മുതലാളിയുടെ അടപ്പിളകി... കല്ലടയിലെ അതിക്രമത്തിനെതിരെ പൊതുജനത്തിനൊപ്പം സര്‍ക്കാരും ഉണര്‍ന്നതോടെ അറസ്റ്റിലായത് 5 പേര്‍ കൂടി അറസ്റ്റില്‍; വധശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി
ബെംഗളൂരുവിലേക്കുള്ള സുരേഷ് കല്ലട ബസിലെ യാത്രക്കാരായ 3 യുവാക്കളെ ഞായറാഴ്ച പുലര്‍ച്ചെ ക്രൂരമായി ആക്രമിച്ച കേസില്‍ 5 ബസ് ജീവനക്കാര്‍ കൂടി അറസ്റ്റിലായി. ഇതോടെ സംഭവത്തില്‍ 7 പേര്‍ അറസ്റ്റിലായി. വധശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.
സുരേഷ് കല്ലട ബസില്‍ യുവാക്കള്‍ക്ക് അതിക്രൂര മര്‍ദനമേറ്റെന്നാണ് റിപ്പോര്‍ട്ട്. കരിങ്കല്ലു കൊണ്ടു തലയ്ക്കടിച്ചും ബീയര്‍ കുപ്പിയെറിഞ്ഞും വസ്ത്രങ്ങള്‍ വലിച്ചുകീറിയും അക്ഷരാര്‍ഥത്തില്‍ നടന്നതു നരനായാട്ട്. പൊലീസിന്റെ നിസ്സംഗതയും ഗുണ്ടകള്‍ക്ക് തുണയായെന്ന് ആക്ഷേപമുണ്ട്. ക്രൂരമര്‍ദനമേറ്റ് അവശനിലയില്‍ തമിഴ്‌നാട് ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അഷ്‌കര്‍, സച്ചിന്‍ എന്നീ ബിടെക് വിദ്യാര്‍ഥികള്‍. സംഭവത്തെപ്പറ്റി അഷ്‌കര്‍ വിവരിക്കുന്നതിങ്ങനെയാണ്.
കൊച്ചി മരടിലെ വഴിയരികില്‍ പൊലീസ് പിടിച്ചിട്ട കല്ലട ബസ്.
ഹരിപ്പാടിനടുത്തു വച്ച്, വാക്തര്‍ക്കത്തിനു ശേഷം പുതിയ ബസില്‍ യാത്ര തുടര്‍ന്ന ഞങ്ങള്‍ നല്ല ഉറക്കത്തിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ, ബഹളം കേട്ടാണു കണ്ണു തുറന്നത്. ബസ് വൈറ്റിലയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു അപ്പോള്‍. മുന്‍ സീറ്റിലുണ്ടായിരുന്ന അജയ്‌ഘോഷിനെ മര്‍ദിച്ച ശേഷം, വലിച്ചു പുറത്തിടുന്നതാണു കണ്ടത്. പിന്നീടു ഞങ്ങളുടെ നേരെയാണു വന്നത്. 10-12 പേര്‍ ബസിലേക്കു ചാടിക്കയറി ഞങ്ങളെ തല്ലാന്‍ തുടങ്ങി. അവരെല്ലാം മദ്യപിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളെയും വലിച്ചു ബസിനു പുറത്താക്കി.
അജയ്‌ഘോഷ് ബോധമില്ലാതെ താഴെവീണു കിടക്കുന്നുണ്ടായിരുന്നു. ബസ് വിട്ടുപോയി. പുറത്ത് ഇറങ്ങിയയുടന്‍ വീണ്ടും ഞങ്ങളെ അവര്‍ ആക്രമിച്ചു. ഞങ്ങള്‍ 2 വഴിക്ക് ഓടി. അവര്‍ പിന്നാലെ വന്നു തല്ലി. ഞാന്‍ ആദ്യം കണ്ട എടിഎമ്മിനകത്തു കയറി പൊലീസിന്റെ ഹെല്‍പ് ലൈനിലേക്കു വിളിച്ചു. അവിടെത്തന്നെ കാത്തിരിക്കാനായിരുന്നു പൊലീസിന്റെ നിര്‍ദേശം. ഇതിനു ശേഷം സച്ചിനെ വിളിച്ചു നോക്കി.
അക്രമികളുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടോടിയ അവന്‍ ഒരു കുഴിയില്‍ വീണു കിടക്കുകയായിരുന്നു. ഗൂഗിള്‍ ലൊക്കേഷന്‍ പരസ്പരം കൈമാറി. അവനോട് എടിഎമ്മിന് അടുത്തേക്കു വരാന്‍ പറഞ്ഞു. അപ്പോഴേക്കും മരട് സ്‌റ്റേഷനില്‍ നിന്നു പൊലീസ് ജീപ്പെത്തി. ഞങ്ങളെ രക്ഷിക്കാന്‍ അപേക്ഷിച്ചു. എല്ലാം കേട്ട ശേഷം, മറ്റൊരു അത്യാവശ്യ കോള്‍ വന്നിട്ടുണ്ടെന്നും പോയി വരാമെന്നും അതിനകം കൂട്ടുകാരനെ കണ്ടെത്താനും പറഞ്ഞ് പൊലീസ് പോയി. പൊലീസ് ജീപ്പ് പോയ ഉടന്‍, ബൈക്കുകളില്‍ അക്രമികള്‍ വീണ്ടുമെത്തി. എന്നെ ബലം പ്രയോഗിച്ച് ബൈക്കിന്റെ മധ്യത്തിലിരുത്തി. 'നിന്റെ അന്ത്യമായി. നിന്നെ ബസ് കയറ്റിക്കൊല്ലും.' എന്നൊക്കെയായിരുന്നു ഭീഷണി. തെറിയഭിഷേകം വേറെ.
വൈറ്റിലയിലെ 'സുരേഷ് കല്ലട' ഓഫിസ് പരിസരത്തേക്കാണ് എന്നെ കൊണ്ടുപോയത്. ഓഫിസിനകത്തു കയറ്റി മര്‍ദിക്കാന്‍ നോക്കുന്നതിനിടെ, പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ, സച്ചിനെ ഗുണ്ടകള്‍ കണ്ടെത്തിയിരുന്നു. വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ, അവന്‍ രക്ഷപ്പെട്ടോടി. പിറകെയോടിയ ഗുണ്ടകള്‍, അവന്റെ മുടിപിടിച്ചു വലിച്ചു. കരിങ്കല്ലു കൊണ്ട് അവന്റെ നെറ്റിയിലിടിച്ചു. ജാക്കറ്റും ഷര്‍ട്ടും വലിച്ചു കീറി. നടുവിനു ചവിട്ടി. രക്ഷപ്പെട്ടോടുന്നതിനിടെ ബീയര്‍ കുപ്പി കൊണ്ട് എറിഞ്ഞു. മരണവെപ്രാളത്തില്‍ അവന്‍ ഓടി ഒരു കടയുടെ മുന്നില്‍ ചെന്നു വീഴുകയായിരുന്നു.
സുരേഷ് കല്ലട ബസിന്റെ ഉടമയെ വിളിച്ചു വരുത്താന്‍ ദക്ഷിണ മേഖലാ എഡിജിപി: മനോജ് ഏബ്രഹാമിനു ഡിജിപി: ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തെ മാനേജര്‍ മനുവിനെ പൊലീസ് ആസ്ഥാനത്തു വരുത്തി ചോദ്യം ചെയ്തു. അക്രമത്തിന്റെ വിഡിയോ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച ജേക്കബ് ഫിലിപ്പിനെ ഫോണില്‍ വിളിച്ച് ഡിജിപി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ശനിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട യാത്രക്കാരായ അജയഘോഷ്, സച്ചിന്‍, അഷ്‌കര്‍ എന്നിവര്‍ക്കാണു ക്രൂരമര്‍ദനമേറ്റത്. അജയഘോഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവര്‍ തമിഴ്‌നാട് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഹരിപ്പാട് വച്ച് കേടായ ബസിനു പകരം ബസ് ഏര്‍പ്പാടാക്കാത്തതു യുവാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇതിനു പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha