സിനിമാ ക്ലൈമാക്‌സ് ആകുമോ? തെച്ചിക്കോട്ട് രാമചന്ദ്രനായി നെറ്റിപ്പട്ടം കെട്ടി ഞാനിവിടെ വിലസും; സുരേഷ് ഗോപിയുടെ നാക്ക് കരിനാക്കായിരുന്നോ; സുരേഷ് ഗോപി ഹിന്ദുവോട്ട് പിടിച്ച് ജയിക്കുമെന്ന് പ്രതാപനും വിശ്വസിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് തൃശൂര്‍. ഇവിടെനിന്ന് നെറ്റിപ്പട്ടം കെട്ടി കൊമ്പുകുലുക്കി എന്നെ നിങ്ങള്‍ പാര്‍ലമന്റെിലെത്തിക്കണം... സുരേഷ് ഗോപിയുടെ ഈ ഡയലോഗുകള്‍ തൃശൂര്‍ക്കാര്‍ വലിയ കൈയ്യടിയോടെയാണ് കേട്ടത്. സുരേഷ് ഗോപി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി വന്നതോടെ വലിയ ഓളമാണ് ഉണ്ടാക്കിയത്. ഒരു ഘട്ടത്തില്‍ സുരേഷ് ഗോപി ജയിക്കുമെന്ന ധ്വനിപോലുമുണ്ടാക്കി. എന്നാല്‍ ബിജെപിയുടെ വിലയിരുത്തലില്‍ സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് കണക്കാക്കിയത്.
അതിനിടെ കെ.പി.സി.സി. യോഗത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രതാപന്‍ നടത്തിയ പ്രസംഗം സുരേഷ് ഗോപിയുടെ വിജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തൃശൂരില്‍ സുരേഷ് ഗോപി ബി.ജെ.പി. സ്ഥാനാര്‍ഥിയായി വന്നതോടെ ഹിന്ദുനായര്‍ വോട്ടുകളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും മത്സരഫലം പ്രവചനാതീതമാണെന്നും പ്രതാപന്‍ പറഞ്ഞു. വെറുതേ പ്രതാപന്‍ അത് പറയില്ല. തൃശൂരിന്റെ ഉള്ളിലിരുപ്പ് നന്നായറിയുന്ന പ്രതാപന്‍ സുരേഷ് ഗോപിയെ അത്രയ്ക്ക് ഭയക്കുന്നു.
അതേസമയം അദ്ദേഹത്തിന്റെ ആശങ്ക യോഗം തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലഞ്ച് മണ്ഡലങ്ങളില്‍ അനായാസമായി വിജയിക്കാന്‍ കഴിയുമെന്നും മറ്റു മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമാണു നടന്നതെന്നും കെ.പി.സി.സി. വിലയിരുത്തി. എങ്കിലും 20 സീറ്റിലും വിജയിക്കാനാകുമെന്നാണു കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നതിന്റെ ഇര താനാണെന്നു പ്രതാപന്‍ പറഞ്ഞു. അതുകൊണ്ടാണു തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍നിന്നു വയനാട്ടിലേക്ക് പോയത്. മറിച്ചായിരുന്നെങ്കില്‍ ഒന്നരലക്ഷം വോട്ടിന്റെ ഭൂരപക്ഷത്തിനു വിജയിക്കുമായിരുന്നു. സുരേഷ്‌ഗോപി വന്നതോടെ ശബരിമല വിഷയം ചര്‍ച്ചയാക്കി. തെരഞ്ഞെടുപ്പാകുമ്പോള്‍ ഗുണം മാത്രമല്ല, ചില ദോഷങ്ങളും പ്രതീക്ഷിക്കേണ്ടിവരും. സമീപ മണ്ഡലങ്ങളായ ചാലക്കുടിയിലും ആലത്തൂരിലും വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡി.സി.സി. പ്രസിഡന്റുമാര്‍ മാത്രമാണു യോഗത്തില്‍ സംസാരിച്ചത്.
പ്രതാപന്റെ വിജയം ഉറപ്പാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അദ്ദേഹം അതിവിനയം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു എം.എം. ഹസന്റെ പ്രതികരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊക്കെ 23ന് ശേഷം ചര്‍ച്ചചെയ്യാന്‍ യോഗം തീരുമാനിച്ചു.
20 മണ്ഡലത്തിലും പഴുതടച്ച് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒരിക്കലുമില്ലാത്ത ഐക്യമാണു പ്രകടിപ്പിച്ചത്. യു.ഡി.എഫില്‍നിന്നും അത്തരത്തിലുള്ള പിന്തുണയാണ് ലഭിച്ചത്. ന്യൂനപക്ഷവിഭാഗങ്ങള്‍ ഉള്‍പ്പെടെ സമസ്തമേഖലയിലുള്ളവരും തെരഞ്ഞെടുപ്പിനോട് നല്ല രീതിയിലാണു പ്രതികരിച്ചത്. പരമ്പരാഗതമായി യു.ഡി.എഫിന് വോട്ടുചെയ്യാത്ത വിഭാഗക്കാര്‍ പോലും വോട്ടുചെയ്തിട്ടുണ്ട്. മോഡിപിണറായി സര്‍ക്കാരുകളാല്‍ വഞ്ചിക്കപ്പെട്ടുവെന്ന വികാരമാണ് പൊതുവിലുണ്ടായത്. അതോടൊപ്പം രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നുവെന്ന തീരുമാനം വന്നതോടെ എല്ലാം മുന്നണിക്ക് അനുകൂലമായെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ അടിയൊഴുക്ക് സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരേയായിരുന്നു. കോണ്‍ഗ്രസിനെതിരായ വികാരം ഒരുതലത്തിലുമുണ്ടായിരുന്നില്ല. ഒരുകാലത്തുമില്ലാത്ത തരത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വലിയ ശ്രമമുണ്ടായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടു. വോട്ടര്‍പട്ടികയില്‍ നിന്നു വന്‍തോതില്‍ പേരുകള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ വെട്ടിമാറ്റിയതിനെക്കുറിച്ച് പരിശോധിക്കാന്‍ കെ.സി. ജോസഫിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അവര്‍ ഓരോ മണ്ഡലവും സന്ദര്‍ശിച്ച് തെളിവെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് തെരഞ്ഞെടുപ്പ് കമ്മിഷനും സമര്‍പ്പിക്കും. കോടതിയില്‍ പോകുന്നതിനെക്കുറിച്ചും ആലോചിക്കും. പോലീസുകാരുടെ തപാല്‍ വോട്ടിലെ തിരിമറിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത് തങ്ങളുടെ പോരാട്ടത്തിനു ലഭിച്ച ആദ്യവിജയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
"
https://www.facebook.com/Malayalivartha






















