50 ലക്ഷത്തോളം രൂപ മതിപ്പുവിലയുള്ള വീടും സ്ഥലവും 24ലക്ഷത്തിന് വില്‍പന പറഞ്ഞുറപ്പിച്ചിട്ടും ഇടനിലക്കാരൻ പിന്മാറിയതോടെ നിൽക്കക്കള്ളിയില്ലാതെ അമ്മയും മകളും തെരഞ്ഞെടുത്തത് മരണം; നാടിനെ നടുക്കിയ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍

വിങ്ങലോടെയാണ് ജപ്തി ഭീഷണി ഭയന്ന് തീകൊളുത്തി മരിച്ച അമ്മയുടെയും മകളുടെയും വാര്‍ത്ത കേരളം കേട്ടത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വായ്പ അടയ്ക്കാത്തതിനാല്‍ വീട് ജപ്തി ചെയ്യുമെന്ന് അറിയിച്ചതിന് പിന്നാലെ കിടപ്പുമുറിയില്‍ തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു ഡിഗ്രി വിദ്യാര്‍ത്ഥിനിയായ വൈഷ്ണവിയും അമ്മ ലേഖയും. വൈഷ്ണവി തല്‍ക്ഷണവും ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ വച്ചും മരിച്ചു.
15 വര്‍ഷംമുന്‍പ് കനറാബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയില്‍നിന്ന് പത്ത് സെന്റ് സ്ഥലം ഈടുവെച്ച് ചന്ദ്രന്‍ എടുത്ത അഞ്ച് ലക്ഷം രൂപയാണ് ഇന്ന് ഭാര്യയുടെയും മകളുടെയും ജീവനെടുത്തത്. 2003ല്‍ അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത ചന്ദ്രന്‍ എട്ട് ലക്ഷത്തോളം രൂപ തിരിച്ചടച്ചുകഴിഞ്ഞു. 2010 ല്‍ അടവ് മുടങ്ങിയതോടെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. 6.8 ലക്ഷമാണ് ഇപ്പോഴത്തെ കുടിശിക.
കുടിശ്ശിക അടച്ചില്ലെങ്കില്‍ വീടും സ്ഥലവും ജപ്തിചെയ്യുമെന്ന് ബാങ്ക് അധികൃതര്‍ ഇവരെ അറിയിച്ചിരുന്നു. റിക്കവറി നടപടികള്‍ക്കായി ബാങ്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയും കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷനും ബാങ്ക് ഉദ്യോഗസ്ഥരും പൊലീസും ജപ്തി നടപടികള്‍ക്കായി വീട്ടില്‍ എത്തുകയും ചെയ്തു. 14-ാം തിയതിക്ക് മുന്‍പ് പണം അടയ്ക്കാമെന്നു ചന്ദ്രനും കുടുംബവും എഴുതി ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ മടങ്ങിയത്.
വീടുവിറ്റ് കടം തീര്‍ക്കാനായിരുന്നു ചന്ദ്രന്റെയും കുടുംബത്തിന്റെയും തീരുമാനം. 10.5 സെന്റ് സ്ഥലവും വീടുമാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. 50 ലക്ഷത്തോളം രൂപ മതിപ്പുവിലയുള്ള വീടും സ്ഥലവും വില്‍ക്കാന്‍ ഏറെ നാളായി ശ്രമിക്കുന്നെങ്കിലും നടന്നില്ല. ഒടുവില്‍ 24 ലക്ഷം രൂപയ്ക്കു വില്‍പന പറഞ്ഞുറപ്പിച്ചു. ഇതിനായി ഏല്‍പ്പിച്ച ഇടനിലക്കാരന്‍ ഇന്നലെ രാവിലെ പണം നല്‍കുമെന്നറിയിച്ചിരുന്നെങ്കിലും ഇയാള്‍ പണം എത്തിച്ചില്ല. ഇതോടെയാണ് ലേഖയും വൈഷ്ണവിയും മുറിയില്‍ക്കയറി കുറ്റിയിട്ട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയത്.
അതേ സമയം മകള്‍ മരിച്ച ശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍. ഇന്നലെ വൈകിട്ട് അഞ്ചുവരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചു. പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ചായിരുന്നു വിളികള്‍. ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ പറയുന്നു. ജപ്തി ഭീഷണി ഭയന്ന് അമ്മയും മകളും ജീവനൊടുക്കിയതില്‍ ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും. ബാങ്കിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി തെളിവ് ലഭിച്ചാല്‍ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. രാവിലെ പോസ്മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ വിട്ടു നല്കും.
വീടും കിടപ്പാടവും ജപ്തി ചെയ്യുമെന്ന കാനറ ബാങ്കിന്റെ മാനസിക പീഡനത്തില്‍ മനംനൊന്താണ് ലേഖയും വൈഷ്ണവിയും തീകൊളുത്തി മരിച്ചതെന്നാണ് പരാതി. പല തവണ ഫോണ്‍ വിളിച്ച് സമ്മര്‍ദത്തിലാക്കിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. അതിനാല്‍ കേസെടുക്കുന്നതിന് മുന്‍പ് പ്രധാനമായും രണ്ട് കാര്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. ജപ്തി സമ്മര്‍ദവുമായി തുടര്‍ച്ചയായി ഫോണ്‍ വിളിയെത്തിയോയെന്ന് അറിയാന്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കും. കൂടാതെ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെയും മാതാവ് കൃഷ്ണമ്മയുടെ മൊഴികളും നിര്‍ണായകമാവും.
ബാങ്കിലെ വായ്പയുടെ രേഖകളും പൊലീസ് പരിശോധിക്കും. വായ്പ തിരിച്ച് പിടിക്കാനായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നിർദ്ദേശ പ്രകാരമായിരുന്നു നടപടിയെന്ന വാദം ബാങ്ക് മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിനാല്‍ നിയമവിദഗ്ധരുമായും ആലോചിച്ചാകും പൊലീസ് തീരുമാനമെടുക്കുക.
https://www.facebook.com/Malayalivartha


























