നാടിനെ ഞെട്ടിച്ച ആത്മഹത്യയ്ക്ക് പിന്നാലെ ബന്ധുക്കളും അയല്‍ക്കാരും പൊലീസുമുള്‍പ്പെടെ നിരവധിപേര്‍ എത്തിയിട്ടും, കാണാതിരുന്ന ആത്മഹത്യാക്കുറിപ്പ് പെട്ടെന്ന് എങ്ങനെ വന്നു? അടിമുടി ദുരൂഹത

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. കേസില്‍ വഴിത്തിരിവായത് ഇവര്‍ എഴുതിയെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പാണ്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ആത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
ഇവര്‍ ആത്മഹത്യ ചെയ്ത മുറിക്കുള്ളിലെ ചുമരില്‍ പതിച്ച നിലയിലായിരുന്നു, മരിച്ച ലേഖയെഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ്. അറസ്റ്റ് ചെയ്തവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍, ആത്മഹത്യ ചെയ്തത് ഇന്നലെയാണ്. സംഭവത്തിനു ശേഷം ബന്ധുക്കളും പൊലീസും അയല്‍ക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ ഇവിടെ എത്തിയെങ്കിലും ആരും ആത്മഹത്യാ കുറിപ്പ് കണ്ടിരുന്നില്ല. പോലീസിനും ഇക്കാര്യത്തില്‍ വ്യക്തതയില്ല. കൈയക്ഷര പരിശോധനയിലൂടെയേ കത്ത് ലേഖയെഴുതിയതാണോ എന്ന് പോലീസിന് ഉറപ്പിക്കാന്‍ കഴിയൂ.
ആത്മഹത്യാ വിവരം അറിഞ്ഞെത്തിയ മാധ്യമങ്ങളോട് യാതൊരു ഭാവഭേദവും ഇല്ലാതെയാണ് ചന്ദ്രനും അമ്മയും സംസാരിച്ചത്. ബാങ്കില്‍ നിന്നുള്ള ജപ്തി നടപടികളാണ് മരണകാരണമെന്നു തന്നെയാണ് ഇരുവരും പറഞ്ഞിരുന്നത്. ഇതിനിടെയാണ് ഇന്ന് ലേഖ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെടുത്തിരിക്കുന്നത്. മറ്റെന്തെങ്കിലും കാരണം കൂടി മരണത്തിന് പിന്നിലുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
'എന്റെയും മകളുടെയും മരണത്തിന് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണെന്നാണ്' കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് ലോണ്‍ കുടിശികയാകുകയും ജപ്തി നടപടി നേരിട്ടിട്ടും ചന്ദ്രന്‍ ഒന്നും ചെയ്തില്ല. ചന്ദ്രനില്‍ നിന്നും അയാളുടെ അമ്മയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കാലങ്ങളായി സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനവും പീഡനങ്ങളും നേരിട്ടുവരികയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
ഇന്നലെ ആത്മഹത്യാവിവരം പുറത്തായത് മുതല്‍ ചന്ദ്രനും അയാളുടെ അമ്മയും ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിയാണ് കാരണമെന്നാണ് പൊലീസിനോടും ബന്ധുക്കളോടും വെളിപ്പെടുത്തിയത്. ബാങ്കില്‍ നിന്ന് ലോണ്‍ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് നിരന്തരം വിളികളുണ്ടായതായും ഇന്നലെ മകള്‍ ജീവനൊടുക്കിയശേഷവും ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായുമാണ് ചന്ദ്രന്‍ അല്‍പ്പം മുമ്ബുവരെ പറഞ്ഞിരുന്നത്. തുടക്കം മുതല്‍ ബാങ്കിനെതിരെ ഒരേ സ്വരത്തില്‍ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നതിനാല്‍ പൊലീസിനും മറ്റ് സംശയങ്ങള്‍ തോന്നിയിരുന്നില്ല.
അതേസമയം ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്‌നങ്ങളാണെന്ന നിലയിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ പ്രദേശത്ത് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ബാങ്കിനെതിരെ നടന്നുവന്ന പ്രതിഷേധ പരിപാടികള്‍ അല്‍പ്പം തണുത്തിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് നെയ്യാറ്റിന്‍കര മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനില്‍ ചന്ദ്രന്‍ രുദ്രന്റെ ഭാര്യ ലേഖ (41), മകള്‍ വൈഷ്ണവി (19) എന്നിവര്‍ വീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്. അഞ്ച് ലക്ഷം രൂപ ഭവനവായ്പയെടുത്ത് എട്ട് ലക്ഷം തിരിച്ചടച്ചിട്ടും 6.8 ലക്ഷം കൂടി അടയ്ക്കണമെന്ന ബാങ്കുകാരുടെ നിരന്തര സമ്മര്‍ദ്ദവും ജപ്തി നോട്ടീസും താങ്ങാനാവാതെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
https://www.facebook.com/Malayalivartha






















