നെടുവീര്‍പ്പോടെ നാട്ടുകാര്‍... ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത അമ്മയും മകളും വേദനയാകുന്നു; 45 ലക്ഷം വില വരുന്ന വീട് ഉള്ളപ്പോഴാണ് 5 ലക്ഷം കടത്തിന് ആത്മഹത്യ ചെയ്തത്; അവസാന നിമിഷം കച്ചവടം ഉഴപ്പിയത് എല്ലാം തെറ്റിച്ചു

വളരെ കരളലിയിക്കുന്ന സംഭവമാണ് നെയ്യാറ്റിന്‍കര നടന്നത്. കര്‍ഷകരെടുത്ത എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം നിലനില്‍ക്കേ, പൊതുമേഖലാ ബാങ്കിന്റെ ജപ്തിനടപടി അമ്മയുടെയും മകളുടെയും ജീവനെടുത്തു. നെയ്യാറ്റിന്‍കര മഞ്ചവിളാകം മലയില്‍ക്കട 'വൈഷ്ണവി'യില്‍ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകള്‍ വൈഷ്ണവി(19)യുമാണ് തീകൊളുത്തി മരിച്ചത്. വീടും സ്ഥലവും വിറ്റ് ജപ്തി ഒഴിവാക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതോടെ ഇവര്‍ ജീവനൊടുക്കുകയായിരുന്നു.
വീട് വാങ്ങാമെന്നറുപ്പ് നല്‍കിയ ബാലരാമപുരം സ്വദേശി വാക്കുമാറിയതോടെ തകര്‍ന്നതാണ് ഒരു കുടുംബത്തിന്റ നിലനില്‍പ്പിനായുള്ള കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. 45 ലക്ഷം രൂപ വിലപറഞ്ഞ സ്ഥലവും വീടും ഒടുവില്‍ 23 ലക്ഷം രൂപയ്ക്കു വില്‍ക്കാന്‍ ചന്ദ്രനും കുടുംബവും തയാറായിരുന്നു. സമീപവാസിയായ ഒരു ബ്രോക്കര്‍ വഴി ബാലരാമപുരം സ്വദേശി വാങ്ങാമെന്നും ഏറ്റു.
ഈ ഉറപ്പിലാണ് കഴിഞ്ഞ വെള്ളിയാഴ്ച അഭിഭാഷക കമ്മിഷണറും സംഘവും ജപ്തി നടപടികള്‍ക്കായി എത്തിയപ്പോള്‍ 14 വരെ സാവകാശം ചോദിച്ചത്. കമ്മിഷണറോട് ബാലരാമപുരം സ്വദേശി അഭിഭാഷക ഫോണില്‍ സ്ഥലവും വീടും വാങ്ങുമെന്ന് ഉറപ്പു നല്‍കിയതായും സമീപവാസി സെബാസ്റ്റ്യന്‍ പറഞ്ഞു. അവധി തീരുന്ന അവസാന ദിവസമായ ഇന്നലെ പക്ഷേ കച്ചവടം ഉഴപ്പി.
കുടുംബത്തിന്റെ പ്രതിസന്ധി മുതലെടുത്ത് വില വീണ്ടും കുറയുമോ എന്ന് വാങ്ങുന്നയാള്‍ നോക്കിയിരിക്കാമെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. ഗള്‍ഫില്‍ നിന്ന് ചന്ദ്രന്‍ സമ്പാദിച്ച 12 ലക്ഷം രൂപയും വായ്പയെടുത്ത 5 ലക്ഷം രൂപയും ചേര്‍ത്താണ് വീട് പണിത്. സമീപത്തുള്ള ചെറിയ സ്ഥലങ്ങള്‍ പോലും 27 ലക്ഷത്തിന് പോയപ്പോഴാണ് കണ്ണായ ഈ സ്ഥലം 24 ലക്ഷത്തിന് വില്‍ക്കാന്‍ അവര്‍ തയ്യാറായതെന്നും സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടുന്നു.
15 വര്‍ഷംമുന്‍പ് കനറാബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയില്‍നിന്ന് പത്ത് സെന്റ് സ്ഥലം ഈടുവെച്ച് ചന്ദ്രന്‍ അഞ്ചുലക്ഷം രൂപ ഭവനവായ്പയെടുത്തിരുന്നു. ഇതില്‍ കുടിശ്ശിക വരുത്തിയതിനാണ് ജപ്തിനടപടിയുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കകം കുടിശ്ശിക അടച്ചില്ലെങ്കില്‍ വീടും സ്ഥലവും ജപ്തിചെയ്യുമെന്ന് ബാങ്ക് അധികൃതര്‍ ഇവരെ അറിയിച്ചിരുന്നു. ഇതിനിടെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദാരുണസംഭവം നടന്നത്.
കിട്ടുമെന്നേറ്റ പണം കിട്ടാതെ വന്നപ്പോള്‍ വൈഷ്ണവിയും മുറിയില്‍ക്കയറി കുറ്റിയിട്ട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഈ സമയം ഭര്‍ത്താവ് ചന്ദ്രന്‍ വീടിനുപുറത്തായിരുന്നു. മുറിയില്‍നിന്ന് നിലവിളിയും പുകയും ഉയരുന്നതുകണ്ട് ചന്ദ്രന്‍ വാതില്‍ തള്ളിത്തുറക്കാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. സമീപവാസിയുമായി എത്തി കതക് ചവിട്ടിത്തുറക്കുമ്പോഴേക്കും ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
പെട്ടെന്ന് വെള്ളമൊഴിച്ച് തീകെടുത്തിയെങ്കിലും വൈഷ്ണവി മരിച്ചു. ഉടന്‍തന്നെ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴോടെ മരിച്ചു. പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് വൈഷ്ണവി.
സംഭവത്തെത്തുടര്‍ന്ന് നാട്ടുകാരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും കനറാബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയ്ക്കുമുന്നില്‍ പ്രതിഷേധിച്ചു. ദുബായില്‍ ജോലിചെയ്യുകയായിരുന്ന ചന്ദ്രന്‍ ആറുമാസം മുന്‍പാണ് നാട്ടിലെത്തിയത്. എടുത്ത വായ്പയില്‍ എട്ടുലക്ഷത്തോളം രൂപ പലപ്പോഴായി അടച്ചു. ഇനി 6.85 ലക്ഷംകൂടി അടയ്ക്കണം. വായ്പാകുടിശ്ശിക അടയ്ക്കാത്തതിനെത്തുടര്‍ന്ന് ബാങ്കുകാര്‍ കോടതി ഉത്തരവുമായി ഒന്നരമാസംമുന്‍പ് ജപ്തിക്കായി എത്തിയിരുന്നു. എന്നാല്‍, നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ജപ്തി നിര്‍ത്തിവെച്ചു. ഒന്നരമാസത്തിനകം വീടും സ്ഥലവും വിറ്റ് കുടിശ്ശിക തീര്‍ക്കാമെന്ന് ധാരണയുണ്ടാക്കി. വീട് വില്‍ക്കാനായി ചന്ദ്രന്‍ പല ഇടനിലക്കാരുമായി ബന്ധപ്പെട്ടെങ്കിലും വില്‍പ്പന നീണ്ടു. ഇതാണ് തുകയടയ്ക്കാന്‍ കഴിയാതെവന്നത്.
സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ബാങ്കിന്റെ നടപടിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ വെള്ളറട സി.ഐ.ക്കാണ് അന്വേഷണച്ചുമതല.
https://www.facebook.com/Malayalivartha


























