കല്ലട ബസിൽ വിദ്യാർത്ഥികളെയും യാത്രക്കാരെയും തല്ലിച്ചതയ്ക്കാൻ എത്തിയവരിൽ ജീവനക്കാർ മാത്രമല്ല, പതിനഞ്ചോളംപേർ സംഘത്തില്‍ ഉണ്ടായിരുന്നതായി ചികിത്സയിൽ കഴിയുന്ന യുവാക്കളുടെ വെളിപ്പെടുത്തൽ; പുലർച്ചെ നാലുമണിമുതൽ പോലീസ് എത്തുന്നതുവരെ ക്രൂര മർദ്ദനം:- കല്ലടയുടെ ഏഴ് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടും ഇടിവണ്ടിയുടെ മുതലാളിയെ തൊടാൻ പേടിച്ച് പോലീസ്

കല്ലട ബസിലെ യാത്രക്കാര്‍ക്ക് ജീവനക്കാരില്‍ നിന്ന് മര്‍ദനമേറ്റ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി ആക്രമണത്തിന് ഇരയായ യുവാക്കളുടെ മൊഴി. പൊലീസ് അറസ്റ്റുചെയ്ത സുരേഷ് കല്ലട കമ്പനിയുടെ ഏഴു ജീവനക്കാർ മാത്രമല്ല പ്രതികൾ. പതിനഞ്ചോളംപേർ സംഘത്തില്‍ ഉണ്ടായിരുന്നതായി തമിഴ്നാട്ടില്‍ ചികിൽസയിൽ കഴിയുന്ന യുവാക്കൾ വെളിപ്പെടുത്തുന്നു. ഞായർ പുലർച്ചെ നാലുമണിയോടെ വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് മുന്നിൽ നിർത്തിയ ബസിലേക്ക് കടന്നുകയറിയ ജീവനക്കാരുടെ ആദ്യസംഘമാണിത്. യാത്രക്കാരായ എം.സച്ചിൻ, മുഹമ്മദ് അഷ്കർ എന്നിവരെ മർദ്ദിക്കുന്ന ഈ സംഘത്തിൽ അഞ്ചുപേരുണ്ട്. ഇതേ സമയത്ത് ബസിന്റെ മുൻഭാഗത്ത് അജയഘോഷ് എന്നയാളെ മറ്റൊരു സംഘം കൈകാര്യം ചെയ്യുന്നുണ്ട്. ഇതിനൊടുവിൽ ഈ രണ്ടു സംഘങ്ങളും ചേർന്ന് മൂന്നുപേരെ വലിച്ചിഴച്ച് പുറത്തേക്ക് ഇടുമ്പോൾ ഇക്കൂട്ടത്തിലൊന്നും പെടാത്ത മറ്റു ചിലർ കൂടി അവിടെയുണ്ട്.
അപ്പോൾ സമയം പുലർച്ചെ നാലുപിന്നിട്ടതേയുള്ളു. അഞ്ചുമണിക്ക് പൊലീസ് എത്തുന്നത് വരെ മർദനം തുടർന്നു. വൈറ്റില ജംഗ്ഷനിൽ റോഡിൽ ഓടിച്ചിട്ട് അടിച്ചു. വീണപ്പോൾ നെഞ്ചിൽ കയറിയിരുന്ന് ഇടിച്ചു, സച്ചിൻ പറയുന്നു. രക്ഷപെട്ടോടി അന്നുതന്നെ കൊച്ചിവിട്ടു. സേലത്ത് പഠിക്കുന്ന ഇരുവരും ഇപ്പോള്‍ തമിഴ്നാട്ടിൽ മറ്റൊരിടത്ത് ചികിൽസയിലാണ്. തൽക്കാലം നാട്ടിലേക്ക് വരാൻ വയ്യെന്ന് അറിയിച്ചതിനാൽ കൊച്ചിയിൽ നിന്ന് പൊലീസ് സംഘമെത്തി ചൊവ്വാഴ്ച രാവിലെ ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.
അതേ സമയം കേസില്‍ മൊത്തം 7 പേര്‍ അറസ്റ്റിലായി. എന്നാല്‍ കേസില്‍ സുരേഷിനെ പൊലീസ് പ്രതിചേര്‍ക്കുന്നില്ല. മുതലാളിയെ രക്ഷിച്ചെടുത്ത് ജീവനക്കാരെ ബലിയാടാക്കാനാണ് നീക്കം. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി ഗിരിലാല്‍, തമിഴ്‌നാട് തിരുച്ചിറപ്പള്ളി നാച്ചിയാര്‍പാളയംസ്വദേശി കുമാര്‍, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വിഷ്ണു (29) എന്നിവരാണ് ഇന്നലെ പിടിയിലായത്. തൃശൂര്‍ കൊടകര മണപ്പുള്ളി ജിതിന്‍ (25), തിരുവനന്തപുരം പള്ളിക്കല്‍ മടവൂര്‍ ജയേഷ് ഭവനില്‍ ജയേഷ് (29), കരുനാഗപ്പള്ളി സ്വദേശി രാജേഷ് (26), പുതുച്ചേരി കാരയ്ക്കല്‍ സ്വദേശി അന്‍വറുദ്ദീന്‍ (38) എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 3 പേര്‍ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് അറിയിച്ചു. ഇതിന് അപ്പുറത്തേക്ക് അന്വേഷണം നീളില്ല. മുതലാളി അറിയാതെ ജീവനക്കാര്‍ നടത്തിയ ഓപ്പറേഷനായിരുന്നു അടിപിടിയെന്ന കല്ലട സുരേഷിന്റെ വാദം പൊലീസ് അംഗീകരിക്കുകയാണ്.
ഇവര്‍ക്കെതിരെ വധശ്രമവും പിടിച്ചുപറിയും അടക്കമുള്ള കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണു ജീവനക്കാരെ പിടികൂടിയത്. കസ്റ്റഡിയിലുണ്ടായിരുന്ന ഒരാളെ, അക്രമത്തില്‍ പങ്കില്ലെന്നു കണ്ടു വിട്ടയച്ചു. ഉടന്‍ ജാമ്യം കിട്ടുന്ന തരത്തിലേക്ക് കേസ് എടുക്കാനും നീക്കമുണ്ട്. അതിനിടെ നിയമവിരുദ്ധമായി സര്‍വ്വീസ് നടത്തുന്ന കല്ലട ബസുകളുടെ ഓട്ടത്തെ വിവാദം ബാധിച്ചിട്ടില്ല. യാത്രാ ക്ലേശം എന്ന ന്യായം പറഞ്ഞ് കല്ലടയ്‌ക്കെതിരെ നടപടി ഒഴിവാക്കും. ഓവര്‍ സ്പീഡ് വരുത്തിയതിന് അടയ്ക്കാനുള്ള പിഴയും മറക്കാനാണ് നീക്കം. ഇതിനൊപ്പമാണ് കേസില്‍ കല്ലട സുരേഷിനെ പ്രതിയാക്കാതിരിക്കാനുള്ള കള്ളക്കളിയും.
ശനിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട ബസിലെ യാത്രക്കാരായ അജയഘോഷ്, സച്ചിന്‍, അഷ്‌കര്‍ എന്നിവര്‍ക്കാണു വൈറ്റിലയില്‍ ഞായറാഴ്ച പുലര്‍ച്ചെ ക്രൂരമര്‍ദനമേറ്റത്. അര്‍ധരാത്രി ഹരിപ്പാടിനു സമീപം കരുവാറ്റയില്‍ ബസ് തകരാറിലായി 3 മണിക്കൂറോളം പെരുവഴിയിലായിട്ടും പകരം സംവിധാനം ഏര്‍പ്പെടുത്താത്തതു ചോദ്യം ചെയ്തതാണു കാരണം. വൈറ്റിലയില്‍ മര്‍ദ്ദനമേറ്റ യുവാക്കള്‍ പൊലീസിനെ വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ പൊലീസ് കാര്യമായ ഇടപെടല്‍ നടത്തിയില്ല. കല്ലടയുടെ സ്വാധീനമായിരുന്നു ഇതിന് കാരണം. തുടക്കത്തില്‍ പരാതി കിട്ടിയപ്പോള്‍ ജാമ്യമുള്ള വകുപ്പ് പ്രകാരം കേസുമെടുത്തു. എന്നാല്‍ സോഷ്യല്‍ മീഡിയ ഇടെപട്ടതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യേണ്ടിയും വന്നു. അപ്പോഴും അതിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ വേണ്ടപ്പെട്ടവര്‍ ശ്രമിക്കുന്നുണ്ട്.
ജീവനക്കാരടങ്ങിയ സംഘം ബസിനകത്തും പുറത്തും വച്ച് 3 പേരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സഹയാത്രികന്‍ ജേക്കബ് ഫിലിപ് ഇതിന്റെ വിഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. അജയഘോഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റു 2 പേര്‍ തമിഴ്‌നാട്ടിലെ ഈറോഡില്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മര്‍ദനമേറ്റ 3 പേരുടെയും മൊഴി മരട് പൊലീസ് ഇന്നലെ രേഖപ്പെടുത്തി.
അറസ്റ്റിലായ 7 പ്രതികളെയും മര്‍ദനമേറ്റ അജയഘോഷ് തിരിച്ചറിഞ്ഞു. 2 ബാഗുകളും ഒരു മൊബൈല്‍ ഫോണും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഒരു ബാഗും മൊബൈലും അജയഘോഷിന്റേതാണ്. ഹരിപ്പാട് വച്ച് ബസ് ജീവനക്കാരനെ മര്‍ദിച്ചുവെന്ന ആരോപണം അജയഘോഷ് നിഷേധിച്ചു. സംഭവിച്ചതു മുഴുവന്‍ എഴുതിത്ത്ത്തരാന്‍ സച്ചിനോടും അഷ്‌കറിനോടും ആവശ്യപ്പെട്ടതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഫേസ്‌ബുക് പോസ്റ്റില്‍ അറിയിച്ചു. 'സച്ചിനുമായി ഫോണില്‍ സംസാരിച്ചു. ലാപ്‌ടോപ്, ഹാള്‍ടിക്കറ്റ്, പ്രൊജക്‌ട് റിപ്പോര്‍ട്ട് തുടങ്ങിയവ അടങ്ങിയ സച്ചിന്റെ ബാഗ് വീണ്ടെടുക്കാന്‍ പൊലീസ് സഹായിക്കും' ഡിജിപി അറിയിച്ചു. ഇത്തരത്തില്‍ ഉന്നത ഇടപെടലിന് ഇടയിലും കല്ലട സുരേഷിനെ രക്ഷിക്കാനാണ് നീക്കം
https://www.facebook.com/Malayalivartha























