കല്ലടയിലെ ജീവനക്കാര്‍ കൊടും ക്രിമിനലുകള്‍ ; കേസിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു; ബസ് കസ്റ്റഡിയിലെടുത്ത് പെര്‍മിറ്റ് റദ്ദ് ചെയ്തതിന് പിന്നാലെ സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ എല്ലാ ആർടിഒ ഓഫീസുകൾക്കും ഗതാഗത കമ്മീഷണറുടെ നിർദ്ദേശം
വൈറ്റിലയിൽ 3 യുവാക്കളെ ‘സുരേഷ് കല്ലട’ ബസ് ജീവനക്കാർ മർദിച്ച കേസിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ഗിരിലാൽ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഒരു അറസ്റ്റ് കൂടി ഉടനുണ്ടാകുമെന്നു പൊലീസ് അറിയിച്ചു. ബെംഗളൂരുവിലേക്കുള്ള ‘സുരേഷ് കല്ലട’ ബസിലെ യാത്രക്കാരായ 3 യുവാക്കളെ ഞായറാഴ്ച പുലർച്ചെ ക്രൂരമായി ആക്രമിച്ച കേസിൽ 4 ബസ് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ചിറയിൻകീഴ് മടവൂർ ജയേഷ് ഭവനത്തിൽ ജയേഷ് (25), രണ്ടാം പ്രതി കൊടകര ആനന്ദപുരം ആലത്തൂർ മണപ്പിള്ളിൽ ജിതിൻ (25), ആലപ്പുഴ സ്വദേശി രാജേഷ് (26), പുതുച്ചേരി കാരയ്ക്കൽ സ്വദേശി അൻവർ (38) എന്നിവരാണ് അറസ്റ്റിലായത്. വധശ്രമം, പിടിച്ചുപറി, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇതിനിടെ സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ എല്ലാ ആർടിഒ ഓഫീസുകൾക്കും ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകി . മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തലവനായി മൂന്നംഗ സ്ക്വാഡ് രൂപീകരിക്കണം. മിന്നൽ പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തണമെന്നാണ് നിര്‍ദേശം. ജോയിന്റ് ആർടിഒയ്ക്കാണ് സ്ക്വാഡുകളുടെ മേൽനോട്ട ചുമതല. എല്ലാ ബസുകളുടേയും മുൻ കേസുകൾ കണ്ടെത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റ് രുന്നുണ്ടോ എന്നും പരിശോധിക്കണം.
സുരേഷ് കല്ലട ബസിലെ യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തിന് പിന്നാലെയാണ് ഗതാഗത വകുപ്പിന്‍റെ നടപടി. സംഭവത്തിന് പിന്നാലെ നിരവധി പേര്‍ സമാനമായി മോശം അനുഭവങ്ങള്‍ വിവരിച്ച് രംഗത്തെത്തിയിരുന്നു. കല്ലട ബസിനെതിരെ തന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു.
പരാതികളുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി പൊലീസ് രംഗത്തുവന്നിരുന്നു. കല്ലടയില്‍ സുരേഷ് കല്ലട ട്രാവല്‍സിന്‍റെ ഓഫീസ് റെയ്ഡ് ചെയ്തതടക്കമുള്ള നടപടികളും പൊലീസ് സ്വീകരിച്ചു. അതിക്രമം നടത്തിയ ബസ് ജീവനക്കാരെയും മാനേജരെയും അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുത്ത് പെര്‍മിറ്റ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.
ഞായറാഴ്ച ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ബസ് വൈകിയതിനെത്തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട് തര്‍ക്കിച്ച യാത്രക്കാരെ വൈറ്റിലയില്‍ വെച്ച് ബസ് ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പൊലീസാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha