എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ സ്വീകരണങ്ങളിലും അയ്യന്‍റെ പേര് പറയും; അയ്യന്‍റെ പേര് പറഞ്ഞാൽ നടപടി എടുക്കുമെങ്കിൽ, തനിക്കെതിരെ നടപടി എടുക്കട്ടെ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രംഗത്ത്. ടിക്കാറാം മീണ പിണറായിയുടെ ഓഫീസിന്‍റെയും എകെജി സെന്‍ററിന്‍റെയും ജോലിയാണ് എടുക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ സ്വീകരണങ്ങളിലും അയ്യന്‍റെ പേര് പറയും. അയ്യന്‍റെ പേര് പറഞ്ഞാൽ നടപടി എടുക്കുമെങ്കിൽ, തനിക്കെതിരെ നടപടി എടുക്കട്ടെ എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ അയ്യന്‍റെ പേര് പറഞ്ഞ് വോട്ട് ചോദിക്കില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. മീണയ്‌ക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. സ്വന്തം ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകള്‍ പതിച്ചതിനാണ് പരാതി. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. സി വിജില്‍ ആപ്പ് വഴിയാണ് പരാതി നല്‍കിയത്.
അതേസമയം എൻഡിഎയുടെ കോഴിക്കോട് നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി ശബരിമലയെപ്പറ്റി പരാമർശിക്കാതിരുന്നതിനെ പ്രശംസിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ രംഗത്ത് എത്തി. തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ ഈ ശൈലി എല്ലാവരും മാതൃകയാക്കണമെന്നും പറഞ്ഞു.
പെരുമാറ്റചട്ട ലംഘനത്തിനെതിരെ നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനാർഥികൾക്കും നേതാക്കൾക്കും മുന്നറിയിപ്പായാണ് മീണ ഇക്കാര്യം പറഞ്ഞത്. പെരുമാറ്റചട്ടത്തിന് ചില ലക്ഷ്മണ രേഖയുണ്ടെന്നും അത് എല്ലാവരും പാലിക്കണമെന്നും പറഞ്ഞ മീണ ലക്ഷ്മണ രേഖ കടന്നാൽ നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകി. കാസർകോട്, തൃശ്ശൂർ, കൊല്ലം കലക്ടർമാർക്ക് ലഭിച്ച പെരുമാറ്റ ചട്ടലംഘന പരാതികളിൽ അവർക്ക് യുക്തമായ നടപടി സ്വീകരിക്കാമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കർഷകരുടെ ലോണുകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ഇനി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കില്ലെന്നും ടിക്കറാം മീണ അറിയിച്ചു.
തെരഞ്ഞെടുപ്പിൽ വർഗീയപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന‌് ടീക്കാറാം മീണ വ്യക്തമാക്കിയിരുന്നു. ജാതി, മതം, ദൈവം തുടങ്ങിയവയെ ഉപയോഗിച്ചുള്ള പ്രചാരണം മാതൃകാ പെരുമാറ്റച്ചട്ടലംഘനമാണ‌്. മതവികാരം ഉയർത്തിയുള്ള പ്രചാരണം അനുവദിക്കില്ല. ഇത്തരത്തിലുള്ള ലഘുലേഖകൾ വിതരണം ചെയ്യുന്നതും ചട്ടലംഘനമാണ‌് എന്നും പെരുമാറ്റച്ചട്ടം പാലിക്കാൻ സ്ഥാനാർഥികളും രാഷ‌്ട്രീയ പാർടികളും മുന്നണികളും ബാധ്യസ്ഥരാണ‌് എന്നും മീണ വ്യക്തമാക്കി.
ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കേണ്ടിവരും. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പോളിങ‌് ഉയർത്താൻ വിപുലമായ പ്രചാരണം കമീഷൻ നടത്തും. യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ബോധവൽക്കരണ പരിപാടികൾ നടത്തിക്കഴിഞ്ഞു. വോട്ടിങ‌് മെഷീനടക്കമുള്ള പോളിങ‌് സാമഗ്രികൾ ജില്ലാ കേന്ദ്രങ്ങളിലെത്തിച്ചുകൊണ്ടിരിക്കുകയാണ‌്. തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















