തൃശ്ശൂർ പൂരത്തിനിടെ ഒരു പോക്കറ്റടിയോ, മാലമോഷണമോ പോലും റിപ്പോർട്ട് ചെയ്തില്ല; കളക്ടർ അനുപമയ്ക്കും പൊലീസ് സൂപ്രണ്ട് യതീഷ്‌ചന്ദ്രയ്ക്കും കൈയ്യടിച്ച് ജനം

തൃശ്ശൂർ പൂരത്തിനിടെ ഒരു പോക്കറ്റടിയോ, മാലമോഷണമോ പോലും റിപ്പോർട്ട് ചെയ്തില്ല. പൂരത്തിനിടെ പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയ ജില്ലാ കളക്ടർ ടിവി അനുപമയ്ക്കും പൊലീസ് സൂപ്രണ്ട് യതീഷ്‌ചന്ദ്രയ്ക്കും ആണ് അതിന്റെ എല്ലാവിധ കയ്യടിയും ജനങ്ങൾ നൽകുന്നത്. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്നതും പൊലീസിനും സർക്കാരിനും അഭിമാനമാണ്.
പൂരത്തിരക്കിൽ കൂട്ടംതെറ്റിപ്പോയ 12 കുട്ടികളടക്കം 62 പേരെയും സുരക്ഷിതമായി വീട്ടിലെത്തിക്കാൻ സാധിച്ചതും നേട്ടമായി. മൊബൈൽ ഫോൺ ജാം ആയതിനാൽ വയർലെസ് സെറ്റിലൂടെ അതതു പൊലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെട്ട് വീട്ടുകാരെ വിവരമറിയിച്ചു. മൈക്കിലൂടെ തുടർച്ചയായി അനൗൺസ്മെന്റ് മുഴക്കി. ബന്ധുക്കളെ കണ്ടെത്തി എല്ലാവരെയും തിരിച്ചേൽപ്പിച്ചു.
ഗതാഗതം നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും 3600 അംഗ പൊലീസ് സേനയെയാണ് വിന്യസിച്ചത്. 160 അംഗ ബോംബ് ഡിറ്റക്‌ഷൻ ടീം മുഴുവൻ സമയവും പൂരപ്പറമ്പിൽ ഉണ്ടായിരുന്നു. പൂരത്തിനിടെ ആളൊഴിഞ്ഞ വീടുകളിൽ മോഷണം നടത്തുന്ന പതിവും ഇക്കുറി തെറ്റി. അത്തരം കുറ്റകൃത്യങ്ങളും ഇക്കുറി നടന്നില്ല. ഏറ്റവും മികച്ച രീതിയിൽ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിച്ച കലക്ടർ ടി.വി. അനുപമയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് ജനങ്ങൾ നൽകുന്നത്.
തൃശൂര്‍ പൂരം കനത്ത സുരക്ഷയിലായിരുന്നു. സാമ്പിള്‍വെടിക്കെട്ട് നടക്കുന്ന മേയ് 11 മുതല്‍ 14 ന് പൂരം ഉപചാരം ചൊല്ലി പിരിയുംവരെയുള്ള കനത്ത സുരക്ഷാ വലയത്തിലായിരുന്നു. തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍, 10 ഡോഗ് സ്‌ക്വാഡ്, സംസ്ഥാനത്തെ വിദഗ്ധരായ 160 ബോംബ് ഡിറ്റക്ഷന്‍ ടീം, ഷാഡോ പോലീസ്, വനിതാപോലീസ് എന്നിങ്ങനെ സുശക്തമായ കാവലിലാണ് ഇത്തവണത്തെ പൂരം നടന്നത്.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രങ്ങളോടെയും കരുതലോടെയുമാണ് പോലീസ് പരിശോധനയും സുരക്ഷാ പദ്ധതികളും നടപ്പിലാക്കിയിരുന്നത്. അഞ്ച് ഐ.പി.എസ്. ട്രെയ്‌നീസ്, 30 ഡിവൈ.എസ്.പിമാര്‍, 60 സി.ഐ, 300 എസ്.ഐ, 3000 പോലീസ് ഉദ്യോഗസ്ഥര്‍, 250 വനിതാ പോലീസ്, 130 എസ്.ഐ. ട്രെയിനീസ് എന്നിവർ ഡ്യൂട്ടിക്കുണ്ടായിരുന്നു. തൃശൂര്‍ റേഞ്ച് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു സുരക്ഷാക്രമീകരണം. വടക്കുന്നാഥ ക്ഷേത്രം, തേക്കിന്‍കാട് മൈതാനം, സ്വരാജ് റൗണ്ടും പരിസരങ്ങളും എന്നിവിടങ്ങൾ സി.സി.ടി.വി. ക്യാമറയുടെ വലയത്തിലായിരുന്നു. 80 ക്യാമറകളിലൂടെ തത്സമയം മിഴിവുറ്റ വീഡിയോചിത്രങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കി പോലീസ് വീക്ഷിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.
റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റോപ്പുകള്‍, തീരപ്രദേശങ്ങള്‍, ജില്ലാ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കര്‍ശന സുരക്ഷയൊരുക്കിയിരുന്നു. നഗരത്തിലെ ഉയരംകൂടിയ കെട്ടിടങ്ങളിലെല്ലാം പോലീസ് പരിശോധനയും കാവലും ഏര്‍പ്പെടുത്തിയിരുന്നു. ഇവിടങ്ങളില്‍ പോലീസ് നിരന്തരം ബൈനോക്കുലര്‍ നിരീക്ഷണം നടത്തി. അതീവ സുരക്ഷാ ഭാഗമായി ക്ഷേത്രം, മൈതാനം, സ്വരാജ് റൗണ്ട് പ്രദേശങ്ങളെ പ്രത്യേക മേഖലകളായി തിരിച്ചായിരുന്നു പോലീസ് നിയന്ത്രണം.
https://www.facebook.com/Malayalivartha






















