തെരഞ്ഞെടുപ്പ് ഏതായാലും വിജയിക്കാനും എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനും എല്ലാ പാര്‍ട്ടിക്കാരും ഏതറ്റംവരെ പോകാനും തയ്യാറാണ്, അങ്ങനെയുള്ള ഒരു സംഭവം സി.പി.എം നേതാവ് എം.എം ലോറന്‍സ് ഈ പൊതുതെരഞ്ഞെടുപ്പ് ദിവസം പങ്കുവയ്ക്കുന്നു
തെരഞ്ഞെടുപ്പ് ഏതായാലും വിജയിക്കാനും എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനും എല്ലാ പാര്‍ട്ടിക്കാരും ഏതറ്റംവരെ പോകാനും തയ്യാറാണ്. അങ്ങനെയുള്ള ഒരു സംഭവം സി.പി.എം നേതാവ് എം.എം ലോറന്‍സ് ഈ പൊതുതെരഞ്ഞെടുപ്പ് ദിവസം പങ്കുവയ്ക്കുന്നു. 1977ലെ അസംബ്ലി തെരെഞ്ഞെടുപ്പ് കാലത്താണ് സംഭവം. എറണാകുളം പള്ളുരുത്തി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് ലോറന്‍സ്. കുമ്പളങ്ങി ഗ്രാമം പള്ളുരുത്തി മണ്ഡലത്തിലാണ്. ക്രിസ്ത്യന്‍ ആധിപത്യമുള്ള പ്രദേശമാണ് കുമ്പളങ്ങി. ക്രിസ്ത്യന്‍ പ്രമാണിമാരും ഈഴവ പ്രമാണിമാരും അവിടെയുണ്ടായിരുന്നു. അവിടെത്തെ ക്രിസ്ത്യന്‍ പ്രമാണിമാരും മറ്റും എന്റെ പിതാവ് അവിരാ മാത്യുവുമായി അടുപ്പമുള്ളവരായിരുന്നു. എറണാകുളം മഹാരാജാസ് കോളജിന്റെ കിഴക്ക് വശമുള്ള തോട്ടേക്കാട്ട് ഭാഗത്താണ് അക്കാലത്ത് ലോറന്‍സ് താമസിച്ചിരുന്നത്.
ജയിക്കും എന്ന് ഏതാണ്ട് ഉറപ്പിക്കാനാകുന്ന വിധം തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടന്നു. തെരെഞ്ഞെടുപ്പിന്റെ തലേദിവസം ഒരു ഞായറാഴ്ചയായിരുന്നു. അന്ന് അതിരാവിലെ ലോറന്‍സിനൊരു ഫോണ്‍ വന്നു: ' ഇവിടെ (കുമ്പളങ്ങി പള്ളിയില്‍) ആയിരക്കണക്കിന് പേര് വന്നിട്ടുണ്ട്. കുമ്പളങ്ങി പള്ളിയുടെ കൊടിമരത്തില്‍ ആരോ പാര്‍ട്ടി കൊടി കെട്ടിയിരിക്കുന്നു. സഖാവ് ഇവിടെവരെ എത്രയും വേഗം വരണം' എന്നതായിരുന്നു സന്ദേശം. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി എനിക്കേര്‍പ്പെടുത്തിയ ടാക്‌സി വണ്ടിയില്‍ എത്രെയും വേഗം അവിടേക്ക് യാത്ര തിരിച്ചു. കുമ്പളങ്ങിയിലേക്ക് അന്ന് പാലം ഉണ്ടായിരുന്നില്ല, ചങ്ങാടം സര്‍വീസ് ആണ് ഉണ്ടായിരുന്നത്. ചങ്ങാടം കയറി കുമ്പളങ്ങികര എത്തിയപ്പോള്‍ ഏതാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ ലോറന്‍സിന്റെ അടുക്കല്‍ വന്ന് :
'സഖാവ് ആള്‍ക്കൂട്ടത്തിലേക്ക് പോകരുത്. വല്ല കുഴപ്പവും ഉണ്ടാക്കും അവര്‍..' എന്ന് പറഞ്ഞു. ആക്രമം നടക്കുമെന്ന ധാരണ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. 'കുഴപ്പം ഉണ്ടാക്കുമെങ്കില്‍ ഉണ്ടാക്കട്ടെ, ഞാന്‍ പോകും.' എന്ന് പറഞ്ഞ് നടന്ന് പള്ളിമുറ്റത്തേക്ക് ചെന്നു. പള്ളിയുടെ കൊടിമരത്തില്‍ പാര്‍ട്ടിയുടെ കൊടി പാറുന്നത് കണ്ടു..! അവിടെ ഒത്തുകൂടിയവര്‍ ഭൂരിപക്ഷവും ക്രിസ്ത്യനികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുന്നവരുമായിരുന്നു. ഒന്നും പറയാതെ അവര്‍ എന്നെ നോക്കി. അപ്പന്‍ വഴി എന്നെ അറിയുന്ന ചില പ്രമാണിമാരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം ഇടയിലൂടെ ലോറന്‍സ് വികരിയച്ഛന്റെ മേടയെ ലക്ഷ്യമാക്കി നടന്നു.
വികാരിയച്ഛന്‍ അല്പം തന്റെടിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനെ എതിര്‍ത്തു തൊഴിലാളികളെ സംഘടിപ്പിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം. മേടയില്‍ നിന്ന് താഴെ ഇറങ്ങി ഒരു സംഘം ആളുകള്‍ക്കൊപ്പം അച്ഛന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അച്ഛനെ കണ്ട് ഇക്കാര്യം പോലീസില്‍ അറിയിച്ചോ എന്ന് ചോദിച്ചപ്പോള്‍ അറിയിച്ചിട്ട് രണ്ട് രണ്ടര മണികൂര്‍ ആയെന്നും ആരും വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക്് വളരെ അനുകൂലമായ സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ എന്റെ പാര്‍ട്ടിയില്‍പെട്ട ആരും ഇങ്ങനെ ചെയ്യില്ലെന്ന് തീര്‍ച്ചയാണ്. ഈ കൊടി കയറ്റിയത് ഞങ്ങളില്‍ ആരെങ്കിലും ആണെന്ന് തെളിഞ്ഞാല്‍, ഞാന്‍ ജയിച്ചാല്‍ ആ നിമിഷം രാജി വെക്കുവാന്‍ തയ്യാറാണ്.. അക്കാര്യം ഞാന്‍ എഴുതി തരുവാനും തയ്യാറാണ്' ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതൊന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എഴുതി തന്നില്ലെങ്കിലും ഞാന്‍ അത് ചെയ്യും എന്ന് ഉറപ്പിച്ചു പറഞ്ഞു. ആ ഘട്ടത്തില്‍ അങ്ങനെ ഒരു കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും ചെയ്യില്ലെന്ന ഉറപ്പ് എനിക്ക് ഉണ്ടായിരുന്നു. അച്ഛനോട് കുറച്ചു നേരം സംസാരിച്ച ശേഷം വരുന്നവഴി കൊടിയിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ അതില്‍ അടയാളപ്പെടുത്തിയ അരിവാളിന്റെ പിടി തലതിരിച്ചായിരുന്നത് ശ്രദ്ധയില്‍പെട്ടു. പാര്‍ട്ടിയിലുള്ള ആരും അങ്ങനെ ചെയ്യില്ല. കൊടി തയ്പ്പിച്ചത് ഞങ്ങള്‍ക്കിടയില്‍ ആരുമല്ലെന്നു വ്യക്തമാണെന്ന കാര്യം അപ്പോള്‍ തന്നെ കണ്ടു നില്‍ക്കുന്നവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തു.
എന്നാല്‍ ഈ വിഷയം പാര്ടിക്കെതിരായി കൈകാര്യം ചെയ്ത് കോണ്‍ഗ്രസ് ആ സമയം മുതല്‍ പ്രവര്‍ത്തനം നടത്തി. സത്യം ജനങ്ങള്‍ക്ക് ബോധ്യമായപ്പോഴേക്കും തെരെഞ്ഞെടുപ്പ് ഫലം വന്നിരുന്നു. ജനങ്ങളെ പറ്റിച്ചവര്‍ വിജയിച്ചു. നിശ്ചയമായും എനിക്ക് ജയിക്കാനാകുമായിരുന്ന മത്സരത്തില്‍1853 വോട്ടിന് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഈപ്പന്‍ വര്‍ഗീസ് വിജയിച്ചു.! കത്തോലിക്കാ സ്പിരിറ്റ്കാരനായ ചാക്യമുറി എന്നറിയപ്പെടുന്നയാളാണ് പള്ളിയില്‍ പാര്‍ട്ടി കൊടി കയറ്റിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
https://www.facebook.com/Malayalivartha