ആന്തൂർ ആളിക്കത്തുന്നു; പി.ജയരാജനെ ഉപയോഗിച്ചു സിപിഎമ്മിനെ വിമര്‍ശിക്കേണ്ട; ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവം ദുഃഖകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവം ദുഃഖകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാജന്റെ ഭാര്യയുടെ പരാതി ലഭിച്ചുവെന്നും കുറ്റക്കാരെ സംരക്ഷിക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി.ജയരാജനെ ഉപയോഗിച്ചു സിപിഎമ്മിനെ വിമര്‍ശിക്കേണ്ട എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അത്തരം ശ്രമം മുമ്പുമുണ്ടായിട്ടുണ്ട്. ബിംബങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണം വിലപ്പോവില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തും. സാങ്കേതിക വിദഗ്ധരുടെ നിർദേശപ്രകാരം മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളൂ. അന്വേഷണം നടക്കുന്നതിനാൽ എല്ലാത്തിനും മറുപടി പറയാനാകില്ലെന്നും പിണറായി വ്യക്തമാക്കി. സാജന്റെ ആത്മഹത്യയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പി.ജയരാജനെ എതിര്‍ത്താലും അദ്ദേഹത്തോട് ലോഹ്യംകൂടിയാലും മരണമാണ് എന്നുള്ള അവസ്ഥയാണ് കണ്ണൂരിലുള്ളതെന്ന് കെ.എം.ഷാജി എംഎല്‍എ വിമർശിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു കെ.എം.ഷാജി. വസായിയുടെ കുടുംബം പി.ജയരാജനെ സന്ദർശിക്കുകയും ഓഡിറ്റോറിയത്തിന്റെ കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് കെട്ടിടത്തിന് അനുമതി നിഷേധിക്കപ്പെടാൻ കാരണമായത്. സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണ് പ്രവാസിയുടെ മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓരോ ജീവിതവും ഓരോ ഫയലാണെന്നും കെ.എം.ഷാജി പറഞ്ഞു.
https://www.facebook.com/Malayalivartha

























