ആപ്പിലായി കല്ലട ബസ് ജീവനക്കാർ ... കേസിലെ എല്ലാ പ്രതികളും പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 7 പേർ; ഉടമ ഹാജരായില്ലെങ്കിൽ നിയമനടപടിയെന്ന് പൊലീസ്

തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ കല്ലട ബസിലെ അക്രമത്തിൽ എല്ലാ പ്രതികളും പിടിയിൽ .കേസിൽ ഇതുവരെ അറസ്റ്റിലായത് 7 പേരാണ്. ആലുവ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. ബസ് ഉടമ ഹാജരായില്ലെങ്കിൽ നിയമ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.
യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ കല്ലടയുടെ ജീവനക്കാരായ കൊല്ലം സ്വദേശികളായ ഗിരിലാൽ വിഷ്ണു എന്നിവരാണ് ഇന്ന് പിടിയിലായത്. വധശ്രമം, മോഷണശ്രമം, പിടിച്ചുപറി, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇവർ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കല്ലട ഉടമ സുരേഷ് കല്ലടയോട് നേരിട്ട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അതുണ്ടായില്ല.
അതേസമയം അന്തർ സംസ്ഥാന ബസുകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന മിന്നൽ പരിശോധനാ സ്ക്വാഡുകളെ എല്ലാ ആർടി ഓഫീസിലും നിയമിക്കാൻ ഗതാഗത കമ്മീഷണർ ഉത്തരവിട്ടു.
യാത്രക്കാരായ 3 യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പിന്‍റെ നീക്കം. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാൻ സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്ക്വാഡ് രൂപീകരിക്കും.
24 മണിക്കൂറും പ്രവർത്തിക്കേണ്ട ഈ സ്ക്വാഡിനെ അതത് മോട്ടോർ വാഹന ഇൻസ്പെക്ടർമാർ നയിക്കും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം മിന്നൽ പരിശോധനകൾ നടത്താനാണ് നിർദ്ദേശം. ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോവുന്നതിനുള്ള പ്രത്യേക ലൈസൻസ് എടുക്കാത്ത എല്ലാ സ്ഥാപനങ്ങളുടേയേയും പ്രവർത്തനം അവസാനിപ്പിക്കും. യാത്രക്കാരുടെ ലഗേജിനൊപ്പം കള്ളക്കടത്തും വ്യാപകമാണെന്ന് ആരോപണം ഉയർന്നതിനാൽ അതും പരിശോധിക്കും. പൊലീസിന്‍റെ സഹായം പരിശോധനാ സമയത്ത് തേടാമെന്നും ഗതാഗത കമ്മീഷണർ നിർദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























