ഷോണിന് രാജ്യസഭ, ജോർജിന് സന്തോഷം; മകൻ ഷോൺ ജോർജിന് രാജ്യസഭാ അംഗത്വം വാഗ്ദാനം ചെയ്ത് പി.സി. ജോർജിനെ നേതാക്കൾ എൻ ഡി എ യിലെത്തിച്ചു; എൻ ഡി എ സർക്കാർ അധികാരത്തിലെത്തിയാലുടൻ സീറ്റ് നൽകാമെന്ന് വാഗ്ദാനം

മകൻ ഷോൺ ജോർജിന് രാജ്യസഭാ അംഗത്വം വാഗ്ദാനം ചെയ്ത് പി.സി. ജോർജിനെ നേതാക്കൾ എൻ ഡി എ യിലെത്തിച്ചു. എൻ ഡി എ സർക്കാർ അധികാരത്തിലെത്തിയാലുടൻ സീറ്റ് നൽകാമെന്നാണ് വാഗ്ദാനം. എന്നാൽ കേന്ദ്രത്തിൽ സർക്കാർ വന്നില്ലെങ്കിലും രാജ്യസഭാ സീറ്റ് വേണമെന്ന ജോർജിന്റ ആവശ്യം ബി ജെ പി അംഗീകരിച്ചു.
അതേ സമയം ജനപക്ഷം നേതാവ് പിസി ജോര്‍ജ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപി വേദിയിലെത്തിയതോടെ അദ്ദേഹത്തിന്റെ മണ്ഡലമായ പൂഞ്ഞാറിൽ ജോർജ് ഭക്തർ കയറൂരി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അടുത്ത തെരഞ്ഞടുപ്പിൽ താൻ എൻ ഡി എ സ്ഥാനാർത്ഥിയായി പൂഞ്ഞാർ നിന്നും മത്സരിച്ച് ജയിക്കുമെന്നാണ് ജോർജിന്റെ വെല്ലുവിളി.
ഒരു കാരണവശാലും ജോർജിനെ ഇനി നിയമസഭ കാണിക്കില്ലെന്ന വാശിയിലാണ് പി.സി. ജോർജിന്റെ അനുയായികൾ. ക്രൈസ്തവ ഭുരിപക്ഷ മേഖലയായ പൂഞ്ഞാറിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയെന്ന നിലയിൽ തെരഞ്ഞടുത്തയച്ച ജോർജിന്റെ ബിജെ പി പ്രവേശനം നാടിനും നാട്ടാരുമോടുള്ള വഞ്ചനയാണെന്ന് പ്രവർത്തകർ പറയുന്നു. എന്നാൽ യു ഡി എഫിലും എൽ ഡി എഫിലും ചേക്കേറാൻ ശ്രമിച്ച ജോർജ് അവിടൊന്നും ബർത്ത് കിട്ടാതായതോടെയാണ് ബിജെപിയിലെത്തിയത്.
കേരള കോൺഗ്രസ് വൈസ് ചെയർമാനായിരിക്കെ അദ്ദേഹം ബി ജെ പി യുമായി ഒരു ചങ്ങല കോർത്തിരുന്നു. അക്കാലത്ത് ബിജെപിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ജോർജ് പങ്കെടുത്ത് മോദിയുടെ ചിത്രം പതിപ്പിച്ച ടീ ഷർട്ടുകൾ വിതരണം ചെയ്തിരുന്നു. ഇതിനെതിരെ അന്ന് കെ എം മാണി രംഗത്ത് എത്തിയെങ്കിലും ജോർജ് കുലുങ്ങിയില്ല. കെ.എം. മാണിയെ എൻ ഡി എയിലെത്തിക്കാനും ജോർജ് ശ്രമിച്ചിരുന്നു. അതിന് മുമ്പ് മാണിയെ ഇടതുപാളയത്തിൽ എത്തിക്കാൻ ശ്രമിച്ചതും ജോർജ് തന്നെയാണ്.
കോഴിക്കോട് കടപ്പുറത്ത് ബിജെപി സംഘടിപ്പിച്ച വിജയ് സങ്കല്‍പ് റാലിയുടെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേരളത്തിലെ പ്രധാന എന്‍ഡിഎ-ബിജെപി നേതാക്കള്‍ക്കും ഒപ്പം പിസി ജോര്‍ജും മുന്‍നിരയിലുണ്ടായിരുന്നു.
പിസി ജോര്‍ജിന്‍റെ വാക്കുകള്‍…
ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടനെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരും. കേരളത്തിലെ എല്ലാം ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലും സീറ്റുകള്‍ പിടിച്ചടിക്കാന്‍ നമുക്ക് സാധിക്കണം. അതിനപ്പുറം 2021-ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരും അന്ന് ഈ പാര്‍ട്ടിയില്‍ നിന്നുള്ള ആളാവാണം കേരള മുഖ്യമന്ത്രി ആവേണ്ടത്.
വേദിയിലിരിക്കുന്ന ഈ നേതാക്കളല്ല സദസ്സിലിരിക്കുന്ന പ്രവര്‍ത്തകരാണ് ബിജെപിക്ക് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കേണ്ടത്.
നിയമസഭയില്‍ ഇത്രയും കാലം എന്‍ഡിഎയെ പിന്തുണയ്ക്കാന്‍ ഒ.രാജഗോപാല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ ഇനി കൂടെ ഞാനുണ്ടാവും. ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കുന്ന പരിപാടിയാണ് ഇത്രയും കാലം നടന്നു കൊണ്ടിരുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ലീഗും കൂടി ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇനി അതു നടപ്പില്ല. രാജേട്ടനൊപ്പം എന്‍ഡിഎയെ പ്രതിരോധിക്കാന്‍ ഞാനും കൈകോര്‍ക്കുകയാണ്. ഇനി ഗോളടിക്കാന്‍ വരുന്നവന്‍റെ ചങ്കിലെ മര്‍മ്മം നോക്കി തിരിച്ചടിക്കും. 44 സീറ്റുണ്ട് പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസിന്. ദയവ് ചെയ്ത് അയാള്‍ക്കൊരു പ്രതിപക്ഷനേതാവ് സ്ഥാനം കൊടുക്കണം. പ്രതിപക്ഷത്തിരുന്ന് അവര് കാര്യങ്ങള്‍ പഠിക്കട്ടെ. അതേസമയം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബുദ്ധി വളരാന്‍ വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
ശബരിമലയിലേത് ആചാര സംരക്ഷണത്തിന്‍റെ പ്രശ്നമാണ്. ഇവിടെ പ്രധാന വിഷയം അതാണ്. പക്ഷേ അതേക്കുറിച്ച് ഇവിടെ മിണ്ടാന്‍ പാടില്ല. പന്തളം കൊട്ടാരത്തില്‍ ജനിച്ച അയ്യപ്പന്‍ യഥാര്‍ത്ഥ്യമാണ്. അതാര്‍ക്കും നിഷേധിക്കാനാവില്ല. ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാന്‍ പതിനാറ് പിണറായി വിജയന്‍ വിചാരിച്ചാലും നടക്കില്ല. ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ വോട്ടിന് പകരം ആട്ടാവും രാഹുലിന് വയനാട് കിട്ടുക. ബിജെപിയുടെ പ്രകടന പത്രികയില്‍ ആചാരസംരക്ഷണം ഒരു ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. നാണ്യവിളയായ റബ്ബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിച്ചത് മോദി സര്‍ക്കാരാണ്. അങ്ങനെയുള്ള സര്‍ക്കാരിനെ മധ്യകേരളത്തിലെ കര്‍ഷകര്‍ എതിര്‍ത്താല്‍ അത് നന്ദിക്കേടാവും, ജോർജ് പറഞ്ഞു.
മുസ്ലീം വിഭാഗത്തിലുള്ളവരുടെ വോട്ടുകൾ യഥേഷ്ടം വാങ്ങിയാണ് ജോർജ് നിയമസഭയിലെത്തിയത്. എന്നാൽ കൃത്യ സമയത്ത് അവരെയും ജോർജ് വഞ്ചിച്ചു. ഇന്നും ക്രൈസ്തവ, ഇസ്ലാം ന്യൂനപക്ഷങ്ങൾക്ക് ബിജെപിയെ ഭയമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പി സി ജോർജ് ബി ജെ പി യിലെത്തിയത്. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾ ബി ജെ പി ഭരണത്തിൽ ആശങ്കാകുലരാണ്. പി.സി.ജോർജിനെ ജയിപ്പിച്ചപ്പോൾ ഇങ്ങനെയൊരു അബദ്ധം സംഭവിക്കുമെന്ന് തങ്ങൾ കരുതിയില്ലെന്ന് നാട്ടുകാർ പറയുന്നു. തങ്ങളുടെ സംരക്ഷകൻ ആകേണ്ടയാൾ ആരാച്ചാരായി രിക്കുന്നു. എന്നാൽ ഒരിടത്തുമില്ലാതെ നിൽക്കുന്ന ജോർജിനെ സംബന്ധിച്ചടത്തോളം ഇത് തീർത്തും വിവേകപൂർവമായ തീരുമാനമാണ്. കാരണം ഭാവിയിൽ മറ്റൊരു മുന്നണിയിൽ ചേക്കേറാൻ ജോർജിന് കഴിയില്ല. മകനെ ഒരു വഴിക്കാക്കാനും കഴിയില്ല.
കേന്ദ്രത്തിൽ ബിജെപിയുടെ തുടർ ഭരണം വന്നാൽ കാര്യങ്ങൾ ജോർജിന്റെ കരയിലടുക്കും. ഇല്ലെങ്കിലും സാരമില്ലെന്നാണ് ജോർജിന്റെ മട്ട്. അതേ സമയം തുഷാർ വെള്ളാപ്പള്ളിക്കും ബി ജെ പി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















