ബാബറി മസ്ജിദ് തകര്‍ത്തത് നല്ലത് : സാധ്വി പ്രജ്ഞാ സിംഗിന് തെരെഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്
ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സാധ്വി പ്രജ്ഞാ സിംഗ് താക്കൂറിന് രണ്ടാമതും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.
ഒരു സ്വകാര്യ ടി.വി ചാനലിന‌് നല്‍കിയ അഭിമുഖത്തിലാണ് ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ യാതൊരു ഖേദവുമില്ലെന്ന് അവര്‍ പറഞ്ഞത്. മസ്ജിദ് തകര്‍ത്തവരുടെ കൂടെയാണ് ഞാന്‍. ഈ തീരുമാനത്തില്‍ അഭിമാനിക്കുന്നു. അവിടെ ഒരു രാമക്ഷേത്രം നിര്‍മിക്കുമെന്ന് നമ്മള്‍ ഉറപ്പാക്കണം"- സാധ്വി പറഞ്ഞു.
പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി നോട്ടീസ് ലഭിച്ചശേഷവും സാധ്വി പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് മുതല്‍ വിവാദമുണ്ടാക്കുന്ന പ്രസ്താവനകളാണ് സാധ്വി നടത്തുന്നത്. മുംബയ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെയെ അപമാനിച്ചുള്ള സാധ്വിയുടെ പ്രസ്താവന വിവാദമായിരുന്നു. ആറ് പേര്‍ കൊല്ലപ്പെട്ട 2006 ലെ മാലേഗാവ് സ്‌ഫോടനക്കേസില്‍ യു.എ.പി.എ നിയമപ്രകാരം പ്രതിയാണ് സാധ്വി. അതിനിടെ ജാമ്യത്തിലുള്ള സാധ്വിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് സ്‌ഫോടനത്തില്‍ മരിച്ച ഒരാളുടെ പിതാവ് കോടതിയെ സമീപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha