കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആര്‍ എസ് പിയുടെ ഷാഡോ ടീം; പ്രവർത്തകരെ അവിശ്വസിച്ച എൻ കെ പ്രേമചന്ദ്രൻ രാഷ്ട്രീയ സദാചാരം ലംഘിച്ചിരിക്കുകയാണെന്ന‌് എൽഡിഎഫ്; അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് പ്രേമചന്ദ്രന്റെ വാക്കുകളെന്ന് ബൂത്ത് തല പ്രവർത്തകർ

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആര്‍ എസ് പി ഷാഡോ ടീമിനെ ഇറക്കിയിട്ടുണ്ട് എന്ന പ്രസ്താവനയിലൂടെ യുഡിഎഫ‌് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ രാഷ്ട്രീയ സദാചാരം ലംഘിച്ചിരിക്കുകയാണെന്ന‌് എൽഡിഎഫ് കൊല്ലം പാർലമെന്റ് മണ്ഡലം സെക്രട്ടറി കെ വരദരാജൻ പ്രസ‌്താവനയിൽ പറഞ്ഞു.
കോൺഗ്രസിന്റെ പ്രവർത്തനം രഹസ്യമായി നിരീക്ഷിക്കാൻ ആർഎസ‌്പിക്ക് ഷാഡോ കമ്മിറ്റി ഉണ്ടെന്ന പ്രേമചന്ദ്രന്റെ വെളിപ്പെടുത്തൽ ആ മുന്നണിയിൽ ഞെട്ടൽ ഉണ്ടാക്കേണ്ടതാണ്. ഉമ്മൻചാണ്ടി ഭരണത്തിന്റെ അവസാന കാലത്ത് രാത്രി ഇരുട്ടിവെളുക്കും മുമ്പാണ് പ്രേമചന്ദ്രൻ എൽഡിഎഫ് വിട്ട് കോൺഗ്രസ‌് പാളയത്തിൽ എത്തിയത്. 2014 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പ് കാലത്തുനടത്തിയ ആ വഞ്ചനയ്ക്കാണ് കൊല്ലം സീറ്റ് കോൺഗ്രസ‌് നൽകിയത്. രാഷ്ട്രീയ ചതിക്ക് വിലയായി പാർലമെന്റ് സീറ്റ് നൽകുക മാത്രമല്ല, ജയിപ്പിക്കാൻ പണിയെടുക്കുകയും ചെയ്ത കോൺഗ്രസിന്റെ നേതാക്കളെയും പ്രവർത്തകരെയും വിശ്വസിക്കാൻ കൊള്ളില്ലെന്നാണ് പ്രേമചന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്. വെളിപ്പെടുത്തലിൽ ആത്മാഭിമാനം ഉണ്ടെങ്കിൽ കോൺഗ്രസ‌് പ്രതിഷേധിക്കണമെന്നും വരദരാജന്‍ പ്രസ‌്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവില്‍ ആണ് പ്രേമചന്ദ്രന്‍ വിവാദ പ്രസ്താവന നടത്തിയത്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആര്‍ എസ് പിയുടെ ഷാഡോ ടീം പ്രവര്‍ത്തിക്കുന്നതായാണ് പ്രേമചന്ദ്രന്‍ വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ താന്‍ ആര്‍ എസ് പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയെയാണ് ഷാഡോ കമ്മിറ്റി എന്ന് വിശേഷിപ്പിച്ചത് എന്ന ന്യായവുമായി പ്രേമചന്ദ്രന്‍ രംഗത്തെത്തി. അതേസമയം പ്രേമചന്ദ്രന്റെ പ്രസ്താവന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുകയാണ്. തങ്ങളോട് അവിശ്വാസത്തോടെ പെരുമാറുന്നത് ആദ്യമല്ലെന്നും പ്രവര്‍ത്തകരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് പ്രേമചന്ദ്രന്റെ വാക്കുകളെന്നും ബൂത്ത് തല പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു .
https://www.facebook.com/Malayalivartha
























