കല്ലട സംഭവത്തില്‍ കുറ്റക്കാരായ എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും: ഡി.ജി.പി
കല്ലട ട്രാവല്‍സ് എന്ന സ്വകാര്യബസ് അധികൃതര്‍ തകര്‍ത്തത് ഒരു യുവാവിന്റെ പ്രതീക്ഷകളാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. ബസ് ജീവനക്കാരുടെ ആക്രമണത്തിന് ഇരയായ സച്ചിനുമായി ഡി.ജി.പി ഫോണില്‍ സംസാരിച്ചു. വിദ്യാര്‍ത്ഥിയായ സച്ചിന്‍ കോയമ്പത്തൂരിനു സമീപം ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ്, ലാപ് ടോപ്, പ്രോജക്റ്റ് റിപ്പോര്‍ട്ട് എന്നിവയടങ്ങിയ ബാഗ് നഷ്ടപ്പെട്ടിട്ടുണ്ട്. അത് വീണ്ടെടുക്കുന്നതിന് കേരള പോലീസ് സഹായിക്കുമെന്ന് ഡി.ജി.പി ഉറപ്പ് നല്‍കി
സച്ചിന്റേയും സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തുന്നതിന് ഒരു ഡി.വൈ.എസ്.പി യെ കോയമ്പത്തൂരിലെ ആശുപത്രിയിലേയ്ക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നടന്ന സംഭവങ്ങള്‍ മുഴുവന്‍ വിശദമായി എഴുതി അയച്ചുതരാന്‍ സച്ചിനോടും പരിക്കേറ്റ അദ്ദേഹത്തിന്റെ സുഹൃത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരായ എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ കേരള പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും ഡി.ജി.പി അറിയിച്ചു.
മര്‍ദ്ദനമേറ്റവരെ പൊലീസ് സഹായിച്ചില്ലെന്ന ആരോപണം ശരിയല്ലെന്നും വിവരം അറിഞ്ഞയുടനെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയെന്നും ഡി.ജി.പി വ്യക്തമാക്കി. വധശ്രമവും മോഷണ ശ്രമവും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കല്ലട ബസ് ഉടമ സുരേഷ് ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. കല്ലട ഉള്‍പ്പെടെയുള്ള ബസുകളുടെ സര്‍വ്വീസിനെ കുറിച്ചും ജീവനക്കാരെ കുറിച്ചും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അതേക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രക്കാരെ മര്‍ദ്ദിച്ച ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ് കല്ലട ബസ് സവര്‍വ്വീസ് ഉടമ സുരേഷ്. ആര്‍ക്കൊക്കെ എതിരെയാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല. ജീവനക്കാരെ യാത്രക്കാര്‍ മര്‍ദ്ദിച്ചതിലുള്ള പ്രതിഷേധം മാത്രമാണ് നടന്നതെന്നും അധികൃതര്‍ ന്യായീകരിക്കുന്നു. എന്നാല്‍ ജീവനക്കാര്‍ നരനായാട്ടാണ് നടത്തിയതെന്ന് സംഭവം ഫെയിസ് ബുക്കിലൂടെ പുറംലോകത്തെ അറിയിച്ച ജേക്കബ് ഫിലിപ്പ് എന്ന ബിസിനസുകരന്‍ പറയുന്നു. ഹരിപ്പാട്ട് വെച്ച് വാക്ക് തര്‍ക്കം നടന്നെങ്കിലും യാത്രക്കാരാരും ജീവനക്കാരെ മര്‍ദ്ദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha