ബി ജെ പി സ്ഥാനാര്‍ഥിയ്ക്കും യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കും ഫെയ്സ്ബുക് പ്രമോഷൻ നൽകുന്നത് ഒരാൾ തന്നെ; പിന്നിൽ ഷിബു ബേബി ജോണോ ?; എം എ ബേബിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി എൻ കെ പ്രേമചന്ദ്രൻ

ബി ജെ പി സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും തന്റെയും ഫെയ്സ്ബുക് പ്രമോഷന്‍ ഒരേ വ്യക്തി തന്നെ ചെയ്യുന്ന സംഭവത്തിന് പിന്നില്‍ ഷിബു ബേബി ജോണ്‍ ആണെന്ന് കൊല്ലം പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രന്‍. ഫെയ്സ്ബുക്ക് പ്രമോഷനുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണിനാണ് അതിന്റെ ചുമതല ഉള്ളതെന്നും അദ്ദേഹത്തിന്റെ സുഹൃത്തുവഴി ഏറണാകുളത്തെ പരസ്യ ഏജന്‍സിയ്ക്ക് പ്രമോഷന്‍ ചുമതല നല്‍കിയതിനെയാണ് എം എ ബേബി സങ്കി വല്‍ക്കരണം നടത്തിയതെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി . എന്‍ കെ പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധത്തിന്റെ തെളിവുകള്‍ എന്ന തരത്തില്‍ സിപി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ് പ്രേമചന്ദ്രനെതിരെ തെളിവുകള്‍ പുറത്തുവിട്ടത്.
എറണാകുളം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനും സമൂഹ മാധ്യമമായ ഫെയ്സ്ബുക്കിലൂടെ പണം നല്‍കി പ്രചാരണം നടത്തുന്നത് ഒരേ ആള്‍ തന്നെയാണെന്നതിന്റെ തെളിവുകള്‍ എം എ ബേബി പുറത്തുവിട്ടിരുന്നു.
കണ്ണന്താനത്തിന്റെയും പ്രേമചന്ദ്രന്റെയും ഫെയ്സ് ബുക്ക് പേജുകള്‍ക്ക് പ്രമോഷന്‍ നല്‍കുന്നത് ലക്ഷ്മി ആര്‍ ഷെണോയ് എന്ന സ്ത്രീ ആണെന്നും ഇരുവരുടെയും ഫെയ്സ്ബുക്ക് പേജുകളുടെ ഏകോപനവും പണം മുടക്കുന്നതും ഈ സ്ത്രീ തന്നെയാണെന്ന് വ്യക്തമായതായും ഫെയ്സ് ബുക്ക് സ്ക്രീന്‍ ഷോട്ട് തെളിവായി നല്‍കിക്കൊണ്ടാണ് എം എ ബേബി രംഗത്തുവന്നത് .
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പരസ്യ ഏജന്‍സിയുടെ ഉടമയാണ് ഈ സ്ത്രീയെന്ന് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ട മലയാളി വാര്‍ത്ത നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കണ്ണന്താനത്തിനും പ്രേമചന്ദ്രനുമായി പണം മുടക്കുന്നത് ഒറ്റ ബാങ്ക് അക്കൌണ്ടില്‍ നിന്നാണെന്നാണ് രേഖകള്‍ സഹിതം വെളിപ്പെടുത്തിയതോടെയാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഷിബു ബേബി ജോണിനാണ് എന്ന പ്രസ്താവനയുമായി പ്രേമചന്ദ്രന്‍ രംഗത്തെത്തിയത്.
എന്‍.കെ. പ്രേമചന്ദ്രനെ സഹായിക്കാനാണ് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ കൊല്ലത്ത് ബി ജെ പി മത്സരിപ്പിച്ചതെന്നും ബി ജെ പി വോട്ടുകള്‍ പ്രേമചന്ദ്രന്‍ നല്‍കാന്‍ രഹസ്യ ധാരണയുണ്ടെന്നും എല്‍ ഡി എഫ് നേതാക്കള്‍ പലതവണ ആരോപിച്ചിരുന്നു. എന്നാല്‍ അതിനൊന്നും വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല . എന്നാല്‍ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പുറത്തുവന്ന തെളിവുകള്‍ എന്‍ കെ പ്രേമചന്ദ്രനും യു ഡി എഫ് കേന്ദ്രങ്ങളും പ്രതികൂലമാകുമെന്നാണ് വിലയിരുത്തലിനെത്തുടര്‍ന്നാണ് സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന വാദവുമായി പ്രേമചന്ദ്രന്‍ തന്റെ ഫെയ്സ്ബുക് ലൈവില്‍ എത്തിയത്.
https://www.facebook.com/Malayalivartha
























