നമുക്ക് പൂരവും, വിദേശ പഠന യാത്രകളും കള്ളവോട്ടുമാണല്ലോ പ്രിയവിഷയങ്ങള്‍!!! അമ്മയും മകളും ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവം മലയാളികളിൽ ഒരു കുറ്റബോധവും ഉണ്ടാക്കുന്നില്ല എന്നത് എത്ര ഭീകരമാണെന്ന ചോദ്യവുമായി ജോയ് മാത്യു

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവം മലയാളികളിൽ ഒരു കുറ്റബോധവും ഉണ്ടാക്കുന്നില്ല എന്നത് എത്ര ഭീകരമാണെന്ന ചോദ്യവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഇത് കേരളത്തിലെ ഒരമ്മയുടെ മകളുടെയും മാത്രം പ്രശ്‌നമല്ല, എന്നാല്‍ നമുക്ക് ഇതൊന്നും വിഷയമല്ലെന്നും നമുക്ക് പൂരവും വിദേശ പഠനയാത്രകളും കള്ളവോട്ടുമാണല്ലോ പ്രിയ വിഷയങ്ങളെന്നും പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
'നെയ്യാറ്റിന്‍കരയില്‍ ഒരമ്മയും ബിരുദ വിദ്യാര്‍ത്ഥിയായ മകളും ബാങ്ക് ജപ്തി ഭയത്തെ തുടര്‍ന്ന് സ്വയം തീ കൊളുത്തി മരിച്ചു. ഇത് നമ്മള്‍ മലയാളികള്‍ക്ക് ഒരു കുറ്റബോധവും ഉണ്ടാക്കുന്നില്ല എന്നത് എത്ര ഭീകരമാണ്.
കാനറാ ബാങ്കില്‍ നിന്നും വായ്പയെടുത്തത് തിരിച്ചടക്കാന്‍ കഴിയാതെവന്നപ്പോള്‍ സ്വാഭാവികമായും ബാങ്ക് കേസിനു പോവുകയും അവര്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. ബാങ്കിന്റെ ഈ ഭീഷണിയാണ് അമ്മയെയും മകളെയും ആത്മഹത്യ ചെയ്‌തൊടുങ്ങാന്‍ പ്രേരിപ്പിച്ചത് എന്നറിയുന്നു.
ഇത് കേരളത്തിലെ ഒരമ്മയുടെയും മകളുടെയും മാത്രം പ്രശ്‌നമല്ല. പത്രവാര്‍ത്തകകളില്‍ ഏതെങ്കിലും ഒരു മൂലയില്‍ ഒതുങ്ങിപ്പോകുന്ന, നമ്മള്‍ ശ്രദ്ധിക്കാത്ത കര്‍ഷക ആത്മഹത്യകള്‍ നിരവധിയാണ്. നമുക്ക് പൂരവും, വിദേശ പഠന യാത്രകളും കള്ളവോട്ടുമാണല്ലോ പ്രിയവിഷയങ്ങള്‍ !
കാനറാ ബാങ്ക് ചെയ്തത് കടുത്ത അനീതിയാണെന്ന് സാമ്പത്തിക വിദഗ്ധനും ധനമന്ത്രിയുമായ ശ്രീ തോമസ് ഐസക് പ്രതിഷേധിച്ചു. അദ്ദേഹം പറഞ്ഞതൊക്കെ നല്ലത് തന്നെ. താങ്കളുടെ ഗവര്‍മ്മെന്റിനു കാനറാ ബാങ്കിനെയെന്നല്ല ഒരു ബാങ്കിനെയും നിയമപരമായി തൊടാന്‍ പോലും സാധിക്കില്ല എന്ന് താങ്കള്‍ക്ക് തന്നെ അറിയാം.പക്ഷെ താങ്കളുടെ പാര്‍ട്ടിക്ക് വേണമെങ്കില്‍ ബാങ്കിന്റെ ശാഖകള്‍ തകര്‍ക്കാന്‍ ആയേക്കും.അതുകൊണ്ട് മരിച്ചു പോയവര്‍ക്ക് നീതി കിട്ടുമോ? അവര്‍ തിരിച്ചു വരുമോ? ഇല്ല സാര്‍. ഒരു ചെറിയ കാര്യം അങ്ങയുടെ അറിവിലേക്ക് പറയട്ടെ. ബാങ്ക് ജപ്തി എന്ന് പറഞ്ഞാല്‍ ബാങ്ക് അധികൃതര്‍ വായ്പയില്‍ വീഴ്ച വരുമ്പോള്‍ മുന്തിയ വക്കീലിനെ വെച്ചു കേസ് നടത്തി വിധി സാബാദിച്ചു പോലീസിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഒരു പ്രാകൃത നടപടിയാണ് ജപ്തി.
പോലീസ് ആരുടെയാണെന്ന് ചോദിച്ചാല്‍ ഏത് കുഞ്ഞിനും അറിയാം അതു താങ്കള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ പോലീസാണെന്ന് . അപ്പോള്‍ താങ്കള്‍ കൂടി ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ താങ്കളുടെ പോലീസിന്റെ സഹായം ബാങ്കിനു ലഭിക്കാതിരുന്നാല്‍ പോരെ? അധികാരം ഇല്ലാത്തപ്പോള്‍ പോലും സ്വന്തം പാര്‍ട്ടിയിലുള്ളവരെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കി കൊണ്ടുവരാന്‍ കഴിയുന്നവരാണ് ഇപ്പോള്‍ ഭരണത്തില്‍ ഇരിക്കുന്നത് എന്നതായിരുന്നു ഞങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്ന കാര്യം.
അതിനാല്‍ ബഹുമാനപ്പെട്ട മന്ത്രി ഇടപെട്ട് ഇമ്മാതിരി ബാങ്ക് പോക്രിത്തരങ്ങള്‍ക്ക് പോലീസിന്റെ സഹായം അനുവദിക്കില്ല എന്നൊന്ന് പറഞ്ഞാല്‍ തരക്കേടില്ലായിരുന്നു. അത്രയെങ്കിലും മന:സമാധാനം കടമെടുത്ത പാവങ്ങള്‍ക്ക് ലഭിക്കുമല്ലോ ! പറ്റില്ല അല്ലേ?'
https://www.facebook.com/Malayalivartha


























