപ്പറഞ്ഞ സാമൂഹിക, രാഷ്ട്രീയ നിരീക്ഷകന്‍.....വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സ്വഭാവത്തിനുടമ എന്നിവയാണ് ബാബുപോളിന്റെ മുഖമുദ്ര ....
പൗലോസ് ചെറുതോട്ടം കോര്‍-എപ്പിസ്‌കോപ്പയുടേയും മേരി പോളിന്റേയും മകനായി 1941 ഏപ്രില്‍ 11ന് എറണാകുളം ജില്ലയിലെ കുറുപ്പംപടിയിലായിരുന്നു ബാബുപോളിന്‍റെ ജനനം. കുറുപ്പംപടി എംജിഎം സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സിക്ക് മൂന്നാം റാങ്കോടെ ജയം. പ്രീഡിഗ്രി പഠനം ആലുവ യുസി കോളജില്‍. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ് ബിരുദം നേടി. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എംഎ വിജയിച്ചു. 1964ല്‍ ഏഴാം റാങ്കോടെ സിവില്‍ സര്‍വീസ് വിജയം
തന്റെ ഐഎഎസ് പഠനകാലം ബാബു പോൾ വിവരിച്ചിട്ടുള്ളത് ഇങ്ങനെയാണ് ..‘1962ൽ ഐഎഎസ് പരീക്ഷ എഴുതാൻ നിശ്ചയിച്ചു. എവിടെ തുടങ്ങണം, എങ്ങനെ തുടരണം എന്നറിയില്ല. 1961 ബാച്ചിൽ ഐഎഎസ് നേടിയ ജി.ഗോപാലകൃഷ്ണപിള്ള വിഷയങ്ങൾ തെരഞ്ഞെടുക്കാൻ സഹായിച്ചു. മാർ ഇവാനിയോസ് കോളജിലെ ഒരു ചരിത്രാധ്യാപകന്റെ സഹായത്തോടെ പുസ്തകങ്ങൾ വാങ്ങി വായിച്ചു.
സെക്രട്ടേറിയറ്റിന് എതിർവശത്ത് പുസ്തകങ്ങൾ വിറ്റിരുന്ന സ്വാമിയുടെ കടയിൽ പഴയ ചോദ്യക്കടലാസുകൾ കിട്ടും; 1949 മുതൽ 1961 വരെ ഉള്ളവ. അതു വാങ്ങി ചെയ്തു പഠിച്ചു ..അക്കാലത്തു ഡൽഹിയിൽ ഒരു റാവൂസ് സ്റ്റഡി സർക്കിൾ ഉണ്ടായിരുന്നതൊഴികെ മദ്രാസിൽനിന്നു തപാലിൽ കിട്ടുമായിരുന്ന കെഎസ് അയ്യേഴ്സ് നോട്സ് മാത്രമായിരുന്നു ആശ്രയം’–
ഐഎഎസ് നേടാൻ എന്തുചെയ്യണം എന്നറിയാതിരുന്ന തന്റെ യൗവനത്തോടുള്ള കടംവീട്ടലായി കേരളത്തിൽനിന്ന് സിവിൽ സർവീസ് മേഖലയിൽ മിടുക്കരെ വളർത്തിയെടുക്കുന്നതിനായുള്ള കേരള സിവിൽ സർവീസ് അക്കാദമിയിൽ പ്രതിഫലമില്ലാതെ കുട്ടികൾക്ക് വഴികാട്ടിയായി .
അവനവന്റെ അത്യധ്വാനമാണു വിജയരഹസ്യം എന്നതു മറക്കരുതെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു..ഉറക്കം മിതം, അധ്വാനം അമിതം – ഒരു പരിശീലന കേന്ദ്രവും ആരെയും ജയിപ്പിക്കുന്നില്ല. അവർ വഴി കാട്ടും; അതായിരുന്നു ബാബു പോൾ എന്ന അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്ത വിജയമന്ത്രം
മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. പത്തൊൻപതാം വയസ്സിലെഴുതിയ യാത്രയുടെ ഒാര്‍മകളാണ് ആദ്യ പുസ്തകം... കഥ ഇതുവരെ എന്നപേരില്‍ സര്‍വീസ് സ്റ്റോറി 2001 ല്‍ പ്രസിദ്ധീകരിച്ചു.
മലയാളത്തിലെ ആദ്യ ബൈബിൾ നിഘണ്ടുവായ 'വേദശബ്ദ രത്നാകാരം' ആറുലക്ഷം വാക്കുകള്‍ ഉള്‍പ്പെടുത്തി 22 വര്‍ഷം ഗവേഷണംചെയ്ത് ഒമ്പതുവര്‍ഷമെടുത്തു എഴുതിതീർത്തതാണ്
1972 ജനുവരി 26ന് ഇടുക്കി ജില്ല രൂപീകൃതമായപ്പോൾ ആദ്യ കളക്ടർ ആയിരുന്നു ഡി. ബാബുപോൾ.സംസ്ഥാന ഭരണരംഗത്തെ അടിമുടി പരിഷ്‌കരിച്ച നിരവധി ചട്ടങ്ങള്‍ രൂപപ്പെടുത്തിയത് ബാബു പോള്‍ ആണ്. കേരള സര്‍വകലാശാല വൈസ് ചാന്‍സലറായി സര്‍വകലാശാല വിദ്യാഭ്യാസ രംഗത്ത് നിരവധി മാറ്റങ്ങളാണ് ബാബുപോള്‍ കൊണ്ടുവന്നത്.
1984 മുതല്‍ 88 വരെ കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ആയിരുന്ന കാലത്താണ് മേജര്‍ തുറമുഖമെന്ന നിലയിലുള്ള കൊച്ചിയുടെ വളര്‍ച്ച സാധ്യമായത്.. ഐഎഎസിൽ നിന്ന് 59ാം വയസിൽ സ്വയംവിരമിച്ച് എഴുത്തിനും വായനയ്ക്കും പ്രഭാഷണത്തിനുമായി തന്റെ ജീവിതം മാറ്റിവെച്ചു . ഈ കാലയളവിൽ ഓംബുഡ്സ്മാനായിയും സേവനമനുഷ്ഠിച്ചു .
അറിവ് തേടിയുള്ള അന്വേഷണമായിരുന്നു ഡോ. ഡി. ബാബുപോളിന്റെ ജീവിതം. ജീവത്തോട് തികഞ്ഞ അനാസക്തി പുലർത്തിയിരുന്ന അദ്ദേഹം തൻറെ ചരമപ്രസംഗം പോലും നേരത്തെ രേഖപ്പെടുത്തിവച്ചു .
അവസാന നിമിഷം വരെ കര്‍മനിരതമായിരുന്നു ആ ജീവിതം. എഴുപത്തിഎട്ടാം വയസ്സിൽ വിടവാങ്ങുമ്പോഴും സംസ്ഥാനത്തിന്റെ വമ്പന്‍ പദ്ധതിയായ കിഫ്ബിയുടെ ഡയറക്ടര്‍ ആയിരുന്നു. ഏതാനും ദിവസം മുമ്പ് എന്‍.ഡി.എയുടെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തതാണ് അവസാനത്തെ പൊതുപരിപാടി.
ഭാര്യ പരേതയായ അന്ന ബാബു പോള്‍. മക്കള്‍ :മറിയം ജോസഫ്,ചെറിയാൻ സി പോൾ . കേന്ദ്ര ഗവൺമെന്റ് സെക്രട്ടറി ആയിരുന്ന കുര്യാക്കോസ് റോയ് പോൾ ഏക സഹോദരൻ . ജീവിതത്തിന്റെ തത്വശാസ്ത്രത്തെക്കുറിച്ച് ഒരിക്കല്‍ ബാബുപോള്‍ ഇങ്ങനെ പറഞ്ഞു.
ദൈവത്തില്‍ നിന്ന് വലിയകാര്യങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തിന് വേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. അത് പ്രാവര്‍ത്തികമാക്കി എഴുപത്തിഎട്ട് വർഷം സാർത്ഥകമാക്കിയ തികഞ്ഞ കർമ്മയോഗി ..അതായിരുന്നു ഡി ബാബുപോൾ എന്ന വ്യക്തി
ചിന്തിപ്പിച്ചും ചിരിപ്പിച്ചും കേരളത്തിന്റെ ഭരണ, സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന ഡോ. ഡി.ബാബുപോളിന് അന്ത്യാഞ്ജലി
https://www.facebook.com/Malayalivartha























