ഇത്തവണ ഹൈറേഞ്ചില്‍ ജയിച്ച എം.പിയും തോറ്റ സ്ഥാനാര്‍ത്ഥിയും തമ്മിൽ തീ പാറുന്ന പോരാട്ടം; സിറ്റിംഗ് എം.പി ജോയിസ് ജോര്‍ജ്ജ് ഇടത് സ്വതന്ത്രനായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും കളത്തിലിറങ്ങി

പ്രളയം തൂത്തെറിഞ്ഞ കര്‍ഷക ആത്മഹത്യകള്‍ പെരുകിയ, കര്‍ഷകര്‍ കടക്കെണിയിലായ, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അന്തിമ വിജ്ഞാപനം വൈകുന്ന ഹൈറേഞ്ചില്‍ ഇത്തവണ ജയിച്ച എം.പിയും തോറ്റ സ്ഥാനാര്‍ത്ഥിയും തമ്മിലാണ് തീ പാറുന്ന പോരാട്ടം. സിറ്റിംഗ് എം.പി ജോയിസ് ജോര്‍ജ്ജ് ഇടത് സ്വതന്ത്രനായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും കളത്തിലിറങ്ങി. കഴിഞ്ഞ തവണ ഡീന്‍ അഞ്ച് ലക്ഷത്തോളം വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ അത് മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബിജു കൃഷ്ണനും രംഗത്തുണ്ട്. രണ്ട് മാസത്തിനിടയില്‍ എട്ട് കര്‍ഷകരാണ് ജില്ലയില്‍ ജീവനൊടുക്കിയത്. കൃഷി വിളകളുടെ വിലത്തകര്‍ച്ചയെക്കുറിച്ചും എല്‍.ഡി.എഫ് സര്‍ക്കാരിന് വ്യക്തമായ ധാരണയില്ലാത്തതും ഇടത് സ്ഥാനാര്‍ത്ഥിയെ പ്രതികൂലമായി ബാധിക്കും.
കര്‍ഷകാത്മഹത്യകള്‍ തുടര്‍ന്നിട്ടും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. മൊറട്ടോറിയം ഉത്തരവ് കൃത്യസമയത്ത് പുറപ്പെടുവിക്കാത്തത് തിരിച്ചടിയായിട്ടുണ്ട്. പ്രളയാനന്തര സഹായ വിതരണത്തിലെ അനങ്ങാപ്പാറ നയവും ഇത്തവണ സജീവ ചര്‍ച്ചയാണ്. ശബരിമല വിഷയം എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്ന്് യു.ഡി.എഫ് കണക്ക് കൂട്ടുന്നു. കഴിഞ്ഞ തവണ ഹൈറേഞ്ച് സംരക്ഷണ സമിതിയെന്ന പേരില്‍ വൈദികരെ ഉള്‍പ്പെടുത്തി തട്ടിക്കൂട്ടിയ സംഘത്തിന് ഇത്തവണ മുന്നറിയിപ്പ് നല്‍കിയത് ഇടുക്കി രൂപതാധ്യക്ഷന്റെ രഹസ്യ സര്‍ക്കുലറാണ്. വൈദികര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന ഇടുക്കി രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍ ഇടത് മുന്നണിക്ക് ചില്ലറ തലവേദനയല്ല സൃഷ്ടിച്ചിരിക്കുന്നത്. കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടില്‍ അഡ്വ. ജോയിസ് ജോര്‍ജ്ജ് എം.പി വ്യാജ പട്ടയം ഹാജരാക്കിയെന്ന കേസും യു.ഡി.എഫ് ആയുധമാക്കുന്നു.
സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും ജോയിസ്‌ജോര്‍ജ്ജിന്റെ പ്രവര്‍ത്തനമികവും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. ബി.ജെ.പി സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളും കേരളത്തോടുള്ള അവഗണനയും പ്രചാരണ വിഷയമാകുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇടുക്കി, ദേവികുളം, പീരുമേട്,ഉടുമ്പഞ്ചോല, നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മുവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം. ഏഴ് നിയോജക മണ്ഡലങ്ങളിലും 2014ല്‍ എല്‍.ഡി.എഫിനായിരുന്നു മുന്‍തൂക്കം. ജില്ലയിലെ 52 പഞ്ചായത്ത്കളില്‍ 27ല്‍ എല്‍.ഡി.എഫും 25ല്‍ യു.ഡി.എഫും ഭരണം നടത്തുന്നു. ആകെയുള്ള എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറ് എണ്ണവും യു.ഡി.എഫിനാണ്. 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 10ലും യു.ഡി.എഫും ജില്ലയിലെ രണ്ട് നഗരസഭകളിലും ഭരണം യു.ഡി.എഫിനാണ്. കഴിഞ്ഞ തവണ 11,58,735 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിച്ച് 11,76,099 ആയി.
ഇടുക്കി പാര്‍ലമെന്റ് മണ്ഡലം രൂപീകരിച്ച 77ല്‍ കോണ്‍ഗ്രസിലെ സി.എം സ്റ്റീഫന്‍, വിജയിച്ചപ്പോള്‍ മണ്ഡലത്തിന് ലഭിച്ചത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെയായിരുന്നു. 80ല്‍ സി.പി.എമ്മിലെ എം.എം ലോറന്‍സും, 84ല്‍ കോണ്‍ഗ്രസിലെ പി.ജെ കുര്യനും, പിന്നീട് കോണ്‍ഗ്രസിലെ പാലാ കെ.എം മാത്യൂ രണ്ട് തവണയും ഇവിടെ വിജയിച്ചു. കോണ്‍ഗ്രസിലെ പി.സി ചാക്കോയും ഇടുക്കിയില്‍ നിന്നും പാര്‍ലമെന്റിലെത്തിയിരുന്നു. കേരളാ കോണ്‍ഗ്രസിലെ കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എല്‍.ഡി.എഫില്‍ നിന്ന് രണ്ട് തവണ ഇടുക്കിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ പി.ടി തോമസും ഇടുക്കിയെ പ്രതിനിധീകരിച്ചിരുന്നു. അതേസമയം മൂന്ന് മുന്നണികള്‍ക്കും പ്രതിരോധം തീര്‍ത്ത് നോട്ട മുന്നേറുന്നുണ്ട്. കഴിഞ്ഞ തവണ 12,338 വോട്ടാണ് നോട്ടയ്ക്ക് കിട്ടിയത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പോലും ആറായിരം വോട്ടേ നോട്ടയ്ക്ക് കിട്ടിയിരുന്നുള്ളൂ.
https://www.facebook.com/Malayalivartha























