പത്തനംതിട്ട സസ്‌പെന്‍സ്... ഏറ്റവും കൂടുതല്‍ ആവേശം അലതല്ലിയ പത്തനംതിട്ട മണ്ഡലത്തില്‍ വോട്ടിംഗ് ശതമാനത്തിലെ വന്‍ വര്‍ധനവ് മുന്നണികളുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നു; സ്ത്രീകള്‍ ഒഴുകിയെത്തിയത് ശബരിമല തരംഗമാണെന്ന് വിലയിരുത്തല്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുന്നണികള്‍ തമ്മിലുള്ള കണക്ക് കൂട്ടലുകള്‍ തുടരുന്നു. അതിനിടെ ശബരിമല പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായ പത്തനംത്തിട്ടയില്‍ ഇത്തവണ റിക്കാര്‍ഡ് പോളിംഗാണ് നടന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇവിടെ ആരു വാഴും ആരൊക്കെ പുറത്താകുമെന്ന് മുന്നണികള്‍ക്കു പോലും നിശ്ചയമില്ലാത്ത അവസ്ഥയാണ്. അത്രയൊന്നും ശക്തരല്ലാതിരുന്ന ബിജെപി കെ. സുരേന്ദ്രനിലൂടെ വലിയ മത്സരം കാഴ്ച്ചവച്ചിരുന്നു. ഇതുതന്നെയാണ് ഇടതുവലതു മുന്നണികള്‍ അസ്വസ്ഥരാക്കുന്നത്.
മിക്ക അഭിപ്രായ സര്‍വേകളും യുഡിഎഫിന്റെ വലിയ കുതിച്ചുചാട്ടമാണ് പ്രവചിക്കുന്നത്. 75 ശതമാനത്തിലധികം പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന അവകാശവാദത്തിലാണ് മൂന്നുകൂട്ടരും. അതേസമയം സ്ത്രീകളും അമ്മമാരും ഒഴുകിയെത്തിയത് സുരേന്ദ്രന്റെ ക്യാമ്പില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ശബരിമലയിലെ അനുകൂല തരംഗം വോട്ടായി മാറുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്.
കേരളം വിധിയെഴുതിക്കഴിഞ്ഞു. ഇനി ഒരുമാസം കണക്കുകൂട്ടലുകളുടെയും നെഞ്ചിടിപ്പിന്റെയും കാലം. റിക്കാര്‍ഡ് വോട്ടിംഗ് ശതമാനത്തില്‍ സന്തോഷിക്കുമ്പോഴും മൂന്നു മുന്നണികളും നെഞ്ചിടിപ്പിലാണ്.
സാധാരണഗതിയില്‍ കേരളത്തിന് ഒരു പൊതുട്രെന്‍ഡുണ്ട്. വോട്ടിംഗ് ശതമാനം കുറയുമ്പോള്‍ എല്‍ഡിഎഫിന് കൂടുതല്‍ വിജയസാധ്യതയാണ് മുന്‍കാലങ്ങളില്‍ കണ്ടുവരുന്നത്. തങ്ങളുടെ വോട്ടുകള്‍ കൃത്യമായി പെട്ടിയിലാക്കാനുള്ള സിപിഎമ്മിന്റെ കഴിവുതന്നെ ഇതിനു കാരണം. എന്നാല്‍ ഇത്തവണ പോളിംഗ് ശതമാനം വന്‍തോതില്‍ വര്‍ധിച്ചത് എല്‍ഡിഎഫിനെ അലട്ടുന്നുണ്ട്. ഇതിനു പല കാരണങ്ങളുണ്ട്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാണ് അതിലൊന്ന്.
രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയായത് പതിവായി വോട്ടു ചെയ്യാതിരുന്ന, പ്രത്യേക രാഷ്ട്രീയ ആഭിമുഖ്യമില്ലാത്തവരെ പോളിംഗ് സ്‌റ്റേഷനിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഈ വോട്ടുകള്‍ എല്‍ഡിഎഫ് വിരുദ്ധചേരിയിലേക്കാണ് കൂടുതല്‍ പോകുക. അതുകൊണ്ട് തന്നെ കൂടിയ പോളിംഗ് ശരാശരി എല്‍ഡിഎഫ് നേതൃത്വത്തെ കൂടുതല്‍ ഭയചകിതരാക്കുന്നു.
പല ബൂത്തുകളിലും രാത്രിയായിട്ടും വോട്ടിങ് നടക്കുകയായിരുന്നു. വടകരയിലും പാലക്കാടും വോട്ടിങ് പത്തര വരെയെങ്കിലും നീണ്ടു. പത്തനംതിട്ടയിലും രാത്രി വരെ വോട്ടിങ് നീണ്ടു. ഇത്തവണ തികച്ചും ജനാധിപത്യപരമായി വോട്ടിങ് നടന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ് പൊതുവെ അഭിപ്രായം. കൂടുതലും സ്ത്രീ സാന്നിധ്യമാണ് ഇത്തവണ ശ്രദ്ധേയമായത്. വലിയ ക്യൂവാണ് കേരളത്തിലുടനീളം പോളിങ് ബൂത്തുകളില്‍ കണ്ടത്. ഇതിന്റെ ഫലമായിരുന്നു റിക്കോര്‍ഡ് പോളിംഗിലേക്ക് കാര്യങ്ങളെത്തിയത്. ഇതിന് കണക്കെടുപ്പിന്റെ ദിവസങ്ങളാണ്.
അനൗദ്യോഗിക കണക്കെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും എല്ലാ സീറ്റിലും വിജയം അവകാശപ്പെടുന്നു. ബിജെപി മൂന്നു സീറ്റുകള്‍ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും ആറ് സീറ്റുകളില്‍ പ്രതീക്ഷ വെക്കുന്നുണ്ട്. ഇത്തവണ കേരളത്തിന്റെ വലിയ ഒരു പൊതുബോധത്തെ തിരുത്തി കുറിക്കുന്ന തിരഞ്ഞെടുപ്പാവും എന്നാണു കണക്കു കൂട്ടല്‍.20 സീറ്റുകളില്‍ രണ്ടെണ്ണം, പൊന്നാനിയും മലപ്പുറവും, വയനാടും മാത്രം ആണ് ഉറപ്പായും ആര് ജയിക്കും എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയുന്ന സീറ്റുകള്‍, കാരണം മുന്‍കാല മോഡലുകളില്‍ നിന്ന് വലിയ മാറ്റമൊന്നും ഇവിടെ ഉണ്ടാവാന്‍ സാധ്യതയില്ല.ബാക്കി 18 മണ്ഡലങ്ങളും പ്രവചനാതീതമാണ്.
ആറു മണ്ഡലങ്ങളില്‍ എങ്കിലും ബീജേപ്പി 20% എന്ന ക്രിട്ടിക്കല്‍ വോട്ട് ബാരിയര്‍ ക്രോസ്സ് ചെയ്യും. അതായത് തിരുവനന്തപുരം, ആറ്റിങ്ങല്‍, കോട്ടയം, പത്തനം തിട്ട, തൃശൂര്‍, പാലക്കാട്, ഒരു പക്ഷെ ആലപ്പുഴയിലും വരെ ശക്തമായ ത്രികോണമത്സരം നടക്കും. മൂന്ന് കക്ഷികളില്‍ ആര് വേണേലും ഇവിടെ ജയിക്കാം, പ്രവചനാതീതമാണ്. അതെ സമയം പാലക്കാട് മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വലിയ പ്രതീക്ഷയില്ലാത്തത്. ബാക്കിയില്ലായിടത്തും ഇടതും വലതും ഒരു പോലെ അവകാശ വാദം ഉന്നയിക്കുന്നു.
"
https://www.facebook.com/Malayalivartha


























