കണ്ണൂരില്‍ പി.ജയരാജനെ എതിര്‍ത്താലും ലോഹ്യം കൂടിയാലും മരണം; സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ലന്ന് കെ.എം.ഷാജി എംഎൽഎ

പി.ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കെ.എം.ഷാജി എംഎല്‍എ. പി.ജയരാജനെ എതിര്‍ത്താലും അദ്ദേഹത്തോട് ലോഹ്യംകൂടിയാലും മരണമാണ് എന്നുള്ള അവസ്ഥയാണ് കണ്ണൂരിലുള്ളതെന്ന് കെ.എം.ഷാജി എംഎല്‍എ വിമർശിച്ചു. ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു കെ.എം.ഷാജി.
വസായിയുടെ കുടുംബം പി.ജയരാജനെ സന്ദർശിക്കുകയും ഓഡിറ്റോറിയത്തിന്റെ കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് കെട്ടിടത്തിന് അനുമതി നിഷേധിക്കപ്പെടാൻ കാരണമായത്. സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണ് പ്രവാസിയുടെ മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓരോ ജീവിതവും ഓരോ ഫയലാണെന്നും കെ.എം.ഷാജി പറഞ്ഞു.
എന്നാൽ പി. ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ കടന്നാക്രമിക്കേണ്ട എന്ന് മുഖ്യമന്ത്രി സഭയിൽ ഇതിന് മറുപടി നൽകുകയായിരുന്നു. ഇത്തരം ബിംബങ്ങൾ ഉപയോഗിച്ച് ആക്രമണം മുൻപും ഉണ്ടായിട്ടുണ്ട്.അത് വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച് കൊണ്ട് മാന്യമായി ജീവിക്കുന്നവരെ അപമാനിക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.
ആന്തൂരിലെ വ്യവസായി ആത്മഹത്യ ചെയ്ത സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കുറ്റവാളികളെ രക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമം ഉണ്ടായിട്ടില്ല. നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി തന്നെ ബിംബമായി മാറിയിരിക്കുകയാണെന്ന് തിരിച്ചടിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വിഗ്രഹങ്ങള്‍ ആരാണെന്നും വിഗ്രഹഭഞ്ജകര്‍ ആരാണെന്നും എല്ലാവര്‍ക്കുമറിയാമെന്നും ബിനോയ് കോടിയേരി വിഷയം പരാമര്‍ശിച്ച് ചെന്നിത്തല പറഞ്ഞു.
നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല. സാജന്റെ കുടുംബം ആരോപിക്കുന്ന ആത്മഹത്യ പ്രേരണ നടത്തിയ ആന്തൂര്‍ നഗസഭാ അധ്യക്ഷയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണം. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി തേടി സാജന്‍ പി.ജയരാജനുമായി സംസാരിച്ചിരുന്നു. ഇതാണ് നഗരസഭാ അധ്യക്ഷക്ക് സാജനോട് വൈരാഗ്യത്തിന് കാരണം. ഈ മരണത്തിന്റെ ഒന്നാമത്തെ പ്രതി നഗസഭാ അധ്യക്ഷയായ പി.കെ.ശ്യാമളയാണ്. അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. ആന്തൂര്‍ സംഭവത്തില്‍ ഇത് രണ്ടാം തവണയാണ് പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടുന്നത്.
https://www.facebook.com/Malayalivartha

























