നടുറോഡിൽ ട്രാൻസ് യുവതികളെ മുടിയില്‍ പിടിച്ച് നിലത്തടിച്ച് യുവാവിന്റെ ക്രൂരത; ഇരുവരും രക്ഷപെട്ട് മറ്റൊരു വീട്ടിലേയ്ക്ക് ഓടിക്കയറിയതോടെ പിന്നാലെയെത്തി വഴിയില്‍ക്കിടന്ന പലകക്കഷണമെടുത്ത് വീണ്ടും ക്രൂര മർദ്ദനം, വീട്ടിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയ ശേഷം അടുത്തിടെ സര്‍ജറി കഴിഞ്ഞ ശ്രിയയുടെ ഗുഹ്യഭാഗത്തും മർദ്ദിച്ചു:- കാക്കനാട് യുവാവില്‍ നിന്നും യുവതികൾ നേരിട്ടത് കൊടിയ മർദ്ദന മുറകൾ

ട്രാന്‍സ് യുവതികള്‍ക്കു നേരെ എറണാകുളം കാക്കനാട് ടൗണില്‍ വെച്ച് യുവാവിന്റെ ക്രൂരമായ ആക്രമണം. അഹാന, ശ്രിയ എന്നീ ട്രാന്‍സ് യുവതികള്‍ക്കു നേരെയാണ് ആദ്യം റോഡില്‍ വെച്ചും പിന്നീട് വീടുകയറിയും യുവാവ് ആക്രമണം നടത്തിയത്. അവരെ വീട്ടിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കി. അക്രമി മദ്യപിച്ചിരുന്നതായും മറ്റു ചിലരോടൊപ്പം ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതായും ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം കാക്കനാട്ട് വെച്ച് ഇരുവരും കടയില്‍ സാധനം വാങ്ങാനായി പോയപ്പോഴാണ് സംഭവമുണ്ടായത്. ഇവര്‍ക്കുനേരെ ഇതരസംസ്ഥാനക്കാരായ രണ്ടുപേര്‍ മോശമായി സംസാരിക്കുകയും അഹാനയും ശ്രിയയും അവരോട് ചൂടാകുകയും ചെയ്തു. ആ സമയം ബുള്ളറ്റില്‍പ്പോയ ഒരു യുവാവ് വണ്ടിനിര്‍ത്തി അഹാനയോടും ശ്രിയയോടും മോശമായി സംസാരിച്ചു. ഇതരസംസ്ഥാനക്കാരോട് ചൂടായത് തന്നോടാണെന്നു തെറ്റിദ്ധരിച്ചാണ് അയാള്‍ ആദ്യം അഹാനയോടും ശ്രിയയോടും കയര്‍ത്തത്. എന്നാല്‍ അയാളോടല്ല ചൂടായതെന്ന് ഇരുവരും പറഞ്ഞെങ്കിലും അതു ചെവിക്കൊണ്ടില്ല.
എന്നാല്‍ തുടര്‍ന്ന് അഹാനയുടെ മുടിയില്‍ പിടിച്ച് അയാള്‍ നിലത്തടിക്കുകയായിരുന്നു. അയാളില്‍ നിന്ന് രക്ഷപ്പെട്ട് അവര്‍ സമീപത്തുള്ള തങ്ങളുടെ വീട്ടിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും അയാള്‍ പിറകേ ചെന്നു. അതിനിടെ വഴിയില്‍ക്കിടന്ന പലകക്കഷണമെടുത്ത് അവരെ അയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അടുത്തിടെ സര്‍ജറി കഴിഞ്ഞ ശ്രിയയുടെ ഗുഹ്യഭാഗത്തു വരെ മര്‍ദനമേറ്റു. തങ്ങളെ വീട്ടിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും അഹാനയും ശ്രിയയും വെളിപ്പെടുത്തുന്നു.
തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് ഇരുവരും വിവരം പറയുകയും തൃക്കാക്കര കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. എന്നാല്‍ അക്രമി സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിലെത്തി മോശമായി സംസാരിച്ചെന്നും നിങ്ങള്‍ക്ക് പണി തരുമെന്നു ഭീഷണിപ്പെടുത്തിയതായും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ചിഞ്ചു അശ്വതി ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























