പൂട്ടിയിട്ട കതകിനു താഴെക്കൂടി കറുത്ത പുക ഉയര്‍ന്നപ്പോള്‍, നെഞ്ചിലൂടെ ഒരു മിന്നല്‍... ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, മുറ്റത്തുകിടന്ന കരിങ്കല്ല് ഉപയോഗിച്ചു ഇടിച്ചുതുറക്കാന്‍ ശ്രമിച്ചു... ഒടുവില്‍ കമ്ബിപ്പാര ഉപയോഗിച്ചാണു കുത്തിത്തുറന്നത്- സങ്കടവും നിസ്സഹായതയും നിറഞ്ഞ ദിവസം ഓർത്തെടുത്ത് അയൽവാസി

സങ്കടവും നിസ്സഹായതയും നിറഞ്ഞ ഇന്നലത്തെ ദിവസം ഓർത്തെടുത്ത് ജപ്തി ഭീഷണി ഭയന്ന് ഇന്നലെ നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെയും വൈഷ്ണവിയുടെയും അയല്‍വാസിയായ സെബാസ്റ്റിയൻ. "ബാങ്ക് നല്‍കിയ അവധിയുടെ അവസാന ദിവസമായിരുന്നു ഇന്നലെ. പച്ചവെള്ളം പോലും കുടിക്കാതെ ചന്ദ്രനും അമ്മയും രാവിലെ തന്നെ എന്റെ വീടിന്റെ വരാന്തയിലുണ്ടായിരുന്നു. ബാങ്ക് മാനേജര്‍ രാവിലെ മുതല്‍ പല തവണ വിളിച്ചു സമ്മര്‍ദത്തിലാക്കി. കോടതി ഉത്തരവാണ്, വേറെ മാര്‍ഗമില്ലെന്നാണു പറഞ്ഞത്",
കഴിഞ്ഞയാഴ്ച ജപ്തി നടപടികള്‍ക്കായി അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ 14-ാം തിയതിക്ക് മുന്‍പ് പണമടയ്ക്കാമെന്ന് ചന്ദ്രനും കുടുംബവും എഴുതി ഒപ്പിട്ടു നല്‍കിയിരുന്നു. അന്ന് സാക്ഷിയായി ഒപ്പിട്ടതും സെബാസ്റ്റ്യനായിരുന്നു. കുറഞ്ഞ വിലയാണെങ്കിലും വീടും സ്ഥലവും ബാലരാമപുരം സ്വദേശിക്കു വില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ചന്ദ്രനെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. "സമീപവാസിയായ ബ്രോക്കറുമുണ്ടായിരുന്നു വീട്ടില്‍. ഇതാ വരുന്നു എന്ന പല തവണ പറഞ്ഞതല്ലാതെ പണം കിട്ടിയില്ല. കുറച്ചു കഴിഞ്ഞു ബ്രോക്കര്‍ സ്ഥലം വിട്ടു. ഇതോടെ എല്ലാം തകിടം മറിഞ്ഞു", സെബാസ്റ്റ്യന്‍ പറയുന്നു.
ഉച്ചയ്ക്ക് 12നു മുന്‍പു പണമടയ്ക്കാമെന്നായിരുന്നു വാഗ്ദാനം. ചന്ദ്രന്റെ നിലവിളി കേട്ടാണ് സെബാസ്റ്റ്യന്‍ ഓടിച്ചെന്നത്. "കൃഷ്ണമ്മ മുറ്റത്തിരുന്നു കരയുകയായിരുന്നു. പൂട്ടിയിട്ട കതകിനു താഴെക്കൂടി കറുത്ത പുക ഉയര്‍ന്നപ്പോള്‍, നെഞ്ചിലൂടെ ഒരു മിന്നല്‍...ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുറ്റത്തുകിടന്ന കരിങ്കല്ല് ഉപയോഗിച്ചു ഇടിച്ചുതുറക്കാന്‍ ശ്രമിച്ചു. ഒടുവില്‍ കമ്ബിപ്പാര ഉപയോഗിച്ചാണു കുത്തിത്തുറന്നത്", സെബാസ്റ്റ്യന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























