കല്ലട ബസിന്‍റെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവർത്തകർ പൂട്ടിച്ചു ; ജീവനക്കാരെ ബലം പ്രയോഗിച്ച് ഇറക്കി വിട്ടു

തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ കല്ലട ബസിൽ വച്ച് ജീവനക്കാർ യാത്രക്കാരെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വൻ പ്രതിഷേധം നടക്കുകയാണ് . ബസിന്റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് ഇടതുമുന്നണി പ്രവർത്തകർ അടപ്പിച്ചു.
അവിടെ ഉണ്ടായിരുന്ന ജീവനക്കാരെ പ്രവർത്തകർ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. തുടർന്ന് സർവീസ് നടത്താൻ അനുവദിക്കില്ലെന്നും ഇടതുമുന്നണി പ്രവർത്തകർ പറഞ്ഞു. സുരേഷ് കല്ലടയുടെ ബുക്കിംഗ് ഓഫീസുകളിൽ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഇതിനിടെ കല്ലട ബസ് സർവീസിനെതിരെ കൂടുതൽ പരാതികളുമായി ആളുകൾ രംഗത്തെത്തി. മായാ മാധാവൻ എന്ന സർവകലാശാലാ അധ്യാപിക കല്ലട ബസ് സർവീസിൽ നിന്ന് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് പരാതിയുമായി രംഗത്തെത്തി. രാത്രി മുഴുവൻ മകളോടൊപ്പം നടുറോഡിൽ നിർത്തി, ബുക്കിംഗ് ഓഫീസിൽ നിന്ന് ഇറക്കിവിട്ടു, മോശമായി പെരുമാറി എന്നിങ്ങനെയാണ് മായാ മാധവന്‍റെ പരാതി.
സുരേഷ് കല്ലട ബസ് കമ്പനിയുടെ മാനേജരടക്കം മൂന്ന് പേരെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിക്രമം നടന്ന ബസിന്‍റെ പെർമിറ്റ് ഗതാഗതവകുപ്പ് റദ്ദാക്കി. ആക്രമണം നടന്ന പിടിച്ചെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കമ്പനി ഉടമയെ വിളിച്ചുവരുത്താൻ ഡിജിപി നിർദ്ദേശം നൽകി. സംഭവത്തിൽ ഉടൻ ശക്തമായ ഉണ്ടാകുമെന്നും ഡിജിപി പറഞ്ഞു. തമ്പാനൂർ ഓഫീസിലെ ജീവനക്കാരെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.
കല്ലട അടക്കമുള്ള അന്തർ സംസ്ഥാന ബസുകൾ നിയമാനുസൃതമായാണോ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കല്ലട അടക്കമുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവീസുകളുടെ ബുക്കിംഗ് ഓഫീസുകളിൽ ഉച്ചയ്ക്ക് ശേഷം ഗതാഗത വകുപ്പും പൊലീസും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























