കള്ളക്കേസുകൊണ്ടൊന്നും ഒരു പൊതുപ്രവര്‍ത്തകനെ തകര്‍ക്കാമെന്ന് സി പി എം കരുതേണ്ട ; തന്റെ വിധി ജനത്തിനും നീതിപീഠത്തിനും വിട്ടുകൊടുക്കുകയാണ് ; ആഞ്ഞടിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിന്റെ കുറി ആരംഭിച്ചപ്പോൾ, ആദ്യത്തെ ഒരു മണിക്കൂർ പിന്നിടുമ്പോൾ തന്റെ വിധി ജനങ്ങള്‍ക്കും നീതിപീഠത്തിനും വിട്ടുകൊടുക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ . കോഴിക്കോട്ടെ ജനങ്ങള്‍ക്കും നീതിപീഠത്തിനും എന്റെ വിധി വിട്ടുകൊടുക്കുകയാണ് .
എല്ലാ ഘടകങ്ങളും പ്രതികൂലമാണെന്ന തിരിച്ചറിവില്‍ നിന്നും വിഭ്രാന്തിയില്‍ നിന്നുമാണ് തരംതാണ രാഷ്ട്രീയ കളിക്ക് സി.പി.എം കൂട്ടുനില്‍ക്കുന്നത്. പരാജയം ഉറപ്പായപ്പോള്‍ തിരഞ്ഞെടുപ്പിന് തലേ ദിവസം കള്ളക്കേസ് എടുത്ത് തളര്‍ത്താമെന്ന സി.പി.എം വ്യാമോഹത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും എം.കെ രാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
10 വര്‍ഷമായി ജനങ്ങള്‍ക്കിടയിലുള്ള തന്നെ അവര്‍ക്ക് നല്ലതുപോലെ അറിയാം. കേസ് നിലനില്‍ക്കില്ലെന്ന് അറിഞ്ഞിട്ടും ഇത്തരമൊരു കേസെടുക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തെ അവര്‍ എത്രത്തോളം ഭയപ്പാടോടെ കാണുന്നുവെന്നതിന്റെ തെളിവാണ്. കള്ളക്കേസുകൊണ്ടൊന്നും ഒരു പൊതുപ്രവര്‍ത്തകനെ തകര്‍ക്കാമെന്ന് സി പി എം കരുതേണ്ടെന്നും എം കെ രാഘവന്‍ ഓര്‍മിപ്പിച്ചു.
ഒളി ക്യാമറാ വിവാദവുമായി ബന്ധപ്പെട്ട് എം കെ രാഘവനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഴിമതി നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകര്‍ രാഘവനു പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ടി വി 9 ചാനലായിരുന്നു ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ദൃശ്യങ്ങള്‍ പുറത്തെത്തിയതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവനും പോലീസില്‍ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha






















