തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഇലഞ്ഞിത്തറമേളയില്‍ നാദവിസ്‌മയം തീര്‍ക്കുന്ന പെരുവനം കുട്ടന്‍മാരാരോട് കൊല്ലം 21 ആയിട്ടും ഇയാള്‍ക്ക് ഇനി മാറിക്കൂടെ എന്ന് ചോദിക്കുന്ന കലാസ്‌നേഹികളുണ്ടെന്ന് അഡ്വ.ജയശങ്കര്‍

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഇലഞ്ഞിത്തറമേളയില്‍ നാദവിസ്‌മയം തീര്‍ക്കുന്ന പെരുവനം കുട്ടന്‍മാരാരോട് കൊല്ലം 21 ആയിട്ടും ഇയാള്‍ക്ക് ഇനി മാറിക്കൂടെ എന്ന് ചോദിക്കുന്ന കലാസ്‌നേഹികളുണ്ടെന്ന് അഡ്വ.ജയശങ്കര്‍. സര്‍ക്കാര്‍ നിയന്ത്രണമൊക്കെയുണ്ടായെങ്കിലും മഴയോ, വെടിക്കട്ടപകടമോ, ഐ.എസ് ആക്രമണ ഭീഷണിയോ ഒന്നു വകവയ്‌ക്കാതെ പതിനായിരങ്ങളാണ് തേക്കിന്‍കാട് മൈതാനത്ത് തടിച്ചു കൂടിയതെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്‌റ്റില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം-
തൃശൂര്‍ പൂരം പൊടിപാറി. മഴ പെയ്തില്ല, ആനയിടഞ്ഞില്ല, വെടിക്കെട്ടപകടവും ഉണ്ടായില്ല. ഐഎസ് ആക്രമണ ഭീഷണി വകവെക്കാതെ പതിനായിരങ്ങള്‍ തേക്കിന്‍കാട് മൈതാനത്ത് തടിച്ചു കൂടി. കണിമംഗലം മുതല്‍ നെയ്തലക്കാവ് വരെ ഘടക പൂരങ്ങള്‍ മത്സരിച്ചു നന്നാക്കി. തെക്കോട്ടിറക്കവും കുടമാറ്റവും പതിവുപോലെ വര്‍ണ്ണ ശബളമായി. സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചെങ്കിലും വെടിക്കെട്ട് ഉഗ്രമായി.
ഇലഞ്ഞിത്തറയില്‍ വീണ്ടും പെരുവനം നാദഗോപുരം തീര്‍ത്തു. തുടര്‍ച്ചയായി ഇരുപത്തൊന്നാം വര്‍ഷം. ഇതോടെ പരിയാരത്ത് കുഞ്ഞന്‍ മാരാരുടെ റെക്കോഡ് പഴങ്കഥയായി.
ചെണ്ടയ്ക്കു മീതെ വാദ്യമില്ല; കുട്ടേട്ടനു മീതെ മേളക്കാരില്ല. കൊല്ലം 21 ആയില്ലേ, ഇയാള്‍ക്ക് ഇനി മാറിക്കൂടേ എന്നു ചോദിക്കുന്ന കലാസ്‌നേഹികളുമുണ്ട്. ഇതേ തോതുവെച്ച്, ഇലഞ്ഞിത്തറയില്‍ എന്തിനാണ് പാണ്ടിമേളം, ഡപ്പാംകുത്ത് പോരേ എന്നും ചോദിക്കാം. #കുട്ടേട്ടനൊപ്പം, ഇരുപത്തിരണ്ടാം വര്‍ഷവും ഇലഞ്ഞിത്തറയില്‍
. ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിയതോടെ തൃശ്ശൂര്‍ പൂരം കൊടിയിറങ്ങി. പെരുവനം കുട്ടന്‍മാരാരും കിഴക്കൂട്ട് അനിയന്‍മാരാരും തീര്‍ത്ത മേളം പകല്‍പൂരത്തിന് വിജയാഘോഷം തീര്‍ത്തു. പകല്‍പ്പൂരത്തിനുശേഷം പതിനായിരങ്ങളെ സാക്ഷിയാക്കി പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥന്റെ മുന്നില്‍ മുഖാമുഖം നിന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി പകല്‍ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് മാത്രമാണ് നടക്കാനുള്ളത്.
https://www.facebook.com/Malayalivartha


























